വടകര ലോക്സഭ മണ്ഡലത്തിൽ വ്യാജ കാഫിർ സ്ക്രീൻഷോട്ട് പ്രചരിപ്പിച്ച കേസിൽ പോസ്റ്റ് നിർമിച്ചതിന്‍റെ ഉറവിടം കണ്ടെത്തണമെന്ന് ഹൈക്കോടതി. അതേസമയം അന്വേഷണത്തിൽ ഇടപെടുന്നില്ലെന്ന് കാണിച്ച് ഹർജിക്കാരൻ നൽകിയ കേസ് ഹൈക്കോടതി തീർപ്പാക്കി.
സ്ക്രീൻഷോട്ടിന്റെ ഉറവിടം കണ്ടെത്തണമെന്നും കാര്യക്ഷമമായ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് എം.എസ്.എഫ് നേതാവ് നൽകിയ ഹർജിയാണ് ഹൈക്കോടതി തീർപ്പാക്കിയത്.
Read More: കാഫിർ സ്ക്രീൻഷോട്ട് വിവാദം: പുതിയ വകുപ്പുകൾ കൂട്ടിച്ചേർത്ത പൊലീസ് റിപ്പോർട്ട് ഹൈക്കോടതിയിൽ
ആരോപണത്തിൽ പിടിച്ചെടുത്ത ഫോണുകളുടെ ഫൊറൻസിക് പരിശോധന വേഗത്തിൽ പൂർത്തിയാക്കണമെന്നും മതസ്പർധ വളർത്തുന്നുവെന്ന കുറ്റം ഉൾപ്പെടുത്തുന്ന കാര്യം അന്വേഷണ ഉദ്യോഗസ്ഥർ പരിശോധിക്കണമെന്നും കോടതി നിർദേശിച്ചു. അന്വേഷണം കാലതാമസമില്ലാതെ പൂർത്തിയാക്കണമെന്നും കോടതി ഉത്തരവിട്ടു.
ലോക്സഭ തെരഞ്ഞെടുപ്പിന് തലേന്നാണ് മുഹമ്മദ് ഖാസിമിൻ്റെ പേരിലുള്ള വിവാദ കാഫിർ സ്ക്രീൻ ഷോട്ട് പ്രചരിച്ചത്. സ്ക്രീൻ ഷോട്ട് പ്രചരിച്ചത് ഇടത് സൈബർ വാട്സാപ്പ് ഗ്രൂപ്പുകളിലാണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ഡിവൈഎഫ്ഐ നേതാവായ റിബേഷിൻ്റെ ഫോണിൽ നിന്നാണ് സ്ക്രീൻ ഷോട്ട് പ്രചരിച്ചതെന്നും കണ്ടെത്തിയിരുന്നു.