ADGP - RSS കൂടിക്കാഴ്ച, പിവി അൻവറിന്റെ ആരോപണങ്ങൾ തുടങ്ങിയ വിഷയങ്ങളിൽ പരസ്യ പ്രതികരണത്തിന് ഇല്ലെന്ന് ഐഎൻഎൽ അറിയിച്ചു. എൽഡിഎഫ് ചർച്ച ചെയ്യട്ടെയെന്നാണ് എംഎൽഎ അഹമ്മദ് ദേവർകോവിൽ പ്രതികരിച്ചത്. വിഷയത്തിൽ സമഗ്രമായ അന്വേഷണം നടക്കണം. INL ൻ്റെ അഭിപ്രായങ്ങൾ 11 ന് നടക്കുന്ന എൽഡിഎഫ് യോഗത്തിൽ വ്യക്തമാക്കുമെന്നും അഹമ്മദ് ദേവർകോവിൽ പറഞ്ഞു.
അതേ സമയം പൊലീസ് സേനയ്ക്ക് ചീത്തപ്പേരുണ്ടാക്കുന്ന പുഴുക്കുത്തുകൾക്കെതിരെ നടപടി ഉണ്ടാകുമെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പ്രതികരിച്ചിരുന്നു. തെറ്റ് ചെയ്തവരോട് സർക്കാർ കോംപ്രമൈസ് ചെയ്യില്ലെന്നും മന്ത്രി പറഞ്ഞു. ആര് ആരെ കണ്ടാലും സിപിഐഎമ്മിന് ഒരു നിലപാടുണ്ട്. അത് ജനങ്ങൾക്കറിയാമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ക്രമസമാധാന ചുമതലയുള്ള എം.ആർ. അജിത് കുമാർ രണ്ട് ആർഎസ്എസ് നേതാക്കളെ കണ്ടതായുള്ള വാർത്ത പുറത്തുവന്നതിനു പിന്നാലെ ഇക്കാര്യം എഡിജിപി തന്നെ സ്ഥീരികരിച്ചിരുന്നു. നേരത്തെയും പി.വി. അൻവർ എംഎൽഎ എഡിജിപിക്കെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു.
വിവാദത്തിനു പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഡിജിപി ഷെയ്ഖ് ദർവേഷ് സാഹേബുമായി കൂടിക്കാഴ്ച നടത്തി. എഡിജിപിക്കെതിരായ അന്വേഷണ വിവരങ്ങൾ മുഖ്യമന്ത്രിയെ അറിയിച്ചതായാണ് വിവരം. കൂടിക്കാഴ്ചയിൽ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി.ശശി, ജോൺ ബ്രിട്ടാസ് എംപി, ക്രൈംബ്രാഞ്ച് ചുമതലയുള്ള എഡിജിപി എച്ച്. വെങ്കിടേഷ് എന്നിവര്‍ ചർച്ചയിൽ പങ്കെടുത്തു.