ജമ്മു കശ്മീർ തെരഞ്ഞെടുപ്പിൻ്റെ രണ്ടാം ഘട്ടത്തിലെ പരസ്യ പ്രചരണം ഇന്ന് അവസാനിക്കും. മൂന്ന് ജില്ലകളിൽ നിന്ന് ആറു മണ്ഡലങ്ങിലായി 239 സ്ഥാനാർഥികളാണ് രണ്ടാംഘട്ടത്തില്‍ മത്സരിക്കുന്നത്.
മുൻ മുഖ്യമന്ത്രി ഒമർ അബ്ദുള്ള, അപ്നി പാർട്ടിയുടെ അൽത്താഫ് ബുഖാരി, ബിജെപിയുടെ രവീന്ദർ റെയ്ന എന്നിവരാണ് ജനവിധി തേടുന്ന പ്രമുഖർ. ആദ്യ ഘട്ടത്തെ വോട്ടിങ് ശതമാനത്തില്‍ നിന്നും വർധനയുണ്ടാക്കാന്‍ ലക്ഷ്യമിട്ട് തകൃതിയായ പ്രചരണമാണ് മുന്നണികൾ നടത്തുന്നത്. സെപ്റ്റംബർ 25 നാണ് രണ്ടാം ഘട്ട വോട്ടെടുപ്പ് നടക്കുക. ഏഴ് സ്ഥാനാർത്ഥികൾ മത്സരിക്കുന്ന കംഗൻ ആണ് വാശിയേറിയ പോരാട്ടം നടക്കുന്ന മണ്ഡലം.
Also Read: അയോധ്യക്കും സീതാമർഹിക്കുമിടയില്‍ വന്ദേ ഭാരത് വേണം; പ്രധാനമന്ത്രിക്ക് നിതീഷ് കുമാറിന്‍റെ കത്ത്
സംസ്ഥാനത്തിൻ്റെ പ്രത്യേക പദവി നീക്കം ചെയ്ത ശേഷം നടക്കുന്ന ആദ്യ നിയമസഭ തെരഞ്ഞെടുപ്പാണിത്. മൂന്ന് ഘട്ടങ്ങളിലായാണ് തെരഞ്ഞെടുപ്പ്. 24 മണ്ഡലങ്ങളിലേക്ക് നടന്ന ആദ്യ ഘട്ടത്തിൽ 61 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയത്. 2014ല്‍ വോട്ടിങ്ങില്‍ നിന്നും വിട്ടുനില്‍ക്കാനുള്ള ആഹ്വാനങ്ങള്‍ക്കിടയിലും 66 ശതമാനം പോളിങ് നടന്നിരുന്നു.
കഴിഞ്ഞ പാർലമെന്‍റ് തെരഞ്ഞെടുപ്പില്‍ 35 വർഷത്തെ കശ്മീരിലെ വോട്ടിങ് റെക്കോർഡുകള്‍ തകർന്നിരുന്നു. പാർലമെൻ്റ് തെരഞ്ഞെടുപ്പിലെ ജനപങ്കാളിത്തം നിയമസഭാ തെരഞ്ഞെടുപ്പിലും വോട്ടിങ് ഗണ്യമായി ഉയർത്തുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ വോട്ടിങ് ശതമാനത്തില്‍ അത് പ്രതിഫലിച്ചതായി കാണുന്നില്ലെന്നാണ് ആദ്യഘട്ട പോളിങ് സൂചിപ്പിക്കുന്നത്. രാഷ്ട്രീയ പാർട്ടികൾ ഫലപ്രദമായ പ്രചാരണങ്ങൾ നടത്തിയെങ്കിലും പല മേഖലകളിലും അവ വോട്ടുകളായി മാറിയില്ല. സെപ്റ്റംബർ 25നാണ് രണ്ടാം ഘട്ടത്തിലെ വോട്ടെടുപ്പ്. അവസാന ഘട്ടം ഒക്ടോബർ ഒന്നിനും. വോട്ടെണ്ണൽ ഒക്‌ടോബർ എട്ടിനുമായിരുക്കും നടക്കുക.