NEWSROOM

സിറിയക്ക് നേരെ ഇസ്രയേൽ വ്യോമാക്രമണം; ആയുധ സംഭരണ കേന്ദ്രങ്ങൾ തകർത്തു; ഗോലാൻ കുന്നുകൾ പിടിച്ചടക്കാൻ ഉത്തരവിട്ട് നെതന്യാഹു

സിറിയൻ ആയുധ ശേഖരം വിമതരുടെ കയ്യിൽ എത്താതെയിരിക്കാനാണ് ആക്രമിച്ചതെന്നാണ് ഇസ്രയേൽ വാദം

Author : ന്യൂസ് ഡെസ്ക്



സിറിയൻ സൈനികരുടെ ആയുധ സംഭരണ കേന്ദ്രങ്ങളിലേക്ക് വ്യോമാക്രമണം നടത്തി ഇസ്രയേൽ. സുവൈദയിലെ ഖൽഖല എയർബേസ്, ഡമാസ്‌കസിലെ മെസെഹ് എയർബേസ് എന്നിവിടങ്ങളിലെ ആയുധ സംഭരണ കേന്ദ്രങ്ങൾ ലക്ഷ്യമിട്ടായിരുന്നു ആക്രമണം. സിറിയൻ ആയുധ ശേഖരം വിമതരുടെ കയ്യിൽ എത്താതെയിരിക്കാനാണ് ആക്രമിച്ചതെന്നാണ് ഇസ്രയേൽ വാദം. ദമാസ്കസിലെ കാഫ്സർ സൗസയിലെ സുരക്ഷാ സമുച്ചയത്തിന് നേരെയും ഇസ്രയേൽ ആക്രമണം നടത്തി.

ഗോലാൻ കുന്നുകൾ പിടിച്ചടക്കാൻ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു സേനയോട് ഉത്തരവിട്ടതായി റിപ്പോർട്ടുകളുണ്ട്. ഇരു രാജ്യങ്ങളും തമ്മിലുണ്ടായിരുന്ന 50 വർഷം പഴക്കമുള്ള വിഭജന കരാർ തകർന്നെന്നായിരുന്നു നെതന്യാഹുവിൻ്റെ പ്രസ്താവന. സിറിയൻ സൈന്യം രാജ്യം ഉപേക്ഷിച്ചു. അതിനാൽ ബഫർ സിറിയൻ ബഫർ സോണുകളും അതിനടുത്തുള്ള കമാൻഡിങ് സ്ഥാനങ്ങളും പിടച്ചെടുക്കാൻ സൈന്യത്തോട് ഉത്തരവിട്ടു. യാതൊരു കാരണവശാലും അതിർത്തിയിൽ ശത്രുക്കളെ നിലനിർത്തില്ലെന്നും നെതന്യാഹു പറഞ്ഞു.

അതേസമയം മുന്‍ സിറിയന്‍ പ്രസിഡന്‍റ് ബാഷർ അൽ അസദിനും കുടുംബത്തിനും റഷ്യ അഭയം നല്‍കിയിരിക്കുകയാണ്. അസദ് റഷ്യയിലെത്തിയതായതായി റഷ്യൻ സ്റ്റേറ്റ് മീഡിയ സ്ഥിരീകരിച്ചു. പേര് വെളിപ്പെടുത്താത്ത ഉറവിടത്തെ ഉദ്ധരിച്ച് ഇൻ്റർഫാക്സ് വാർത്താ ഏജൻസിയാണ് വാർത്ത പുറത്തുവിട്ടത്.

വിമത സംഘം തഹ്‌രീർ അൽ ഷാം സിറിയ പിടിച്ചെടുത്തതോടെയാണ് ബഷർ അൽ അസദിന് 24 വർഷത്തെ ഭരണം അവസാനിപ്പിച്ച് രാജ്യം വിടേണ്ട സ്ഥിതി വന്നത്. നവംബറില്‍ ഇദ്‌ലിബ് പിടിച്ചെടുത്തുകൊണ്ടാരംഭിച്ച വിമതമുന്നേറ്റമാണ് ബഷാർ അൽ അസാദിന്‍റെ നേതൃത്വത്തിലുള്ള ഷിയാ സർക്കാരിന്‍റെ പതനത്തില്‍ കലാശിച്ചത്. തന്ത്രപ്രധാന മേഖലകളായ അലെപ്പോ, ഹമാ, ഹോംസ് നഗരങ്ങള്‍ പിടിച്ചെടുത്തുകൊണ്ട് ദ്രുതഗതിയില്‍ മുന്നേറിയ സുന്നി ഇസ്ലാമിക് വിമതർ ശനിയാഴ്ചയോടെ തലസ്ഥാനമായ ദമാസ്കസ് വളയുകയായിരുന്നു.

സൈന്യത്തിന്‍റെ പിന്മാറ്റം സൂചിപ്പിച്ചുകൊണ്ടുള്ള ആദ്യ റിപ്പോർട്ടുകള്‍ തള്ളിയെങ്കിലും, മണിക്കൂറുകള്‍ക്കുള്ളില്‍ സിറിയന്‍ ഭരണകൂടം അടിയറവ് പറഞ്ഞു. പിന്നാലെ ലക്ഷ്യസ്ഥാനം വ്യക്തമാക്കാതെ പ്രസിഡന്‍റ് ബാഷർ അല്‍ അസദ് രാജ്യം വിടുകയായിരുന്നു.

SCROLL FOR NEXT