ഹിസ്ബുള്ള തലവൻ ഹസ്സൻ നസറുള്ളയുടെ കടുത്ത വിമർശനങ്ങൾക്ക് പിന്നാലെ ലെബനനിലെ ഹിസ്ബുള്ള കേന്ദ്രങ്ങൾക്ക് നേരെ ആക്രമണം കടുപ്പിച്ച് ഇസ്രയേൽ സൈന്യം. നസറുള്ള മാധ്യമങ്ങളിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്തു സംസാരിക്കുന്നതിനിടെ തെക്കൻ ലെബനനിലെ വിവിധയിടങ്ങളിൽ ഇസ്രയേൽ വ്യോമാക്രമണം നടത്തി. ലെബനനിൽ യുദ്ധം ആരംഭിച്ചതിന് ശേഷം നഗരത്തിന് മുകളിലൂടെ ഏറ്റവും താഴ്ന്ന് ജെറ്റ് വിമാനങ്ങൾ പറക്കുന്നത് ഇതാദ്യമായാണെന്ന് ദി ഗാർഡിയൻ റിപ്പോർട്ട് ചെയ്തു.
വ്യാഴാഴ്ച ബെയ്‌റൂട്ടിൽ വ്യോമസേന നടത്തിയത് മോക്ക് എയർ റെയ്ഡായിരുന്നു എന്നാണ് ഇസ്രയേൽ സൈന്യം പറഞ്ഞത്. ഹിസ്ബുള്ള തലവൻ ഹസ്സൻ നസറുള്ളയുടെ പ്രസംഗം ദേശീയ ചാനലുകളിൽ സംപ്രേഷണം ചെയ്യുന്നതിനിടെയാണ് ഇസ്രയേൽ യുദ്ധവിമാനങ്ങൾ താഴ്ന്നുപറന്നത്. സൂപ്പർ സോണിക് വിമാനങ്ങളുടെ ശബ്ദം നേതാവിൻ്റെ പ്രസംഗം കേൾക്കുന്നത് തടസപ്പെടുത്തുന്ന രീതിയിലായിരുന്നു.
അതേസമയം, ഇസ്രയേൽ സൈന്യത്തിനെതിരെ ലെബനനും തിരിച്ചടിക്കുന്നുണ്ട്. ലെബനൻ്റെ അതിർത്തിയിൽ ഹിസ്ബുള്ള നടത്തിയ ആക്രമണത്തിൽ രണ്ട് ഇസ്രയേൽ സൈനികരും കൊല്ലപ്പെട്ടതായി ദി ഗാർഡിയൻ റിപ്പോർട്ട് ചെയ്തു. ഇസ്രയേൽ ഡിഫൻസ് ഫോഴ്സസ് ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. റിസർവിസ്റ്റ് മേജർ നെയ്ൽ ഫ്വാർസി (43), സെർജൻ്റ് ടോമർ കെറൻ (20) എന്നിവർ വ്യത്യസ്ത സംഭവങ്ങളിൽ കൊല്ലപ്പെട്ടതായാണ് സൈന്യത്തെ ഉദ്ധരിച്ച് ഇസ്രയേലി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
READ MORE: ഇസ്രയേൽ ആക്രമണങ്ങളിൽ തളരില്ല, ലെബനൻ്റെ അതിർത്തി കടന്നുള്ള ആക്രമണങ്ങൾ യുദ്ധപ്രഖ്യാപനം: ഹിസ്ബുള്ള തലവൻ
ഗാസയെ പിന്തുണയ്ക്കുന്നത് അവസാനിപ്പിക്കില്ലെന്ന ഞങ്ങളുടെ നിലപാട് വീണ്ടും ആവർത്തിക്കുന്നുവെന്നും, ഇസ്രയേൽ ചൊവ്വാഴ്ചയും ബുധനാഴ്ചയും നടത്തിയെന്ന ആക്രമണങ്ങൾക്ക് ന്യായമായ ശിക്ഷ ലഭിക്കും. അനധികൃത ഇസ്രയേലി കുടിയേറ്റക്കാർക്ക് വടക്ക് ഭാഗത്തേക്ക് മടങ്ങാൻ കഴിയില്ലെന്ന് ഞങ്ങൾ ഉറപ്പാക്കും.