രാജ്യത്തെ മുസ്ലീങ്ങളെക്കുറിച്ചുള്ള ഇറാൻ്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമേനിയുടെ പരാമർശം അംഗീകരിക്കാനാവില്ലെന്ന് ഇന്ത്യ. ഇന്ത്യൻ മുസ്ലീങ്ങളെ ഗാസയിലെ ജനങ്ങളുമായി താരതമ്യം ചെയ്തുകൊണ്ടായിരുന്നു പ്രവാചകൻ മുഹമ്മദ് നബിയുടെ ജന്മദിനത്തിൽ ഇറാനിയൻ നേതാവിൻ്റെ എക്‌സ് പോസ്റ്റ് എത്തിയത്.
"ഇറാൻ പരമോന്നത നേതാവ് ഇന്ത്യയിലെ ന്യൂനപക്ഷങ്ങളെക്കുറിച്ച് നടത്തിയ അഭിപ്രായങ്ങളിൽ രാജ്യം ശക്തമായി അപലപിക്കുന്നു. നേതാവിൻ്റെ പ്രസ്താവന തെറ്റായ വിവരങ്ങളുള്ളതും അസ്വീകാര്യവുമാണ്. ന്യൂനപക്ഷങ്ങളെക്കുറിച്ച് അഭിപ്രായം പറയുന്നവർ, മറ്റ് രാജ്യങ്ങളെ കുറിച്ച് എന്തെങ്കിലും പ്രസ്താവനകൾ നടത്തുന്നതിന് മുമ്പ് സ്വന്തം റെക്കോർഡുകൾ പരിശോധിക്കണമെന്ന് നിർദ്ദേശിക്കുന്നു," വിദേശകാര്യമന്ത്രാലയം പുറത്ത് വിട്ട പ്രസ്താവനയിൽ പറയുന്നു.
മ്യാൻമറിലോ, ഗാസയിലോ, ഇന്ത്യയിലോ, മറ്റെവിടെയെങ്കിലുമോ ഒരു മുസ്ലീം അനുഭവിക്കുന്ന യാതനകൾ നാം മറന്നാൽ, നമുക്ക് സ്വയം മുസ്ലീങ്ങളായി കണക്കാക്കാനാവില്ല എന്നായിരുന്നു അയത്തുള്ള അലി ഖമേനിയുടെ എക്സ് പോസ്റ്റ്.
ഇറാനും ഇസ്രയേലും തമ്മിലുള്ള ശത്രുത വർധിച്ച് വരുന്ന സാഹചര്യത്തിലാണ് ആയത്തുള്ള ഖമേനിയുടെ പരാമർശം. ഇരു രാജ്യങ്ങളുമായി അടുത്ത ബന്ധം പങ്കിടുന്ന രാജ്യമാണ് ഇന്ത്യ. രാജ്യത്തേക്കുള്ള 80 ശതമാനം എണ്ണയും പശ്ചിമേഷ്യയിൽ നിന്നാണ് വരുന്നത്. പശ്ചിമേഷ്യയിലെ ഏറ്റവും വലിയ ക്രൂഡ് വിതരണക്കാരാണ് ഇറാൻ. അതേസമയം, ഇന്ത്യയുടെ ഇസ്രയേലുമായുള്ള തന്ത്രപരമായ, പ്രത്യേകിച്ച് പ്രതിരോധത്തിൻ്റെയും സുരക്ഷയുടെയും കാര്യത്തിലുള്ള ബന്ധം വികസിച്ചു കൊണ്ടിരിക്കുകയാണ്.