തൃശൂർ: നിയമങ്ങൾ പാലിച്ച് മാത്രമേ പടക്ക നിർമാണം നടത്താവൂവെന്ന നിയമങ്ങൾ കാറ്റിൽ പറത്തിയാണ് പല പടക്കനിർമാണശാലകളും പ്രവർത്തിക്കുന്നത്. അതും കനത്ത ചൂടുള്ള ജില്ലയായ തൃശൂരിൽ മാനദണ്ഡങ്ങൾ പാലിക്കാതെയാണ് വെടിക്കെട്ട് സാമഗ്രികൾ തയ്യാറാക്കിയെന്നതാണ് പ്രാഥമിക റിപ്പോർട്ട്.
20-30 പേരടങ്ങുന്ന തൊഴിലാളികൾ രാപകൽ ഇല്ലാതെ കഠിനമായ ജോലിയാണ് ഉത്സവം അടുക്കുന്നതോടെ ചെയ്യുന്നത്. ഇതിനിടെ ചെറിയ അശ്രദ്ധ മതി വൻ അപകടത്തിലേക്ക് നയിക്കാൻ. അത്യുഷ്ണ മേഖലയായ തൃശൂരിൽ ഉണ്ടായ അപകടത്തിന് കാരണം അശ്രദ്ധമായ പടക്ക നിർമാണം ആണെന്നാണ് വിവരം. പൂരങ്ങളുടെ നാടായ തൃശൂരിൽ ഇതിന് മുൻപും പല വെടിക്കെട്ട് അപകടങ്ങൾക്ക് സാക്ഷ്യമായിട്ടുണ്ട്.
മുൻ വർഷങ്ങളിലുണ്ടായ വെടിക്കെട്ട് അപകടങ്ങൾ
1984ൽ തൃശ്ശൂർ കണ്ടശ്ശംകടവ് പള്ളിപ്പെരുന്നാളിലുണ്ടായ വെടിക്കെട്ടപകടത്തിൽ 20 പേരാണ് മരിച്ചത്.
1987ലും തൃശൂർ വേലൂരിൽ വെള്ളാട്ടഞ്ചൂർ-കൂട്ടന്മൂലി ക്ഷേത്രത്തിലുണ്ടായ വെടിക്കെട്ട് അപകടത്തിൽ 20 പേരാണ് ചിന്നിച്ചിതറി നിലയിൽ മരിച്ചത്.
1997ൽ തൃശൂർ ചിയ്യാരം പടക്ക നിർമാണശാലയിൽ ഉണ്ടായ പൊട്ടിത്തെറിയിൽ 6 പേരുടെ ജീവനാണ് അന്ന് കവർന്നത്.
2006ൽ തൃശൂർ പൂരത്തിന് തയ്യാറാക്കിയിരുന്ന വെടിക്കെട്ട് സാമഗ്രികൾ സൂക്ഷിക്കുന്നിടത്തുണ്ടായ അപകടത്തിൽ 7 പേരുടെ ജീവൻ നഷ്ടമായി.
1989 ൽ തൃശൂർ കണ്ടശ്ശംകടവ് പള്ളിയിൽ അപകടത്തിൽ 12 പേരുടെ ജീവൻ കവർന്നെടുത്തു.
1978ൽ തൃശൂർ പൂരത്തോട് അനുബന്ധിച്ച് കുഴിയമിട്ട് ലക്ഷ്യം തെറ്റി ആൾക്കൂട്ടത്തിൽ പതിച്ചുണ്ടായ അപകടത്തിൽ 8 പേരാണ് മരിച്ചുവീണത്.