തിരുവനന്തപുരത്ത് എ.കെ.ജി സെന്ററിന് സമീപം ഉറങ്ങിക്കിടന്നയാളെ തലക്കടിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ജീവപര്യന്തം. കടക്കാവൂർ സ്വദേശി അക്ബർ ഷായെയാണ് തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതി ശിക്ഷിച്ചത്. കടവരാന്തയിൽ ഉറങ്ങിക്കിടന്നിരുന്ന ബീമാപള്ളി സ്വദേശി ഷഫീക്കിനെ ഇൻറർലോക്ക് കട്ട ഉപയോഗിച്ച് പ്രതി തലക്കടിച്ചു കൊലപ്പെടുത്തുകയായിരുന്നു.
ALSO READ: ഏത് പാർട്ടിഗ്രാമത്തിലും കോണ്ഗ്രസ് കടന്നു വരും, മലപ്പട്ടത്തുണ്ടായത് സിപിഐഎം ഗുണ്ടായിസം: വി.ഡി. സതീശൻ
തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതി ഏഴ് ജഡ്ജി പ്രസൂൺ മോഹന്റേതാണ് വിധി. കൊലപാതകത്തിന് ജീവപര്യന്തം തടവ്, 5 ലക്ഷം രൂപ പിഴ, ഒപ്പം തെളിവ് നശിപ്പിച്ചതിന് 5 കൊല്ലം കഠിന തടവും 10,000 രൂപ പിഴയുമാണ് കോടതി വിധിച്ചത്.
2023 ഏപ്രിൽ ആറ്, രാത്രിയായിരുന്നു സംഭവം. സെന്റ് ജോസഫ് സ്കൂളിന് എതിർവശത്തുള്ള കുട്ടനാട് റസ്റ്റോറൻറ് വരാന്തയിൽ കിടുന്നുറങ്ങുകയായിരുന്നു കൊല്ലപ്പെട്ട ഷഫീക്ക്. ഹെൽമറ്റ് ധരിച്ച് സമീപത്തെത്തിയ പ്രതി ഇൻറർലോക്ക് കട്ട കൊണ്ട് തലയ്ക്കിടിച്ച് ഇയാളെ കൊലപ്പെടുത്തി. വാഹന മോഷ്ടാവായ പ്രതിയെ വഞ്ചിയൂർ എസ്ഐക്ക് കാണിച്ചുകൊടുത്തതിലുള്ള വിരോധമാണ് കൊലപാതകത്തിൽ കലാശിച്ചത്. മറ്റൊരു കടവരാന്തയിൽ കിടന്നുറങ്ങിയിരുന്ന ആളുടെ മൊഴിയും സിസിടിവി ദൃശ്യങ്ങളും കേസിൽ നിർണായകമായി. തിരുവനന്തപുരം ജില്ലയുടെ വിവിധ പ്രദേശങ്ങളിലായി ഇരുപതോളം കേസുകളിൽ പ്രതിയാണ് അക്ബർ ഷാ. നാളിതുവരെ മറ്റൊരു കേസിലും ഇയാൾ ശിക്ഷിക്കപ്പെട്ടിട്ടില്ല.