NEWSROOM

തന്ത്രിമാരുടെ താന്ത്രിക വിദ്യകള്‍ ചെയ്യുന്നതിന് വേണ്ടിയുള്ള ശ്രമം നടത്തുന്നു; കൂടല്‍ മാണിക്യം ക്ഷേത്രത്തിലെ ജാതി വിവേചനത്തില്‍ കടകംപള്ളി സുരേന്ദ്രന്‍

കേരളം ഒറ്റക്കെട്ടായി ഈ അനീതിക്കെതിരായ പോരാട്ടങ്ങള്‍ക്ക് നേതൃത്വം നല്‍കണമെന്നും കടകംപള്ളി പറഞ്ഞു

Author : ന്യൂസ് ഡെസ്ക്


തൃശൂര്‍ ഇരിങ്ങാലക്കുടയിലെ കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ കഴകം ജോലിയില്‍ നിന്ന് ഈഴവ വിഭാഗത്തില്‍പ്പെട്ടയാളെ മാറ്റിയ നടപടിയില്‍ പ്രതികരണവുമായി മുന്‍ മന്ത്രിയും സിപിഐഎം നേതാവുമായ കടകംപള്ളി സുരേന്ദ്രന്‍. അയിത്തത്തെയും ജാതി വിവേചനത്തെയും അന്തവിശ്വാസത്തെയും തിരികെ കൊണ്ടു വരാന്‍ വേണ്ടിയുള്ള ശ്രമമാണ് നടക്കുന്നതെന്ന് കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.

ശ്രീനാരായണ ഗുരു അരുവിപ്പുറത്ത് ശിവ പ്രതിഷ്ഠ നടത്തിയപ്പോള്‍ എതിര്‍ത്ത ജാതി ശക്തികള്‍ ഇന്നും ചില ക്ഷേത്ര മതില്‍ക്കെട്ടുകള്‍ക്കുള്ളിലും ഇരുളടഞ്ഞ മനുഷ്യ മതില്‍ക്കെട്ടുകള്‍ക്കുള്ളിലും നിലനില്‍ക്കുന്നുവെന്ന് സൂചിപ്പിക്കുന്നതാണ് കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ നിന്ന് വരുന്ന വര്‍ത്തമാനങ്ങള്‍ എന്നും കടകംപള്ളി പറഞ്ഞു.

കൂടല്‍മാണിക്യം ക്ഷേത്രത്തിലെ തന്ത്രിമാരുടെ താന്ത്രിക വിദ്യകള്‍ നമ്മുടെ സമൂഹത്തില്‍ നടത്തുന്നതിന് വേണ്ടിയുള്ള ശ്രമങ്ങള്‍ നടത്തുന്നുവെന്നത് ഗൗരവതരമായ കാര്യമാണ്. കേരളം ഒറ്റക്കെട്ടായി ഈ അനീതിക്കെതിരായ പോരാട്ടങ്ങള്‍ക്ക് നേതൃത്വം നല്‍കണമെന്നും അദ്ദേഹം പറഞ്ഞു. നിയമസഭയില്‍ ധനാഭ്യര്‍ഥന ചര്‍ച്ചയില്‍ സംസാരിക്കുന്നതിനിടെയാണ് നിയമസഭയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സംസാരിച്ചത്.


കടകംപള്ളി സുരേന്ദ്രന്റെ വാക്കുകള്‍



മഹാത്മാഗാന്ധിയും ശ്രീനാരായണ ഗുരുദേവനും ആദ്യകൂടിക്കാഴ്ച നടത്തിയതിന്റെ നൂറാം വാര്‍ഷികമാണിന്ന്. നവോഥാന പ്രസ്ഥാനവും ദേശീയ പ്രസ്ഥാനവും കുഴിച്ചുമൂടിയ അയിത്തത്തെയും ജാതി വിവേചനത്തെയും അന്തവിശ്വാസത്തെയും തിരികെ കൊണ്ടു വരാന്‍ വേണ്ടിയുള്ള ശ്രമമാണ് നടക്കുന്നത്.

ശ്രീനാരായണ ഗുരു അരുവിപ്പുറത്ത് ശിവ പ്രതിഷ്ഠ നടത്തിയപ്പോള്‍ എതിര്‍ത്ത ജാതി ശക്തികള്‍ ഇന്നും ചില ക്ഷേത്ര മതില്‍ക്കെട്ടുകള്‍ക്കുള്ളിലും ഇരുളടഞ്ഞ മനുഷ്യ മതില്‍ക്കെട്ടുകള്‍ക്കുള്ളിലും നിലനില്‍ക്കുന്നുവെന്ന് സൂചിപ്പിക്കുന്നതാണ് കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ നിന്ന് വരുന്ന വര്‍ത്തമാനങ്ങള്‍.

ക്ഷേത്ര പ്രവേശന വിളംബരം സാമൂഹ്യപരമായ ഒരു വലിയ വിപ്ലവമായിരുന്നു. 2017ല്‍ അബ്ര്ഹാമണ ശാന്ത് നിയമനം ഒന്നാം പിണറായി സര്‍ക്കാരില്‍ നടപ്പിലാക്കിയിരുന്നു. അത് രാജ്യത്ത് തന്നെ ചരിത്രം സൃഷ്ടിക്കുന്ന സാഹചര്യമുണ്ടായി.

ഇപ്പോഴും നമ്മുടെ സംസ്ഥാനത്ത് കൂടല്‍മാണിക്യം ക്ഷേത്രത്തിലെ തന്ത്രിമാരുടെ താന്ത്രിക വിദ്യകള്‍ നമ്മുടെ സമൂഹത്തില്‍ നടത്തുന്നതിന് വേണ്ടിയുള്ള ശ്രമങ്ങള്‍ നടത്തുന്നുവെന്നത് ഗൗരവതരമായ കാര്യമാണ്. കേരളം ഒറ്റക്കെട്ടായി ഈ അനീതിക്കെതിരായ പോരാട്ടങ്ങള്‍ക്ക് നേതൃത്വം നല്‍കണം.

SCROLL FOR NEXT