കാസർഗോഡ് കോൺഗ്രസിൽ വിമത നീക്കം. അച്ചടക്ക നടപടി നേരിട്ട മുൻ കെപിസിസി സെക്രട്ടറി ബാലകൃഷ്ണൻ പെരിയയുടെ നേതൃത്വത്തിലാണ് യോഗം വിളിക്കുമെന്നും സൂചന. ഇടഞ്ഞ് നിൽക്കുന്ന നേതാക്കളെ ഒപ്പം നിർത്തി വിമത നീക്കം പൊളിക്കാനുള്ള ശ്രമത്തിലാണ് കോൺഗ്രസ് ജില്ലാ നേതൃത്വം.
പെരിയ കൊലപാതക കേസിലെ പ്രതിയുടെ വിവാഹസത്‌കാരത്തിൽ പങ്കെടുത്തതുമായി ബന്ധപ്പെട്ടാണ് ബാലകൃഷ്ണൻ പെരിയ ഉൾപ്പെടെ 4 നേതാക്കളെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽനിന്ന് പുറത്താക്കിയത്. ഇതിന് പിന്നാലെ പാർട്ടിക്കുള്ളിലെ പടലപ്പിണക്കങ്ങളും ഗ്രൂപ്പ് പോരും ശക്തമായി. മുതിർന്ന നേതാക്കൾ ഉൾപ്പെടെ വിമതർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചത് നേതൃത്വത്തിന് വലിയ തലവേദനയാണ് സൃഷ്ടിച്ചത്. അച്ചടക്ക നടപടിക്ക് പിന്നാലെ വിമതയോഗം ചേരാൻ തീരുമാനിച്ചെങ്കിലും അവസാന നിമിഷം യോഗം റദ്ദാക്കിയിരുന്നു.
സംസ്ഥാന നേതൃത്വവുമായി പിണങ്ങിനിൽക്കുന്നവരെ കണ്ട് പിന്തുണ ഉറപ്പാക്കാനാണ് ബാലകൃഷ്ണൻ പെരിയയുടെ നീക്കം. പെരിയിലെ പ്രാദേശിക നേതാക്കളേയും മുതിർന്ന നേതാക്കളേയും ഉൾപ്പെടുത്തിയാണ് യോഗം ചേരുന്നത്. ജില്ലാ നേതൃത്വവുമായി ഉടക്കി നിൽക്കുന്നവരെയും തങ്ങളുടെ ക്യാംപിലെത്തിക്കാൻ വിമത വിഭാഗം നീക്കം നടത്തുന്നുണ്ട്. അതിനിടെ ഭാരവാഹികൾ ഉൾപ്പെടെയുള്ളവർ യോഗത്തിൽ പങ്കെടുക്കുന്നത് തടയാനുള്ള ശ്രമത്തിലാണ് കോൺഗ്രസ് ജില്ലാ നേതാക്കൾ.