NEWSROOM

റഷ്യൻ കൂലിപ്പട്ടാളത്തിൽ അകപ്പെട്ട തൃശൂർ സ്വദേശികളുടെ വിവരങ്ങൾ മോസ്കോയ്ക്ക് കൈമാറി; തുടർ വിവരങ്ങൾ ഉടൻ അറിയിക്കുമെന്ന് റഷ്യൻ എംബസി

പാസ്പോർട്ട് രേഖകൾ കൈമാറിയെന്ന് റഷ്യൻ എംബസി ഓർത്തഡോക്സ് സഭാധ്യക്ഷനെ അറിയിച്ചു

Author : ന്യൂസ് ഡെസ്ക്

റഷ്യൻ കൂലിപ്പട്ടാളത്തിൽ അകപ്പെട്ട തൃശൂർ സ്വദേശികളുടെ മോചനത്തിൽ പ്രതീക്ഷയേറുന്നു. ജെയിനിൻ്റെയും, ബിനിലിൻ്റെയും വിവരങ്ങൾ മോസ്കോയിലേക്ക് കൈമാറി. പാസ്പോർട്ട് രേഖകൾ കൈമാറിയെന്ന് റഷ്യൻ എംബസി ഓർത്തഡോക്സ് സഭാധ്യക്ഷനെ അറിയിച്ചു. തുടർ വിവരങ്ങൾ ഉടൻ അറിയിക്കാമെന്ന് ബസേലിയോസ് മാത്യൂസ് തൃതീയൻ കാതോലിക്ക ബാവയ്ക്ക് റഷ്യൻ എംബസി സന്ദേശമയച്ചു.

റഷ്യൻ കൂലി പട്ടാളത്തിൽ ചേർന്ന മലയാളി യുവാക്കളുടെ മോചനം വൈകുന്നതിൽ വിമർശനവുമായി കഴിഞ്ഞ ദിവസം ബന്ധുക്കൾ രംഗത്തെത്തിയിരുന്നു. സർക്കാരിനും ജനപ്രതിനിധികൾക്കും എതിരെയാണ് വിമർശനവുമായി ബന്ധുക്കൾ രംഗത്തെത്തിയത്. ബിനിലിനെയും ജയിനെയും മോചിപ്പിക്കാൻ ആരും ഇടപെടുന്നില്ലെന്നായിരുന്നു ബന്ധുക്കളുടെ ആരോപണം.

ഇന്ത്യൻ എംബസിയും വിദേശകാര്യമന്ത്രാലയവും പറയുന്നത് സ്ഥിരം ആശ്വാസ വാക്കുകൾ മാത്രമാണെന്നും, മന്ത്രിമാരും ജനപ്രതിനിധികളും പേപ്പറുകൾ വാങ്ങുന്നതല്ലാതെ യാതൊരു സഹായവും ഉണ്ടായിട്ടില്ലെന്നും ബന്ധുക്കൾ പറഞ്ഞു. ഓർത്തഡോക്സ് സഭ വിഷയത്തിൽ ഇടപെട്ടത് മാത്രമാണ് ഇപ്പോഴുള്ള നേരിയ ആശ്വാസമെന്നും ബന്ധുക്കൾ ന്യൂസ് മലയാളത്തോട് പ്രതികരിച്ചിരുന്നു.

മലയാളികൾ ഉൾപ്പെടെ 19 ഇന്ത്യക്കാരെ തിരികെ എത്തിക്കാൻ ശ്രമം തുടരുമെന്ന് വിദേശകാര്യ മന്ത്രാലയം നേരത്തെ അറിയിച്ചിരുന്നു.

SCROLL FOR NEXT