സംസ്ഥാനത്ത് വീണ്ടും തെരുവുനായ ആക്രമണം വർധിക്കുന്നു. ഈ വർഷം ഇതുവരെ ഒന്നരലക്ഷത്തിലധികം പേരാണ് തെരുവ് നായയുടെ കടിയേറ്റ് ചികിത്സ തേടിയത്. തെരുവുനായകളുടെ ആക്രമണം വർധിക്കുന്നത് തെരുവുനായ്ക്കളുടെ വന്ധ്യംകരണം ഉൾപ്പടെ താളം തെറ്റിയെന്ന വസ്തുതയ്ക്ക് ഉദാഹരമാണ്. തെരുവുനായകളുടെ എണ്ണം പെരുകുന്നത് നിയന്ത്രിക്കുന്നതിൽ വീഴ്ചയുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
2020-ൽ 1,60,483 പേർക്കും 2021- ൽ 2,21,379 പേർക്കും തെരുവ് നായയുടെ കടിയേറ്റുവെന്നാണ് റിപ്പോർട്ട്. 2022- ൽ തെരുവുനായ ആക്രമണത്തിൽ വർധന ഉണ്ടായി. 2,88,866 പേരാണ് തെരുവുനായ ആക്രമണത്തിന് ഇരയായത്. കഴിഞ്ഞ രണ്ടു വർഷങ്ങളിലായി തെരുവുനായ ആക്രമണത്തിന് ഇരയാകുന്നവരുടെ എണ്ണം 3 ലക്ഷം കടന്നു. ഇതോടൊപ്പം മരണസംഖ്യയിലും വർധന ഉണ്ടായി.
തെരുവുമായ നിയന്ത്രണവും വന്ധ്യംകരണവും ഫലപ്രാപ്തിയിൽ എത്തിയില്ലെന്നതാണ് ഈ കണക്കുകൾ തെളിയിക്കുന്നത്. തെരുവുനായകളുടെ വന്ധ്യംകരണം തദ്ദേശ വകുപ്പ് നേരത്തെ ആവിഷ്കരിച്ചതാണെങ്കിലും ഇപ്പോഴും അത് ഫലപ്രദമായില്ലെന്നാണ് ഇതിൽ നിന്നും വ്യക്തമാകുന്നത്. 2021- ൽ 11 പേർക്കാണ് പേവിഷബാധയേറ്റ് ജീവൻ നഷ്ടമായത്. 2023-ൽ 25 പേരും 2024-ൽ 26 പേരും തെരുവുനായ ആക്രമണത്തെ തുടർന്ന് മരിച്ചെന്നാണ് റിപ്പോർട്ട്.
തെരുവുനായകളെ മാറ്റിപ്പാർപ്പിക്കാൻ പ്രാദേശികമായി ആലോചിച്ച ഷെൽട്ടറുകൾ മാത്രമാണ് ഇതുവരെ സ്ഥാപിച്ചത്. അത് കാര്യക്ഷമമാകാതിരുന്നതോടെ തെരുവുനായകൾ പെറ്റുപെരുകാൻ തുടങ്ങി. തെരുവുനായ ആക്രമണത്തിന് ഇരയാകുന്നവരുടേയും പേവിഷബാധ ഏൽക്കുന്നവരുടേയും എണ്ണം വീണ്ടും വർധിക്കുകയാണ് ഉണ്ടായത്. തെരുവുനായകളെ പിടിച്ച് വന്ധ്യംകരിക്കുന്നതിനുള്ള വ്യവസ്ഥകൾ കേന്ദ്രം ലഘൂകരിക്കണമെന്ന ആവശ്യമാണ് കേരളം ഉന്നയിക്കുന്നത്.