NEWSROOM

സിപിഎമ്മിൽ ചേർന്ന കാപ്പാ കേസ് പ്രതിയെ നാടുകടത്തി; "നടപടി ഒരു കേസിലും പാർട്ടി ഇടപെടില്ലെന്നതിൻ്റെ തെളിവ്"; പത്തനംതിട്ട ജില്ലാ സെക്രട്ടറി

കേസിൽ നിന്ന് ഊരാമെന്ന് കരുതി ആരും പാർട്ടിയിലേക്ക് വരണ്ടെന്നും ജില്ലാ സെക്രട്ടറി രാജു എബ്രഹാം പറഞ്ഞു.

Author : ന്യൂസ് ഡെസ്ക്

സിപിഎമ്മിൽ ചേർന്ന കാപ്പാക്കേസ് പ്രതിയെ നാടുകടത്തി. ഇഡ്ഡലി എന്ന ശരൺ ചന്ദ്രനെയാണ് നാടുകടത്തിയത്. ഡിഐജി അജിതാ ബീഗമാണ് നടപടി സ്വീകരിക്കാൻ ഉത്തരവിട്ടത്. കാപ്പാ കേസ് പ്രതിയും ഡിവൈഎഫ്ഐ നേതാവുമായ ശരൺ ചന്ദ്രൻ ഉൾപ്പെടെ ഉള്ളവരെ ആരോഗ്യ മന്ത്രി വീണാ ജോർജെത്തി സിപിഎമ്മിലേക്ക് സ്വീകരിച്ചത് വിവാദമായിരുന്നു.


ആരോഗ്യ മന്ത്രി വീണ ജോർജായിരുന്നു ഉദ്ഘാടകയായ പരിപാടിയിലായിരുന്നു കാപ്പാ പ്രതിയെ മാലയിട്ട് സിപിഎമ്മിലേക്ക് സ്വീകരിച്ചത്. ശരൺ ചന്ദ്രനെതിരെയുള്ളത് രാഷ്ട്രീയ കേസുകൾ ആണെന്നും സ്വയം തിരുത്താനാണ് പാർട്ടിയിൽ എത്തിയതെന്നുമായിരുന്നു സിപിഎം അന്ന് നൽകിയ വിശദീകരണം. അന്നത്തെ ജില്ലാ സെക്രട്ടറി കെ.പി. ഉദയഭാനുവായിരുന്നു ശരണിനെ മാലയിട്ട് സ്വീകരിച്ചത്.

എന്നാൽ ഇയാളെ നാടുകടത്തിയതിന് പിന്നാലെ പ്രതികരണവുമായി പത്തനംതിട്ട ജില്ലാ സെക്രട്ടറി രാജു എബ്രഹാം രംഗത്തെത്തി. ഒരു കേസിലും പാർട്ടി ഇടപെടില്ല എന്നതിന്റെ തെളിവാണ് നാടുകടത്തലെന്നാണ് ഇപ്പോൾ ജില്ലാ സെക്രട്ടറിയുടെ പ്രസ്താവന. കേസിൽ നിന്ന് ഊരാമെന്ന് കരുതി ആരും പാർട്ടിയിലേക്ക് വരണ്ടെന്നും ജില്ലാ സെക്രട്ടറി പറഞ്ഞു.


സ്ത്രീയെ ആക്രമിച്ച കേസിലടക്കം നിരവധി കേസുകളിൽ പ്രതിയായ ശരൺ ചന്ദ്രൻ കഴിഞ്ഞ മാസം 23 നാണ് ജയിലിൽ നിന്നിറങ്ങിയത്. ഇഡ്ഡലി എന്നാണ് ശരൺ ചന്ദ്രൻ്റെ വിളിപ്പേര്. പാര്‍ട്ടിയുടെ നവമാധ്യമങ്ങളിൽ അടക്കം ശരൺ ചന്ദ്രൻ്റെ അഭിമുഖം പങ്കുവച്ച് വലിയ നേട്ടമായി സിപിഎം നേതൃത്വം ഉയര്‍ത്തിക്കാട്ടിയിരുന്നു.

SCROLL FOR NEXT