ഐപിഎല്ലിലെ റൺവേട്ടയുടെ റെക്കോർഡുകൾ മാറ്റിയെഴുതാൻ സൺറൈസേഴ്‌സ് ഹൈദരാബാദ് ഇന്നിറങ്ങും. ലഖ്നൗ സൂപ്പർ ജയൻ്റ്സാണ് എതിരാളികൾ. വൈകീട്ട് ഏഴരയ്ക്ക് ഹൈദരാബാദിലാണ് മത്സരം.ഐപിഎൽ പതിനെട്ടാം അങ്കത്തിൽ ഇന്ന് സൺറൈസേഴ്‌സ്
ബാറ്റർമാരും ലഖ്നൗ ബൗളർമാരും തമ്മിലുള്ള പോരാട്ടമാണ് നടക്കുക.
മൈതാനമേതായും എതിരെ വരുന്ന ബൗളർമാരുടെ ശവപ്പറമ്പിന് ഒരു കാരണക്കാരുണ്ടെങ്കിൽ അത് ഐപിഎല്ലിൽ ഓറഞ്ചുപടയാണ്. ഐപിഎല്ലിലെ ഏറ്റവും ആക്രമണകാരികളായ സംഘം. ജയമെന്നോ പരാജയമെന്നോ അല്ല സിക്‌സറടിച്ചോയെന്നാണ് സൺറൈസേഴ്‌സ് താരങ്ങൾ കണക്ക് നോക്കുന്നത് എന്ന് തോന്നും ഓരോ പന്തും നേരിടുന്നത് കാണുമ്പോൾ.വരുന്നവരെല്ലാം പന്ത് അതിർത്തി കടത്താൻ മത്സരിക്കുകയാണ്. ലഖ്നൗ സൂപ്പർ ജയൻ്റ്‌സിൻ്റെ പെരുമയുള്ള ബാറ്റർമാർക്കല്ല, ബൗളർമാർക്ക് തന്നെയാണ് ഇന്നും സമ്മർദ്ധം.
286 റൺസാണ് രാജസ്ഥാനെതിരെ ആദ്യമത്സരത്തിൽ സൺറൈസേഴ്സ് കുറിച്ചത്.ഐപിഎൽ ചരിത്രത്തിലെ രണ്ടാമത്തെ ഉയർന്ന സ്കോർ.
സ്വന്തം റെക്കോർഡിന് ഒരു റൺസ് മാത്രം പിന്നിൽ.ആദ്യ മത്സരത്തിൽ സെഞ്ച്വറിയോടെ ഇഷാൻ കിഷൻ ഹൈദരാബാദിലെ അരങ്ങേറ്റം ഉജ്വലമാക്കി.തകർത്തടിച്ച് ട്രാവിസ് ഹെഡും അഭിഷേകും ഹെൻറിച്ച് ക്ലാസനും നിതീഷ് കുമാറും കളംനിറഞ്ഞു.ബൗളിംഗിൽ പാറ്റ് കമ്മിൻസിൻ്റെ നേതൃത്വത്തിലുള്ള ബൗളിംഗ് നിര കൂടി ഫോമിലേക്കുയർന്നാൽ ലഖ്നൗവിനും തടയാനാവില്ല ഹൈദരാബാദിനെ.
27 കോടി രൂപയ്ക്ക് ലഖ്നൗ സ്വന്തമാക്കിയ നായകൻ റിഷഭ് പന്ത്, ആദ്യമത്സരത്തിലെ തോൽവി മാത്രമല്ല, പൂജ്യത്തിന് പുറത്തായ നിരാശയിലുമാണ് ഹൈദരാബാദിനെതിരെ ഇറങ്ങുന്നത്.ബാറ്റിംഗ് വെടിക്കെട്ട് തന്നെയാണ് ലഖ്നൗ സൂപ്പർ ജയൻ്റ്സിൻ്റെയും കരുത്ത്.നിക്കോളാസ് പുരാനും മിച്ചൽ മാർഷും ഡേവിഡ് മില്ലറും ഡെൽഹിക്കെതിരെ കാഴ്ച വച്ചത് മിന്നും പ്രകടനം.എയ്ഡൻ മർക്രാമും ക്യാപ്റ്റൻ റിഷഭ് പന്തും ഫോമിലേക്കുയർന്നാൽ ഹൈദരാബാദ് ബൗളർമാർക്കും വെല്ലുവിളിയാകും.
ഇന്ത്യൻ താരങ്ങൾ അണിനിരക്കുന്ന ബൗളിംഗ് നിരയാണ് ലഖ്നൗവിൻ്റേത്.209 റൺസ് നേടിയിട്ടും ഡെൽഹിക്കെതിരെ തോറ്റതിനാൽ ഹൈദരാബാദിനെതിരെ തന്ത്രം മാറ്റിയാകും ലഖ്നൗ ഇറങ്ങുക.ഷമർ ജോസഫിനെ ഇംപാക്റ്റ് പ്ലെയറായെങ്കിലും കളത്തിലിറക്കിയേക്കും. സീസണിലെ ആദ്യ മത്സരത്തിൽ ഹൈദരാബാദിൽ പിറന്നത് 528 റൺസാണ്.ഹൈദരാബാദിലെ റണ്ണൊഴുകുന്ന പിച്ചിൽ ബൗളിംഗിലെ മാറ്റങ്ങളും ടോസും നിർണായകം.