NEWSROOM

രണ്ടാം ഘട്ടത്തിൽ ജാര്‍ഖണ്ഡ് വിധിയെഴുതുന്നു; 5 മണി വരെ 67.6% പോളിങ്

ആകെയുള്ള 81 സീറ്റുകളില്‍ 38 മണ്ഡലങ്ങളിലാണ് രണ്ടാം ഘട്ടത്തിൽ വോട്ടിങ് പുരോഗമിക്കുന്നത്

Author : ന്യൂസ് ഡെസ്ക്

ഗ്രോത ജനത വിധി നിർണയിക്കുന്ന ജാര്‍ഖണ്ഡില്‍ നിയമസഭാ തെരഞ്ഞെടുപ്പിൻ്റെ രണ്ടാം ഘട്ടത്തിൽ വോട്ടിംഗ് മികച്ച രീതിയിൽ പുരോഗമിക്കുന്നു. വൈകീട്ട് 5 മണി വരെ 67.6% പോളിങ്ങാണ് രേഖപ്പെടുത്തിയത്. ആകെയുള്ള 81 സീറ്റുകളില്‍ 38 മണ്ഡലങ്ങളിലാണ് ഇന്ന് വോട്ടിങ്. 528 സ്ഥാനാര്‍ഥികളാണ് ജനവിധി തേടുന്നത്.

ജാര്‍ഖണ്ഡില്‍ ബിജെപി അധികാരത്തില്‍ വരുമെന്ന് രാജ് സിന്‍ഹ എംഎല്‍എ പ്രതികരിച്ചു. ദന്‍ബാദ് മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ഥിയാണ് സിന്‍ഹ. ജാര്‍ഖണ്ഡ്, മഹാരാഷ്ട്ര തെരഞ്ഞെടുപ്പുകള്‍ക്കൊപ്പം പഞ്ചാബ്, ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലെ 15 നിയമസഭാ മണ്ഡലങ്ങളിലേക്കും ഇന്ന് വോട്ടിങ് നടക്കുന്നുണ്ട്.


2019ല്‍ 38 സീറ്റുകളില്‍ ജെഎംഎം 13 സീറ്റും ബിജെപിക്ക് 12 സീറ്റും കോണ്‍ഗ്രസ് 8 സീറ്റുമാണ് നേടിയത്. നിര്‍ണായകമായ രണ്ടാംഘട്ട തെരഞ്ഞെടുപ്പില്‍ നിരവധി പ്രമുഖരാണ് മത്സരരംഗത്തുള്ളത്. മുഖ്യമന്ത്രി ഹേമന്ത് സോറന്‍, ഭാര്യ കല്‍പ്പന സോറന്‍, പ്രതിപക്ഷ നേതാവ് അമര്‍ കുമാര്‍ ബൗരി, മുന്‍ മുഖ്യമന്ത്രി ബാബുലാല്‍ മറാണ്ടി തുടങ്ങിയവര്‍ രണ്ടാം ഘട്ടത്തില്‍ ജനവിധി തേടുന്നു.


ഷിബു സോറന്റെ രണ്ട് മരുമക്കളും ഇത്തവണ ജനവിധി തേടുന്നുണ്ട്. ജെഎംഎമ്മിന്റെ കല്‍പ്പന സോറനും ബിജെപിയുടെ സീത സോറനുമാണ് മത്സരരംഗത്തുള്ളത്. ഒന്നാം ഘട്ടത്തില്‍ നിന്ന് വ്യത്യസ്തമായി ഇത്തവണ കൂടുതലുമുള്ളത് ജനറല്‍ സീറ്റുകളാണ്.എട്ടെണ്ണം പട്ടികവര്‍ഗ സീറ്റും മൂന്നെണ്ണം പട്ടികജാതി സീറ്റുമാണ്.മഹാരാഷ്ട്രയിലും ജാര്‍ഖണ്ഡിലും നവംബര്‍ 23നാണ് വോട്ടെണ്ണല്‍.

SCROLL FOR NEXT