പഹൽഗാം ഭീകരാക്രമണത്തിന് പിന്നിൽ പ്രവർത്തിച്ച ഭീകരർക്കായി ജമ്മു കശ്മീർ പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിക്കി. ശ്രീനഗർ, പുൽവാമ, ഷോപ്പിയാൻ അടക്കമുള്ള മേഖലയിലെ വിവിധയിടങ്ങളിലാണ് പോസ്റ്റർ പ്രചരിപ്പിച്ചിരിക്കുന്നത്. "ഭീകരരഹിത കശ്മീർ" എന്ന സന്ദേശമുൾപ്പെടുത്തി കൊണ്ടാണ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയിരിക്കുന്നത്.
ഭീകരവാദികളെ കുറിച്ച് വിവരം നൽകുന്നവർക്ക് 20 ലക്ഷം രൂപ പാരിതോഷികവും പ്രഖ്യാപിച്ചിട്ടുണ്ട്. വസ്തുനിഷ്ഠമായ വിവരങ്ങൾ നൽകുന്നവരുടെ ഐഡൻ്റിറ്റി സംരക്ഷിക്കുമെന്നും സുരക്ഷാ ഏജൻസി പതിപ്പിച്ച പോസ്റ്റിൽ വ്യക്തമാക്കിയിട്ടുണ്ട്. പഹൽഗാം ഭീകരാക്രമണത്തിന് പിന്നിൽ പ്രവർത്തിച്ചവരെ കണ്ടെത്താനുള്ള ശ്രമം ഊർജിതമാക്കുന്നതിനിടെയാണ് പൊലീസിൻ്റെ നീക്കം. ഭീകരാക്രമണത്തിന് ഉത്തരവാദികളാണ് കരുതപ്പെടുന്ന ആദിൽ ഹുസൈൻ തോക്കർ, അലി ഭായ്, ഹാഷിം മൂസ എന്നീ ഭീകരരുടെ ഫോട്ടോയാണ് പ്രചരിപ്പിക്കുന്നതെന്ന് ഇന്ത്യാ ടുഡേ റിപ്പോർട്ട് ചെയ്തു.