ഗാസ മുനമ്പിലെ പലസ്തീൻ അഭയാർത്ഥി ക്യാമ്പിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ 16 പേർ കൊല്ലപ്പെട്ടതായി പലസ്തീൻ അധികൃതർ അറിയിച്ചു. സെൻട്രൽ ഗാസയിലെ അൽ-നുസൈറാത്ത് സ്‌കൂളിലാണ് ഇസ്രായേൽ വ്യോമാക്രമണം നടത്തിയത്. സംഭവത്തിൽ 50 ലധികം കൂടുതൽ ആളുകൾക്ക് പരിക്കേറ്റതായും ഹമാസ് ആരോഗ്യ മന്ത്രാലയം അറിയിച്ചു. സംഭവത്തിൽ മരിച്ചവരിൽ കുട്ടികളും ഉൾപ്പെടുന്നു. അതേസമയം പരിക്കേറ്റ പലരുടെയും നില ഗുരുതരമാണ്. അതിനാൽ മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്ന് ഗാസ സിവിൽ എമർജൻസി സർവീസ് വക്താവ് മഹമൂദ് ബാസൽ വ്യക്തമാക്കി.
ഗാസ മുനമ്പിലെ എട്ട് അഭയാർത്ഥി ക്യാമ്പുകളിൽ പ്രധാനപ്പെട്ട ഒന്നാണ് അൽ-നുസൈറാത്ത് കെട്ടിടം. 7,000 ത്തിലധികം ആളുകളാണ് ഈ സ്കൂളിൽ കഴിയുന്നത്. ഇത് നാലാം തവണയാണ് ഇസ്രായേൽ മുന്നറിയിപ്പില്ലാതെ സ്‌കൂളിന് നേരെ ആക്രമണം നടത്തുന്നത്. അതേസമയം സ്‌കൂൾ പ്രദേശത്തെ കെട്ടിടങ്ങളിൽ പ്രവർത്തിക്കുന്ന തീവ്രവാദികളെ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്നും ആളപായം കുറയ്ക്കാൻ മുൻകരുതൽ എടുത്തിരുന്നെന്നും ഇസ്രായേൽ വ്യക്തമാക്കി.
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഇസ്രായേൽ സൈന്യം വെവ്വേറെ വ്യോമാക്രമണങ്ങൾ ആണ് നടത്തിയത്. ക്യാമ്പിലെ ഒരു വീടിനു നേരെയുണ്ട മറ്റൊരു വ്യോമാക്രമണത്തിൽ 10 പേർ കൊല്ലപ്പെട്ടതായും നിരവധി പേർക്ക് പരിക്കേറ്റതായും ഗാസ ആരോഗ്യ മന്ത്രാലയം അറിയിച്ചിട്ടുണ്ട്. കൊല്ലപ്പെട്ടവരിൽ അഞ്ച് പ്രാദേശിക മാധ്യമപ്രവർത്തകരും ഉൾപ്പെടുന്നുന്നുണ്ട്. ഇതോടെ ഒക്‌ടോബർ 7 മുതൽ കൊല്ലപ്പെട്ട മാധ്യമപ്രവർത്തകരുടെ എണ്ണം 158 ആയതായി ഹമാസിൻ്റെ നേതൃത്വത്തിലുള്ള ഗാസ സർക്കാർ മീഡിയ ഓഫീസ് അറിയിച്ചു.