മികച്ച സിനിമ ഉൾപ്പെടെയുള്ള പുരസ്കാരങ്ങൾക്ക് കാതൽ: ദി കോർ സിനിമയെ പരിഗണിച്ചതിൽ ഏറെ സന്തോഷമുണ്ടെന്ന് സംവിധായകൻ ജിയോ ബേബി. ക്വീർ സമൂഹത്തിലെ വിഷയങ്ങൾ അഭിസംബോധന ചെയ്യുന്ന സിനിമ അംഗീകരിക്കപ്പെട്ടതിലും, ആ വിഷയം ചർച്ച ചെയ്യപ്പെടുത്തതിലും ഏറെ സന്തോഷമുണ്ടെന്നും സംവിധായകൻ ന്യൂസ് മലയാളത്തോട് പറഞ്ഞു.
"ഇത്തവണ മികച്ച ചലച്ചിത്ര ഗ്രന്ഥത്തിനുള്ള പുരസ്കാരം ലഭിച്ച കിഷോർ കുമാർ (മഴവിൽ കണ്ണിലൂടെ മലയാള സിനിമ) ഇന്ന് നമ്മളോടൊപ്പം ഇല്ല. അദ്ദേഹവും ക്വീർ വിഭാഗത്തിൽപ്പെടുന്നയാളാണ്. എങ്ങനെയാണ് അദ്ദേഹം ഈ സമൂഹത്തിൽ നിന്ന് ഇല്ലാതായതെന്നതു പോലുള്ള വിഷയങ്ങളും ചർച്ചയാകോണ്ടതുണ്ട്. അദ്ദേഹം കാതൽ സിനിമയുടെ പ്രധാന ഘട്ടങ്ങളിൽ കൂടെയുണ്ടായിരുന്നയാളാണ് ഇന്ന് കാതൽ പോലൊരു സിനിമ അംഗീകരിക്കപ്പെടുമ്പോൾ സന്തോഷമുണ്ട്. എന്നാൽ അദ്ദേഹത്തിന്റെ വിയോഗം, അതുപോലെ തന്നെ ക്വീർ വിഭാഗത്തിലുള്ള മനുഷ്യരുടെ പ്രശ്നങ്ങൾ എല്ലാം അലോചിക്കുമ്പോൾ ആശങ്കയും തോന്നുന്നു" ജിയോ ബേബി പറഞ്ഞു.".
54-ാം സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തില്‍ നിരവധി നേട്ടങ്ങളാണ് കാതല്‍ സ്വന്തമാക്കിയത്. മികച്ച ചിത്രം, മികച്ച നടനുള്ള ജൂറി പരാമർശം, മികച്ച തിരക്കഥ എന്നീ മൂന്ന് പുരസ്കാരങ്ങളാണ് കാതലിന് ലഭിച്ചത്. മമ്മൂട്ടി നായകനായെത്തിയ കാതലിൽ തെന്നിന്ത്യൻ താരം ജ്യോതികയാണ് നായികയായെത്തിയത്. ഹോമോസെക്ഷ്വാലിറ്റി എന്ന വിഷയത്തെ കാതല്‍ ദി കോര്‍ എന്ന സിനിമ വളരെ പക്വമായാണ് സമീപിച്ചത്. ചിത്രത്തിലെ മമ്മൂട്ടിയുടെ പ്രകടനം പ്രേക്ഷകരെല്ലാം ഇരുകൈയും നീട്ടിയാണ് സ്വീകരിച്ചത്.
READ MORE: ദേശീയ ചലച്ചിത്ര പുരസ്കാരം: ആട്ടം മികച്ച ചിത്രം, നടന് ഋഷഭ് ഷെട്ടി, നടി നിത്യ മേനോന്, മാനസി പരേഖ്