പാകിസ്ഥാനെതിരെ കടുത്ത നടപടികളുമായി ഇന്ത്യ. പാകിസ്ഥാനുമായുള്ള നയതന്ത്ര ബന്ധം വിച്ഛേദിക്കാനാണ് ഇന്ത്യയുടെ തീരുമാനം. പാകിസ്ഥാനുമായുള്ള എല്ലാ ബന്ധങ്ങളും വിച്ഛേദിക്കുന്ന തരത്തിലുള്ള നിലപാടാണ് ഇന്ത്യ സ്വീകരിച്ചിരിക്കുന്നത്.
ALSO READ: കുൽഗാമിൽ സൈനികരും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ; ടിആർഎഫ് കമാൻഡറെ സൈന്യം വളഞ്ഞതായി റിപ്പോർട്ട്
പാകിസ്ഥാൻ പൗരന്മാർക്ക് വിസ നൽകില്ല, പാകിസ്ഥാൻ പൗരന്മാർ മടങ്ങിപ്പോകണമെന്നും യോഗത്തിൽ തീരുമാനമെടുത്തു. പാകിസ്ഥാൻ പൗരന്മാർക്ക് 48 മണിക്കൂർ സമയമാണ് ഇന്ത്യ വിടാൻ രാജ്യം അനുവദിച്ചിരിക്കുന്നത്. സിന്ധു നദീജല കരാർ മരവിപ്പിക്കാനും പാകിസ്ഥാനിലെ ഇന്ത്യൻ ഡിപ്ലോമാറ്റ്സിനെ തിരികെ വിളിക്കും തുടങ്ങിയ നിർണായക തീരുമാനങ്ങളും പാകിസ്ഥാനെതിരെ ഇന്ത്യ സ്വീകരിക്കുന്നുണ്ട്. ഇന്ത്യയിലുള്ള പാക് നയതന്ത്ര ഉദ്യോഗസ്ഥർ ഒരാഴ്ചയ്ക്കകം മടങ്ങിപ്പോകണം. അട്ടാരി ബോർഡർ അടയ്ക്കാനും തീരുമാനമായിട്ടുണ്ട്. ഇതുവഴി രാജ്യത്ത് പ്രവേശിച്ചവർ മെയ് ഒന്നിനകം ഈ വഴി തന്നെ മടങ്ങിപ്പോകണമെന്നും നിർദേശമുണ്ട്.
പഹൽഗാമിലെ ഭീകരാക്രമണത്തിൽ 26 പേർ കൊല്ലപ്പെട്ടെന്ന് സ്ഥിരീകരിച്ച് കേന്ദ്രം. 25 ഇന്ത്യക്കാരും ഒരു നേപ്പാൾ പൗരനുമാണ് കൊല്ലപ്പെട്ടതെന്ന് കേന്ദ്രം സ്ഥിരീകരിച്ചു. ഭീകരതയോട് വിട്ടുവീഴ്ചയില്ലെന്ന് തീരമാനങ്ങളറിയിച്ചുകൊണ്ട് വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി പ്രതികരിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിയില്‍ കാബിനറ്റ് കമ്മിറ്റിയുടെ സുരക്ഷാ യോഗത്തിലാണ് സുപ്രധാന തീരുമാനങ്ങളെടുത്തത്. ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പഹല്‍ഗാമിലെയും കശ്മീരിലെ പൊതുവായുമുള്ള സുരക്ഷാ സാഹചര്യം വിലയിരുത്തുന്നതിനും സ്വീകരിക്കേണ്ട സൈനിക നയതന്ത്ര നടപടികള്‍ ചര്‍ച്ച ചെയ്യുന്നതിനുമായിട്ടായിരുന്നു യോഗം വിളിച്ചത്. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍, വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ എന്നിവരടക്കമുള്ളവരാണ് യോഗത്തില്‍ പങ്കെടുത്തത്.