NEWSROOM

ചീട്ടുകൊട്ടാരം കണക്കെ തകർന്ന് വാലറ്റം; ന്യൂസിലൻഡിന് 107 റൺസ് വിജയലക്ഷ്യം

ഒരു ദിവസം മാത്രം ശേഷിക്കെ ഇനി അനിവാര്യമായ പരാജയം ഒഴിവാക്കാൻ ഇന്ത്യക്ക് അത്ഭുത പ്രകടനം തന്നെ പുറത്തെടുക്കേണ്ടി വരും.

Author : ന്യൂസ് ഡെസ്ക്


രണ്ടാം ഇന്നിങ്സിൽ തകർപ്പൻ ബാറ്റിങ് പ്രകടനത്തിൻ്റെ കരുത്തിൽ മികച്ച ലീഡിലേക്ക് കുതിച്ച ഇന്ത്യയെ സമ്മർദ്ദത്തിലാക്കി കീവീസ് ബോളർമാരുടെ സർജിക്കൽ സ്ട്രൈക്ക്. മൂന്നാം സെഷനിൽ തുടരെത്തുടരെ ഇന്ത്യയുടെ ഏഴ് നിർണായക വിക്കറ്റുകൾ പിഴുതാണ് ന്യൂസിലൻഡ് മത്സരത്തിലേക്ക് ശക്തമായി തിരിച്ചെത്തിയത്. 99.3 ഓവറിൽ 462 എന്ന നിലയിൽ ഇന്ത്യയുടെ രണ്ടാം ഇന്നിങ്സ് അവസാനിച്ചു. വെളിച്ച

രണ്ടാം ഇന്നിങ്സിൽ ഇന്ത്യയുടെ ലീഡ് 106 റൺസാണ്. നാലാം ദിനം ഇന്ത്യക്കായി സർഫറാസ് ഖാൻ (150), റിഷഭ് പന്ത് (99) എന്നിവർക്ക് മാത്രമാണ് കാര്യമായ സംഭാവനകൾ നൽകാൻ സാധിച്ചത്. മധ്യനിരയും വാലറ്റവും ചീട്ടുകൊട്ടാരം കണക്കെ തകർന്നടിഞ്ഞപ്പോൾ അർഹതപ്പെട്ട സമനിലയാണ് ഇന്ത്യക്ക് നഷ്ടമാകുന്നത്. കെ.എൽ. രാഹുൽ (12), രവീന്ദ്ര ജഡേജ (5), അശ്വിൻ (15), ജസ്പ്രീത് ബുംറ (0), സിറാജ് (0), കുൽദീപ് യാദവ് (6*) എന്നിവർ പാടെ നിരാശപ്പെടുത്തി.

84 ഓവറിൽ 408/3 എന്ന ശക്തമായ നിലയിൽ നിന്നുമാണ് ഇന്ത്യൻ ഇന്നിങ്സ് അതിവേഗം തകർന്നത്. സർഫറാസ് ഖാൻ (150) പുറത്തായതിന് പിന്നാലെ തുടരെ വിക്കറ്റുകൾ വീഴുന്നതാണ് പിന്നീട് കണ്ടത്. ഏകദിന ശൈലിയിൽ ബാറ്റ് വീശിയ പന്ത് 107 മീറ്റർ ദൂരത്തേക്ക് കൂറ്റൻ സിക്സർ പറത്തിയതിന് തൊട്ടുപിന്നാലെയാണ് പുറത്തായത്.

വില്യം ഒറൂർക്കെയുടെ പന്തിൽ അനാവശ്യ ഷോട്ടിന് മുതിർന്ന് ക്ലീൻ ബൌൾഡാകുമ്പോൾ സെഞ്ചുറിക്ക് ഒരു റൺസ് മാത്രമകലെയായിരുന്നു റിഷഭ് പന്ത്. സെഞ്ചുറി നേടാനാകാതെ നിരാശനായാണ് താരം പവലിയനിലേക്ക് മടങ്ങിയത്. സഹതാരങ്ങളുടെ മുഖത്തും നിരാശ തെളിഞ്ഞു കാണാമായിരുന്നു. പിന്നാലെ രാഹുലും ജഡേജയും പൊരുതാൻ പോലും നിൽക്കാതെ വേഗം മടങ്ങി.

മൂന്നാം സെഷനിൽ നാല് നിർണായക വിക്കറ്റുകൾ വീഴ്ത്തിയതിൻ്റെ ത്രില്ലിലാണ് ന്യൂസിലൻഡ്. ഒരു ദിവസം ശേഷിക്കെ മത്സരം കൈപ്പിടിയിലാക്കാമെന്ന പ്രതീക്ഷയിലാണ് അവർ. ന്യൂസിലൻഡിനായി മാറ്റ് ഹെൻറിയും വില്യം ഒറൂർക്കെയും മൂന്ന് വീതവും അജാസ് പട്ടേൽ രണ്ടും വിക്കറ്റെടുത്തു. ഒരു ദിവസം മാത്രം ശേഷിക്കെ ഇനി അനിവാര്യമായ പരാജയം ഒഴിവാക്കാൻ ഇന്ത്യക്ക് അത്ഭുത പ്രകടനം തന്നെ പുറത്തെടുക്കേണ്ടി വരും.

SCROLL FOR NEXT