NEWSROOM

'കൈക്കൂലി സംബന്ധിച്ച് രേഖാമൂലം പരാതി ലഭിച്ചിട്ടില്ല'; എഡിഎം ജീവനൊടുക്കിയ സംഭവത്തിൽ പ്രാഥമിക റിപ്പോർട്ട് സമർപ്പിച്ച് കണ്ണൂർ ജില്ലാ കളക്ടർ

കൂടുതൽ അന്വേഷണത്തിന് ശേഷം വിശദമായ റിപ്പോർട്ട് നൽകുമെന്നും അദ്ദേഹം പറഞ്ഞു

Author : ന്യൂസ് ഡെസ്ക്




കണ്ണൂർ എഡിഎം നവീൻ ബാബു ജീവനൊടുക്കിയ സംഭവത്തിൽ പ്രാഥമിക റിപ്പോർട്ട് സമർപ്പിച്ച് കണ്ണൂർ ജില്ലാ കളക്ടർ. റവന്യൂ മന്ത്രി കെ. രാജനാണ് റിപ്പോർട്ട് സമർപ്പിച്ചത്. കൈക്കൂലി സംബന്ധിച്ച് രേഖാമൂലം തനിക്ക് പരാതി കിട്ടിയിട്ടില്ലെന്ന് കളക്ടർ വ്യക്തമാക്കി. കൂടുതൽ അന്വേഷണത്തിന് ശേഷം വിശദമായ റിപ്പോർട്ട് നൽകുമെന്നും അദ്ദേഹം പറഞ്ഞു.

നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് റവന്യൂ മന്ത്രി കെ. രാജനാണ് കളക്ടറോട് അടിയന്തര റിപ്പോർട്ട് തേടിയത്. ആത്മഹത്യ ചെയ്ത എഡിഎം സത്യസന്ധനായ ഉദ്യോഗസ്ഥനാണെന്നാണ് അറിയാൻ കഴിഞ്ഞത്. അന്വേഷണത്തിൽ യാതൊരു പക്ഷപാതവും ഉണ്ടായിരിക്കില്ല. മുൻവിധികൾ ഉണ്ടാകില്ലെന്നും, ആരെയും സർക്കാർ സംരക്ഷിക്കില്ലെന്നും മന്ത്രി കെ. രാജൻ നിയമസഭയിൽ വ്യക്തമാക്കിയിരുന്നു.നവീൻ ബാബുവിൻ്റെ മരണം ഏറെ ദുഃഖകരമാണ്. അദ്ദേഹം റവന്യൂ കുടുംബത്തിലെ അംഗമാണ്. ഒരു പരാതിയും അദ്ദേഹത്തിനെതിരെ ഇതുവരെ ലഭ്യമായിട്ടില്ല. അദ്ദേഹത്തിൻ്റെ മരണം വ്യക്തിപരമായും ദുഃഖം ഉണ്ടാകുന്നുവെന്നും നേരത്തെ കെ. രാജൻ പറഞ്ഞിരുന്നു.

ഇന്ന് രാവിലെയാണ് പള്ളിക്കുന്നിലെ വീട്ടിൽ എഡിഎം നവീന്‍ ബാബുവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നലെ കണ്ണൂര്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളിൽ വെച്ച് നടന്ന എഡിഎമ്മിന്റെ യാത്രയയപ്പ് യോഗത്തിലെത്തിയ പി.പി. ദിവ്യ അദ്ദേഹത്തിനെതിരെ അഴിമതി ആരോപണം ഉന്നയിച്ചിരുന്നു. ചെങ്ങളായിലെ പെട്രോള്‍ പമ്പിന് അനുമതി നല്‍കുന്നതില്‍ എഡിഎം അഴിമതി നടത്തിയെന്നായിരുന്നു ആരോപണം. ഇതില്‍ മനം നൊന്താണ് ജീവനൊടുക്കിയതെന്നാണ് റിപ്പോര്‍ട്ട്.

SCROLL FOR NEXT