ബിഹാറിലെ ജെഹാനാബാദ് ബാബ സിദ്ധേശ്വർ നാഥ് ക്ഷേത്രത്തിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 7 മരണം. മൂന്ന് സ്ത്രീകളടക്കം ഏഴ് പേരാണ് മരിച്ചത്. സംഭവത്തിൽ 35 -ൽ അധികം പേർക്ക് പരുക്ക് പറ്റിയതായും, ഇവരെ മഖ്ദുംപൂർ, സദർ എന്നിവടങ്ങളിലെ ആശുപത്രികളിൽ പ്രവേശിപ്പിച്ചതായും റിപ്പോർട്ടുകളുണ്ട്.
എല്ലാ വർഷവും ശ്രാവണ മാസത്തിൽ നടക്കുന്ന പ്രതിഷ്ഠാ ചടങ്ങിനായാണ് ക്ഷേത്രത്തിൽ ആളുകൾ ഒത്തുകൂടിയത്. ക്രമീകരണങ്ങളുടെ അഭാവമാണ് അപകടത്തിന് കരണമായെതെന്ന് നാട്ടുകാർ പറഞ്ഞു. എന്നാൽ തിരക്ക് നിയന്ത്രിക്കാൻ ഏർപ്പെടുത്തിയ എൻസിസി വോളൻ്റിയർമാർ ഭക്തർക്ക് നേരെ ലാത്തി വീശിയതാണ് തിക്കിലും തിരക്കിലും കൊണ്ടെത്തിച്ചതെന്നും ആരോപണമുണ്ട്.
READ MORE: ദേശീയ പക്ഷിയെ കൊന്ന് 'ട്രെഡീഷണൽ പീകോക്ക് കറി' വെച്ചു; കേസെടുത്തതിന് പിന്നാലെ യൂട്യൂബർ മുങ്ങി
പൂക്കച്ചവടക്കാരനുമായി വാക്കേറ്റമുണ്ടായതിനെ തുടർന്നാണ് വളണ്ടിയർമാർ ലാത്തിച്ചാർജ് നടത്തിയതെന്നാണ് ദൃക്‌സാക്ഷിയെ ഉദ്ധരിച്ച് എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നത് .എന്നാൽ ഈ ആരോപണം തെറ്റാണെന്ന് ജെഹാനാബാദ് സബ് ഡിവിഷണൽ ഓഫീസർ വികാഷ് കുമാർ പറഞ്ഞു. കർശന ജാഗ്രതയിലായിരുന്നു പരിപാടികൾ സംഘടിപ്പിച്ചതെന്നും മതിയായ സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കിയിരുന്നെന്നും യാതൊരു അനാസ്ഥയും ഉണ്ടായിട്ടില്ലെന്നും സംഘാടകർ പറഞ്ഞു.