ചെനാബ് നദിക്ക് കുറുകെയുള്ള സലാൽ ഡാമിന്റെയും, ബഗ്ലിഹാർ ഡാമിന്റെയും കൂടുതൽ ഷട്ടറുകൾ ഇന്ത്യ തുറന്നു. ബഗ്ലിഹാർ ഡാമിന്റെ മൂന്ന് ഷട്ടറുകൾ കഴിഞ്ഞ ദിവസവും തുറന്നിരുന്നു. സലാൽ ഡാമിന്റെ ഷട്ടറുകൾ തുറന്നതിന് പിന്നാലെയാണ് വീണ്ടും ബഗ്ലിഹാർ ഡാമിന്റെ ഷട്ടറുകളും തുറന്നത്. സലാൽ ഡാമിന്റെ അഞ്ച് ഷട്ടറുകളാണ് തുറന്നത്.
കഴിഞ്ഞ ദിവസങ്ങളിൽ പ്രദേശത്ത് കനത്ത മഴ ഉണ്ടായിരുന്നു. ചെനാബ് നദിയിലാണ് ഈ ഡാമുകൾ സ്ഥിതി ചെയ്യുന്നത്. ഷട്ടറുകൾ തുറന്നപ്പോൾ ചെനാബ് നദിയിലെ ജലനിരപ്പ് വർധിച്ചേക്കും. കൂടുതൽ വെള്ളം പുറത്തേക്കൊഴുകുന്നതോടെ പാകിസ്ഥാന്റെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറുമോ എന്ന ഭീതി നിലനിൽക്കുകയാണ്.
അതേസമയം, ഇന്ത്യ- പാക് സംഘർഷം യുദ്ധസമാനമായ സാഹചര്യത്തിലെത്തി നിൽക്കെ രാജ്യത്തെ കൂടുതല്‍ വിമാനത്താവളങ്ങള്‍ താൽക്കാലികമായി അടച്ചതായി കേന്ദ്ര വ്യോമയാന മന്ത്രാലയം അറിയിച്ചു. വടക്ക് പടിഞ്ഞാറൻ സംസ്ഥാനങ്ങളിലെ 32 വിമാനത്താവളങ്ങളാണ് മെയ് 15 വരെ അടച്ചത്. യാത്രാവിമാന സർവീസുകള്‍ താത്കാലികമായി നിർത്തിവെച്ചതായി വ്യോമയാന മന്ത്രാലയം പ്രസ്ഥാവന പുറത്തിറക്കി.
ALSO READ: പാക് ഡ്രോണുകളെ തകർത്ത് ഇന്ത്യൻ പ്രതിരോധം; കനത്ത തിരിച്ചടി നേരിട്ടിട്ടും ആക്രമണം തുടർന്ന് പാകിസ്ഥാൻ
ആദംപൂർ, അംബാല, അമൃത്‍സർ, അവന്തിപൂർ, ബഥിൻഡ, ഭുജ്, ബിക്കാനീർ, ചണ്ഡീഗഡ്, ഹൽവാര, ഹിന്ദോൺ, ജമ്മു, ജയ്സാൽമർ, ജാമ്നഗർ, ജോധ്പൂർ, കന്ദ്‍ല, കാംഗ്ര (ഗഗൽ), കേഷോദ്, കിഷൻഗഡ്, കുളു മണാലി (ഭുന്തർ), ലേ, ലുധിയാന, മുന്ദ്ര, നാലിയ, പത്താൻകോട്ട്, പട്യാല, പോർബന്ദർ, രാജ്കോട്ട് (ഹിരാസാർ), സർസാവ, ഷിംല, ശ്രീനഗർ, തോയ്സ്, ഉത്തർലേ എന്നീ വിമാനത്താവളങ്ങളാണ് അടച്ചത്. സംഘര്‍ഷം രൂക്ഷമായി തുടരുന്ന പശ്ചാത്തലത്തിലാണ് തീരുമാനമെന്നും മെയ് 9 മുതൽ മെയ് 15 വരെ നിയന്ത്രണം തുടരുമെന്നും സിവിൽ ഏവിയേഷൻ ഡയറക്ടര്‍ ജനറല്‍ (ഡിജിസിഎ) അറിയിച്ചു.