NEWSROOM

മധ്യസ്ഥ ചർച്ചകൾ വിഫലം; ഗാസയിൽ ആക്രമണം കടുപ്പിച്ച് ഇസ്രയേൽ

ഇറാന്‍ പിന്തുണയോടെ പ്രവർത്തിക്കുന്ന ഹമാസിനും ഇസ്ലാമിക് ജിഹാദിനുമെതിരെ മേഖലയില്‍ ആക്രമണം ശക്തമാക്കിയിരിക്കുകയാണ് ഇസ്രയേല്‍ സൈന്യം

Author : ന്യൂസ് ഡെസ്ക്

മധ്യസ്ഥ ചർച്ചകൾ ഫലം കാണാതെ വന്നതോടെ ഗാസയിൽ ആക്രമണം വ്യാപിപ്പിച്ച് ഇസ്രയേൽ. ഖാൻ യൂനിസിൻ്റെ മധ്യഭാഗം വരെ ഇസ്രയേൽ ടാങ്കുകൾ കടന്നുകയറി. ഗാസയിൽ ഇപ്പോഴും കടുത്ത ഷെല്ലാക്രമണം തുടരുകയാണ്. ആക്രമണത്തിൽ ഇന്നലെ മാത്രം 34 പലസ്തീനികളാണ് കൊല്ലപ്പെട്ടത്.

ഇറാന്‍ പിന്തുണയോടെ പ്രവർത്തിക്കുന്ന ഹമാസിനും ഇസ്ലാമിക് ജിഹാദിനുമെതിരെ മേഖലയില്‍ ആക്രമണം ശക്തമാക്കിയിരിക്കുകയാണ് ഇസ്രയേല്‍ സൈന്യം. വെസ്റ്റ് ബാങ്കിലെ ജെനിന്‍‌, തുബാസ്, തുല്‍കർമ എന്നിവിടങ്ങളിലാണ് ഇപ്പോള്‍ യുദ്ധം നടന്നു കൊണ്ടിരിക്കുന്നതെന്ന് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു. അക്രമത്തിന് പിന്നാലെ ഖാൻ യൂനിസിലെ കിഴക്കൻ മേഖലയിൽ നിന്ന് ആളുകൾ ഒഴിഞ്ഞുപോകണമെന്ന് സൈന്യം ആവശ്യപ്പെട്ടു. പ്രദേശത്തെ വീടുകളിൽ നിരവധി പേർ കുടുങ്ങിക്കിടക്കുകയാണ്.

കഴിഞ്ഞ ദിവസം വെസ്റ്റ്ബാങ്കിൽ ഇസ്രയേൽ സൈന്യം നടത്തിയ ആക്രമണത്തിൽ പത്ത് പേർ കൊല്ലപ്പെട്ടിരുന്നു. വെസ്റ്റ്ബാങ്കിലെ ജെനിൻ ഉൾപ്പടെയുള്ള പ്രദേശങ്ങളിലാണ് ഇസ്രയേൽ റെയ്ഡ് നടത്തിയത്. ഹമാസ് പ്രവർത്തകരെ പ്രദേശത്ത് നിന്നു നീക്കി സ്വയം പ്രതിരോധിക്കുകയാണ് ലക്ഷ്യമെന്നാണ് ഇസ്രയേൽ വാദം. എന്നാൽ പ്രദേശത്ത് നിന്ന് ജനങ്ങളെ ഒഴിപ്പിച്ച് നിയന്ത്രണം കൈവശപ്പെടുത്താനാണ് ഇസ്രയേലിൻ്റെ നീക്കമെന്ന് പലസ്തീൻ ജനത പറയുന്നു.

അതേസമയം, ലെബനന്‍-സിറിയ അതിർത്തിയില്‍ നടന്ന ഇസ്രയേല്‍ ഡ്രോണ്‍ ആക്രമണത്തില്‍ നാല് പേർ കൊല്ലപ്പെട്ടതായാണ് പുറത്തുവരുന്ന വിവരങ്ങള്‍. മരിച്ചവരില്‍ മൂന്ന് പേർ ഹമാസ് അംഗങ്ങളും ഒരാള്‍ ഹിസ്ബുല്ല അംഗവുമാണ്. അതിർത്തിയിലൂടെ നീങ്ങിയ കാറിനു നേരെയായിരുന്നു ഡ്രോണ്‍ ആക്രമണം. കാറില്‍ ആയുധങ്ങളായിരുന്നുവെന്നാണ് ഇസ്രയേല്‍ വാദം. ഹമാസും ഹിസ്ബുല്ലയും വിഷയത്തില്‍ പ്രതികരിച്ചിട്ടില്ല.

ദക്ഷിണ ലെബനനില്‍ നിന്നും ഹിസ്ബുല്ല, ഇസ്ലാമിക് ജിഹാദ് എന്നിവർ ഇസ്രയേലിലേക്ക് റോക്കറ്റ് ആക്രമണം നടത്തിവരികയാണ്. ഈ സായുധ സംഘങ്ങള്‍ക്ക് ഇറാനും സിറിയന്‍ സർക്കാരുമായി ശക്തമായ ബന്ധങ്ങളാണുള്ളത്. സിറിയ-ലബനന്‍ അതിർത്തി വഴി ആയുധങ്ങളും പോരാളികളേയും കടത്തിവിടുന്നുവെന്ന സംശയത്തിലാണ് ഇസ്രയേല്‍ ഡ്രോണ്‍ ആക്രമണം നടത്തിയത്.

SCROLL FOR NEXT