തിരുവനന്തപുരം കഠിനംകുളത്ത് യുവതി കഴുത്തിൽ കുത്തേറ്റ് മരിച്ച നിലയിൽ. വെഞ്ഞാറമൂട് സ്വദേശി ആതിരയെ (30) ആണ് 11.30 ഓടെ വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. കഴുത്ത് അറുത്ത് മാറ്റാൻ ശ്രമിച്ച നിലയിലാണ്.
പുലർച്ചെ അഞ്ചരയോടെ അമ്പലത്തിൽ പൂജയ്ക്ക് പോയ ഭർത്താവ് തിരിച്ചെത്തിയപ്പോഴാണ് ഭാര്യയെ കുത്തേറ്റ് മരിച്ചനിലയിൽ കണ്ടെത്തിയത്. രാവിലെ 8.30 ഓടെയാണ് കൊലപാതകം നടന്നതെന്നാണ് സൂചന. 8.30ന് മകനെ സ്കൂളിൽ പറഞ്ഞയച്ചപ്പോൾ യുവതി വീട്ടിൽ തന്നെ ഉണ്ടായിരുന്നു.
കഠിനംകുളം പൊലീസ് പ്രതിക്കായി തെരച്ചിൽ ആരംഭിച്ചു. ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട എറണാകുളം സ്വദേശിയായ യുവാവിനെ പൊലീസ് തിരയുന്നുണ്ട്. മതിൽ ചാടിയാണ് അക്രമി വീട്ടിനകത്തേക്ക് പ്രവേശിച്ചതെന്നാണ് പൊലീസ് നിഗമനം. കൊലയ്ക്ക് ശേഷം കൊല്ലപ്പെട്ട ആതിരയുടെ സ്കൂട്ടറുമായാണ് അക്രമി രക്ഷപ്പെട്ടത്.