NEWSROOM

വഖഫ് ഭേദഗതി ബില്ലിന് സംയുക്ത പാർലമെൻ്ററി സമിതിയുടെ അംഗീകാരം

വഖഫ് ബോർഡുകളുടെ അധികാരപരിധിയേയും സ്വത്ത് വിനിയോഗത്തെയും നിയന്ത്രിക്കുന്നതാണ് ഭേദഗതി

Author : ന്യൂസ് ഡെസ്ക്

വഖഫ് ഭേദഗതി ബിൽ സംയുക്ത പാർലമെൻ്ററി സമിതി അംഗീകരിച്ചു. 44 ഭേദഗതികളിൽ 14 എണ്ണമാണ് ഭൂരിപക്ഷ വോട്ടുകളോടെ സമിതി അംഗീകരിച്ചത്. വഖഫ് ബോർഡുകളുടെ അധികാരപരിധിയേയും സ്വത്ത് വിനിയോഗത്തെയും നിയന്ത്രിക്കുന്നതാണ് ഭേദഗതി. അന്തിമ റിപ്പോർട്ട് ജനുവരി 31 നകം സമർപ്പിക്കും.

നീണ്ട ചർച്ചകൾക്കും പ്രതിഷേധങ്ങൾക്കുമൊടുവിലാണ് വഖഫ് ഭേദഗതി ബിൽ സംയുക്ത പാർലമെൻ്ററി സമിതി അംഗീകരിച്ചത്. ഭൂരിപക്ഷത്തിന്റെ അടിസ്ഥാനത്തിലാണ് കമ്മിറ്റിയിൽ ഭേദഗതികൾ അംഗീകരിച്ചതെന്ന് ജെപിസി ചെയർമാനും, ബിജെപി എംപിയുമായ ജഗദംബിക പാൽ വ്യക്തമാക്കി.

1995 ലെ വഖഫ് നിയമമാണ് ഇന്ത്യയിലെ വഖഫ് സ്വത്തുക്കൾ നിയന്ത്രിക്കുന്നത് . വഖഫിൻ്റെ മേൽനോട്ടം അതത് ജില്ലകളിലെ കളക്ടറിനായിരുന്നു. ഭേദഗതി പ്രകാരം വഖഫ് ഭൂമിമേൽ തീരുമാനം എടുക്കുക സംസ്ഥാന സർക്കാർ നിയോഗിക്കുന്ന ഉദ്യോഗസ്ഥനായിരിക്കും. അത് കളക്ടർ ആകണമെന്നില്ല. വഖഫ് ഭൂമിയുമായി ബന്ധപ്പെട്ട തർക്കങ്ങള്‍ പരിഹരിക്കുന്നത് ട്രൈബ്യൂണലാണ്.


ഇതില്‍ കളകടറും, ജില്ലാ സെഷൻസ് ജഡ്ജിയും, മത നിയമങ്ങളില്‍ അറിവുള്ള മുസ്ലീങ്ങളും ഉള്‍പ്പെടുന്നു. എന്നാല്‍ ഭേദഗതി പ്രാബല്യത്തില്‍ വരുന്നതോടെ ട്രൈബ്യൂണലില്‍ രണ്ട് മുസ്ലീം അംഗങ്ങൾക്ക് പകരം 2 നോൺ മുസ്ലീം അംഗങ്ങളും, ഒപ്പം നോമിനേറ്റ് ചെയ്യുന്ന നോൺ മുസ്ലീമോ, മുസ്ലീമോ ആയ അംഗം കൂടി ഉണ്ടാകും.

അതേസമയം ബില്ലിനെതിരെ പ്രതിപക്ഷം രംഗത്തെത്തിട്ടുണ്ട്. മുന്നോട്ട് വച്ച ഭേദഗതികൾ ചർച്ച ചെയ്യാതെ വോട്ടിനിട്ട് പരാജയപ്പെടുത്തിയെന്നും കോൺഗ്രസ് എം പി സയിദ് നസീർ ഹുസൈൻ പറഞ്ഞു. ജഗദാംബിക പാല്‍ സ്വേച്ഛാധിപത്യ രീതിയിലാണ് പ്രവര്‍ത്തിച്ചതെന്ന് തൃണമൂൽ എംപി കല്യാണ്‍ ബാനര്‍ജി ആരോപിച്ചു. മതസ്വാതന്ത്ര്യത്തിനു മേലുള്ള കടന്നുകയറ്റമെന്നായിരുന്നു കനിമൊഴി എംപിയുടെ പ്രതികരണം. ബില്ലിനെ ശക്തമായി എതിർക്കുമെന്ന് അസദുദ്ദീൻ ഒവൈസിയും വ്യക്തമാക്കി.

SCROLL FOR NEXT