Screenshot 2024-07-05 134005 
NEWSROOM

'ഐ ആം സോറി'; പരാജയം സമ്മതിച്ച് ഋഷി സുനക്

തോൽവിയുടെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നതായി ജനങ്ങളെ സംബോധന ചെയ്യുന്ന വേളയിൽ അദ്ദേഹം പ്രതികരിച്ചു

Author : ന്യൂസ് ഡെസ്ക്

ബ്രിട്ടീഷ് പാർലമെൻറ് തെരഞ്ഞെടുപ്പിൽ മുൻ പ്രധാനമന്ത്രി ഋഷി സുനക്  പരാജയം സമ്മതിച്ചു. തോൽവിയുടെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നതായി ജനങ്ങളെ സംബോധന ചെയ്യുന്ന വേളയിൽ അദ്ദേഹം പ്രതികരിച്ചു. 14 വർഷത്തിനിടെയുണ്ടായ ഏറ്റവും വലിയ പരാജയമായിരുന്നു കൺസർവേറ്റീവ് പാർട്ടിയുടേത്.

തെരഞ്ഞെടുപ്പിൽ വിജയിച്ച ലേബർ പാർട്ടിയേയും കിയർ സ്റ്റാമറെയും അഭിനന്ദിക്കുന്നതായും ഋഷി സുനക് അറിയിച്ചു. അധികാരം സമാധാനപൂർവവും ചിട്ടയായും നൽകുമെന്നും അദ്ദേഹം പറഞ്ഞു. രാജിക്കത്ത് രാഷ്ട്രത്തലവനായ ചാൾസ് മൂന്നാമന് സമർപ്പിക്കും.

അഭിപ്രായ വോട്ടെടുപ്പിൽ കൺസർവേറ്റീവുകൾ ലേബർ പാർട്ടിയേക്കാള്‍ 20 പോയിൻ്റിന് പിന്നിലായതോടെ, ഇത്തവണ മെയ് മാസത്തിൽ നേരത്തെ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുകയായിരുന്നു ഋഷി സുനക്. മുൻ പ്രധാനമന്ത്രിയായ ഋഷി സുനകിനെ പരാജയപ്പെടുത്തിയാണ് ലേബർ പാർട്ടിയുടെ നേതാവ് കിയർ സ്റ്റാമർ അധികാരത്തിലെത്തിയത്. 650 സീറ്റുകളുള്ള ഹൗസ് ഓഫ് കോമൺസിൽ 411 സീറ്റുകളിലാണ് ലേബർ പാർട്ടി വിജയിച്ചത്.120 സീറ്റുകളാണ് കൺസർവേറ്റീവ് പാർട്ടി നേടിയത്.

യുകെയിലെ ജനങ്ങളുടെ ജീവിതച്ചെലവും പ്രതിസന്ധിയും, വർധിച്ചുവരുന്ന കുടിയേറ്റവും അതിനുള്ള ഗവൺമെൻ്റിൻ്റെ നിലപാടുമെല്ലാം പരാജയ കാരണങ്ങളിൽ പെടുന്നു. സമ്പദ്‌വ്യവസ്ഥയുടെ അവസ്ഥയും വിലക്കയറ്റവും തോൽവികളുടെ കാരണ പട്ടികയിൽ ഉയർന്ന സ്ഥാനത്താണ് .രാജ്യത്തിൻ്റെ വളർച്ചാ നിരക്കിലെ കുത്തനെയുള്ള കുറവും ജീവിതച്ചെലവ് ഉയർന്നതും വെല്ലുവിളികൾ ഉയർത്തിയിരുന്നു. യുകെയിലേക്ക് അനധികൃതമായി പ്രവേശിക്കുന്നവർക്കെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്ന് ഭരണ കാലത്ത് സുനക് തീരുമാനം പ്രഖ്യാപിച്ചിരുന്നു.

SCROLL FOR NEXT