NEWSROOM

ജപ്പാനിൽ രണ്ടാം ലോക മഹായുദ്ധകാലത്ത് കുഴിച്ചിട്ട ബോംബ് പൊട്ടി ! വിമാനത്താവളത്തിൽ വൻ ​ഗർത്തം, സർവീസ് മുടങ്ങി

രണ്ടാം ലോകമഹായുദ്ധകാലത്ത് കുഴിച്ചിട്ട അമേരിക്കൻ നിർമിത ബോംബാണ് പൊട്ടിത്തെറിച്ചതെന്നാണ് പ്രാഥമിക നിഗമനം

Author : ന്യൂസ് ഡെസ്ക്

രണ്ടാം ലോക മഹായുദ്ധ കാലത്ത് കുഴിച്ചിട്ട ബോംബ് പൊട്ടി ജപ്പാനിലെ മിയാസാക്കി എയർപോർട്ടിൽ വൻ ഗർത്തം രൂപപ്പെട്ടു. ഒക്ടോബർ രണ്ടിന് രാവിലെ എട്ടു മണിയോടെയാണ് ഞെട്ടിപ്പിക്കുന്ന സംഭവം. രണ്ടാം ലോക മഹായുദ്ധകാലത്ത് കുഴിച്ചിട്ട അമേരിക്കൻ നിർമിത ബോംബ് ആണ് പൊട്ടിത്തെറിച്ചത്.

ജപ്പാൻ എയർപോർട്ടിൽ ഇന്ന് രാവിലെയോടെ വിമാനസർവീസ് പുനഃരാരംഭിച്ചിട്ടുണ്ട്. വിമാനത്താവളത്തിൽ  ബോംബ് പൊട്ടിയതിനെ തുടർന്ന് വിമാന സർവീസുകൾ റദ്ദാക്കിയിരുന്നു. സ്ഫോടനത്തിന് പിന്നാലെ റൺവേയ്‌ക്ക് സമീപമുള്ള ടാക്സി വേയിൽ വലിയ ഗർത്തം രൂപപ്പെട്ടിരുന്നു. തുടർന്ന് സുരക്ഷാ പരിശോധനകൾക്കായി വിമാനത്താവളം അടച്ചിടുകയും ചെയ്തു. രണ്ടാം ലോക മഹായുദ്ധ കാലത്ത് കുഴിച്ചിട്ട അമേരിക്കൻ നിർമിത ബോംബാണ് പൊട്ടിത്തെറിച്ചതെന്നാണ് പ്രാഥമിക നിഗമനം.

എയർപോർട്ടിലെ ഗതാഗത മന്ത്രാലയ ഓഫീസ് നൽകുന്ന വിവരങ്ങൾ പ്രകാരം ബുധനാഴ്ച പ്രാദേശിക സമയം രാവിലെ 8 മണിയോടെയാണ് എയർപോർട്ട് ടാക്സി വേയിൽ നിന്ന് സ്ഫോടന ശബ്ദമുയരുന്നത്. പ്രദേശത്ത് നിന്നും പുക ഉയരുകയും ചെയ്തതായി ട്രാഫിക് കൺട്രോളർമാർ പറഞ്ഞു. ടാക്സി വേയ്‌ക്ക് സമീപമുള്ള നടപ്പാതയിൽ ഏഴ് മീറ്റർ നീളത്തിലുള്ള ഒരു ഗർത്തം രൂപപ്പെട്ടതായും എയർപോർട്ട് ഓഫീസ് അറിയിച്ചു.

സ്ഫോടനത്തെ തുടർന്ന് റൺവേ അടച്ചിട്ടതിനാൽ ഉച്ചയ്ക്ക് രണ്ടുമണി വരെ വിമാനത്താവളത്തിലേക്കും തിരിച്ചുമുള്ള മൊത്തം 87 വിമാനങ്ങൾ റദ്ദാക്കിയിരുന്നു. ഈ സർവീസുകളാണ് ഇപ്പോൾ പുനഃരാരംഭിച്ചിരിക്കുന്നത്. അതേസമയം, വർഷങ്ങൾക്ക് മുൻപേയുള്ള ബോംബ് ഇപ്പോൾ പൊട്ടാനുള്ള കാരണം ഇതുവരെ വ്യക്തമായിട്ടില്ല. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുന്നതായി അധികൃതർ അറിയിച്ചു.

SCROLL FOR NEXT