കാസർഗോഡ് കാഞ്ഞങ്ങാട് സ്വകാര്യ ആശുപത്രിയിലെ നഴ്സിങ് വിദ്യാർഥി ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തിൽ ആരോപണ വിധേയനായ വാർഡനെതിരെ കേസെടുത്ത് പൊലീസ്. വിദ്യാർഥിനിയുടെ അമ്മയുടെ പരാതിയിലാണ് പൊലീസ് നടപടി. അതേസമയം, ഗുരുതരാവസ്ഥയിൽ മംഗലാപുരത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ച വിദ്യാർഥിയുടെ നില ഗുരുതരമായി തുടരുന്നു. ഡിസംബർ ഏഴിനാണ് മൂന്നാം വർഷ നഴ്സിങ് വിദ്യാർഥി ചൈതന്യയെ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്.
ഹോസ്റ്റൽ മുറിയിലാണ് വിദ്യാർഥി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. വാർഡൻ്റെ മാനസിക പീഡനമാണ് ഇതിലേക്ക് നയിച്ചതെന്നാണ് ആരോപണം. ഹോസ്റ്റൽ വാർഡനുമായി പ്രശ്നമുണ്ടായിരുന്നുവെന്ന് സഹപാഠികളും പറഞ്ഞിരുന്നു. വിദ്യാർഥി വയ്യാതെ കിടന്നപ്പോൾ പോലും ഭക്ഷണം ഉൾപ്പടെ നൽകാൻ ഹോസ്റ്റൽ വാർഡൻ തയ്യാറായില്ല. മാനസികമായും പീഡിപ്പിച്ചു. ഇത് സഹിക്കാനാവാതെയാണ് വിദ്യാർഥി ആത്മഹത്യക്ക് ശ്രമിച്ചത് എന്നാണ് ആരോപണം.
ALSO READ: ഹോസ്റ്റൽ വാർഡനുമായി പ്രശ്നം; കാഞ്ഞങ്ങാട് ആത്മഹത്യയ്ക്ക് ശ്രമിച്ച നഴ്സിങ് വിദ്യാർഥി ഗുരുതരാവസ്ഥയിൽ
പെൺകുട്ടിക്ക് നീതി ലഭിക്കണമെന്നാണ് വിദ്യാർഥികളുടെ ആവശ്യം. വാർഡനെതിരെ നടപടി ആവശ്യപ്പെട്ട് കാഞ്ഞങ്ങാട്ടെ ആശുപത്രിക്ക് മുന്നിൽ വിദ്യാർഥികളും രക്ഷിതാക്കളും പ്രതിഷേധിച്ചിരുന്നു. കുറ്റക്കാർക്കെതിരെ നടപടിയുണ്ടാകുമെന്ന് മാനേജ്മെന്റ് ഉറപ്പ് നൽകിയതിനെ തുടർന്നാണ് പ്രതിഷേധം അവസാനിപ്പിച്ചത്.