എഡിജിപി-ആർഎസ്എസ് കൂടിക്കാഴ്ചയിലെ അന്വേഷണത്തിന് ഉത്തരവിട്ടത് ആളെ പറ്റിക്കാനുള്ള നാടകമെന്ന് കെപിസിസി പ്രസിഡൻ്റ് കെ. സുധാകരൻ. ആർഎസ്എസ് നേതാവിനെ എഡിജിപി അജിത് കുമാർ കണ്ടത് മുഖ്യമന്ത്രിക്കുവേണ്ടിയെന്നും, സിപിഎം സംഘപരിവാറിന് സറണ്ടർ ആയെന്നും കെ. സുധാകരൻ പറഞ്ഞു.
"ആരെ ബോധ്യപ്പെടുത്തനാണ് ഇപ്പോൾ അന്വേഷണം നടത്തുന്നത്. ജനങ്ങളെ ബോധ്യപ്പെടുത്താനോ. എഡിജിപി ആർഎസ്എസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയത് മുഖ്യമന്ത്രിക്ക് വേണ്ടിയാണെന്ന് എല്ലാവർക്കും അറിയാം. സിപിഎമ്മിൻ്റെ രാഷ്ട്രീയ പ്രസ്ഥാനം ബിജെപിക്കു വേണ്ടി സറണ്ടറായി. എഡിജിപി പോയത് മുഖ്യമന്ത്രിയുടെ നിർദേശപ്രകാരമാണ്. പരസ്പരമുള്ള പിന്തുണയിലാണ് പാർട്ടി നിന്നു പോകുന്നത്. ബിജെപിയും സിപിഎമ്മും തമ്മിൽ അവിഹിത ബന്ധം തുടങ്ങിയിട്ട് വർഷങ്ങളായി. മുഖ്യമന്ത്രിക്കെതിരെ കേസന്വേഷിക്കാൻ ബിജെപിയുടെ അന്വേഷണ സംഘം തയാറാവില്ല. ലാവ്ലിൻ കേസു തന്നെ എത്ര തവണയാണ് മാറ്റിവെയ്ക്കുന്നത്. ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്ന അന്വേഷണം വെറും പ്രഹസനമാണ്".- കെ. സുധാകരൻ പറഞ്ഞു.
വിവാദങ്ങൾക്കൊടുവിൽ ആർഎസ്എസ്-എഡിജിപി കൂടിക്കാഴ്ചയിൽ സർക്കാർ അന്വേഷണത്തിന് ഉത്തരവിട്ടു. എഡിജിപിക്കെതിരെ അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ ഡിജിപിക്കാണ് നിർദേശം നൽകിയിരിക്കുന്നത്. എഡിജിപിക്കെതിരെ പ്രഖ്യാപിച്ചിരിക്കുന്ന അന്വേഷണം 2024 ലെ ഏറ്റവും വലിയ തമാശയാണെന്നാണ് എംഎൽഎ പി.വി. അൻവറിൻ്റെ നിലപാട്.