NEWSROOM

കന്നിയങ്കത്തിൽ കാലിടറി, പരാജയം സമ്മതിച്ച് ഇൽത്തിജ മുഫ്തി

ബിജെപി സ്ഥാനാര്‍ഥി സോഫി യൂസഫാണ് ഇല്‍ത്തിജയ്‌ക്കെതിരെ മത്സരിച്ചത്.

Author : ന്യൂസ് ഡെസ്ക്

ജമ്മു കശ്മീര്‍ തെരഞ്ഞെടുപ്പില്‍ ബിജ്‌ബെഹ്‌റ മണ്ഡലത്തില്‍ നിന്ന് മത്സരിക്കുന്ന മുന്‍ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തിയുടെ മകളും പിഡിപി സ്ഥാനാര്‍ഥിയുമായ ഇല്‍ത്തിജ മുഫ്തി പരാജയപ്പെട്ടു. വോട്ടെണ്ണൽ പകുതി പിന്നിട്ടപ്പോൾ തന്നെ പരാജയം അംഗീകരിക്കുന്നതായി ഇല്‍ത്തിജ പറഞ്ഞിരുന്നു.

സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു ഇല്‍ത്തിജ പരാജയം അംഗീകരിക്കുന്നതായി അറിയിച്ചത്. നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ബാഷിര്‍ അഹമ്മദ് ഷായായിരുന്നു ഇല്‍ത്തിജയുടെ എതിരാളി. 


'ജനവിധി ഞാന്‍ അംഗീകരിക്കുന്നു. ബിജ്‌ബെഹ്‌റയില്‍ നിന്നും ലഭിച്ച സ്‌നേഹത്തിനും വാത്സല്യത്തിനും നന്ദിയുണ്ട്. അത് എപ്പോഴും എന്നോടൊപ്പം തന്നെയുണ്ടാകും. തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ എനിക്കൊപ്പം പ്രവര്‍ത്തിച്ച പിഡിപി പ്രവര്‍ത്തകരോട് എന്റെ നന്ദി അറിയിക്കുന്നു,' ഇല്‍ത്തിജ മുഫ്തി പങ്കുവെച്ച കുറിപ്പില്‍ അറിയിക്കുന്നു.

പത്തുവര്‍ഷത്തിനിപ്പുറം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന ജമ്മു കശ്മീരില്‍ ബിജെപിയെ ബഹുദൂരം പിന്നിലാക്കി ഇന്ത്യ മുന്നണി മുന്നേറുകയാണ്. വോട്ടെണ്ണല്‍ ആരംഭിച്ച സമയം മുതല്‍ കോണ്‍ഗ്രസ് തന്നെയാണ് ലീഡ് ചെയ്യുന്നത്.

നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാരിനെതിരായ ഭരണവിരുദ്ധ വികാരമാണ് ജമ്മു കശ്മീരില്‍ അലയടിക്കുന്നത്. 2014ലാണ് ജമ്മു കശ്മീരില്‍ അവസാനമായി നിയമസഭാ തെരഞ്ഞെടുപ്പു നടന്നത്. 2018ല്‍ ബിജെപി പിന്തുണ പിന്‍വലിച്ചതോടെ സര്‍ക്കാര്‍ തകരുകയും ഗവര്‍ണറുടെ കീഴിലേക്ക് അധികാരം വഴിമാറുകയും ചെയ്തു. കശ്മീരിനു പ്രത്യേക അധികാരം നല്‍കുന്ന ഭരണഘടനയുടെ അനുച്ഛേദം 370 റദ്ദാക്കാല്‍, പ്രധാന നേതാക്കളെ വീട്ടുതടങ്കലിലാക്കല്‍ എന്നിവ ഉള്‍പ്പെടെ നിരവധി രാഷ്ട്രീയ നീക്കങ്ങള്‍ക്ക് ജമ്മു കശ്മീര്‍ സാക്ഷിയായി.




SCROLL FOR NEXT