74-ാം മിനിറ്റിൽ രണ്ട് പേരെ നഷ്ടമായിട്ടും പഞ്ചാബിനോടുള്ള മത്സരത്തിൽ കേരള ബ്ലാസ്‌റ്റേഴ്‌സിന് ഗംഭീര വിജയം. 44-ാം മിനിറ്റിൽ നോഹ സദോയ് നേടിയ പെനാൽറ്റി ഗോളിലായിരുന്നു ബ്ലാസ്‌റ്റേഴ്‌സിന്റെ ജയം. 58-ാം മിനിറ്റിൽ മിലോസ് ഡ്രിൻസിച്ചിനെയും 74-ാം മിനിറ്റിൽ ഐബൻബ ഡോഹ്‌ലിങ്ങിനെയും ചുവപ്പ് കാർഡിലൂടെ നഷ്ടമായിട്ടും പോരാട്ടവീര്യം നഷ്ടമാകാതെ ജയിച്ചുകയറാൻ ബ്ലാസ്‌റ്റേഴ്‌സിന് സാധിച്ചു. പക്ഷേ അവസാന മിനിറ്റ് വരെ ടീം പൊരുതി, നിർണായകമായ ജയവും സ്വന്തമാക്കി. ജയത്തോടെ 15 കളിയിൽ നിന്ന് 17 പോയിന്റുമായി ഒമ്പതാം സ്ഥാനത്തേക്ക് ബ്ലാസ്റ്റേഴ്സ് ഉയർന്നു ടീം. സീസണിലെ അഞ്ചാം ജയമാണ് കേരള ടീം നേടിയത്.
അവസാന കളിയിൽനിന്ന് മാറ്റങ്ങളുമായാണ് ബ്ലാസ്‌റ്റേഴ്‌സ് ഇറങ്ങിയത്. റുയ്‌വാ ഹോർമിപാം, ഐബൻബ സിങ് എന്നിവർ ടീമിലെത്തി. സന്ദീപ് സിങ്, പ്രീതം കോട്ടൽ എന്നിവർ പുറത്തിരുന്നു. ഗോൾ വലയ്‌ക്ക് മുന്നിൽ സച്ചിൻ സുരേഷ്. പ്രതിരോധത്തിൽ പ്രീതം കോട്ടൽ, സന്ദീപ് സിങ്, മിലോസ് ഡ്രിൻസിച്ച്, ഹുയ്‌ദ്രോം നവോച്ച സിങ്. മധ്യനിരയിൽ അഡ്രിയാൻ ലൂണ, ഫ്രെഡി ലല്ലാംമാവ്‌മ, ഡാനിഷ് ഫാറൂഖ്. മുന്നേറ്റത്തിൽ നോഹ സദൂയ്, കോറു സിങ്, ക്വാമി പെപ്ര. പഞ്ചാബിന്റെ ഗോൾ കീപ്പർ മുഹീത് ഷബീർ. സുരേഷ് മീട്ടി, മെൽവിൻ അസീസി, പ്രംവീർ സിങ് എന്നിവരുൾപ്പെട്ട പ്രതിരോധം. കയ്‌മിമിതാങ് ലുങ്‌ഡിം, റിക്കി ഷബോങ്, നിഖിൽ പ്രഭു, അഭിഷേക് സിങ് എന്നിവർ മധ്യനിരയിൽ. മുന്നേറ്റത്തിൽ അസ്‌മിർ സുജിച്ച്, മുഹമ്മദ് സുഹൈൽ, നിഹാൽ സുധീഷ് എന്നിവർ.
ഡൽഹിയിലെ എവേ മാച്ചിൽ തകർപ്പൻ പ്രകടനമായിരുന്നു ബ്ലാസ്‌റ്റേഴ്‌സ് നടത്തിയത്. ആദ്യ പകുതിയിൽ നോഹ ഇടതുവശത്ത് നിരന്തരം മിന്നലാക്രമണങ്ങൾ നടത്തി. അപ്പോഴെല്ലാം ഗോൾ കീപ്പർ ഷബീറായിരുന്നു പഞ്ചാബിൻ്റെ രക്ഷയ്‌ക്കെത്തിയത്. ഒരു തവണ ലൂണയുടെ തകർപ്പൻ ലോങ് റേഞ്ചർ ഷബീർ തട്ടിയകറ്റിയപ്പോൾ ഞെട്ടലോടെയായിരുന്നു ബ്ലാസ്‌റ്റേഴ്‌സ് ആരാധകർ അതുകണ്ടത്. തുടർന്ന് പെപ്രയും നോഹയും ആക്രമണം കടുപ്പിച്ചു. കോർണർ കിക്കിൽനിന്നുള്ള ശ്രമവും പഞ്ചാബ് പ്രതിരോധം തടഞ്ഞു. ഡ്രിൻസിച്ച് കാൽവയ്‌ക്കുംമുമ്പ് പ്രതിരോധം തട്ടിയകറ്റുകയായിരുന്നു.
പിന്നാലെ പഞ്ചാബ് മുന്നേറ്റക്കാരൻ നിഹാൽ പ്രത്യാക്രമണവുമായി മുന്നേറി. പക്ഷേ, ഗോൾ കീപ്പർ സച്ചിൻ സുരേഷ് രക്ഷയ്‌ക്കെത്തി. ക്ലോസ് റേഞ്ചിൽനിന്നുള്ള ഷോട്ട് സച്ചിൻ പിടിച്ചെടുത്തു. ആദ്യപകുതി അവസാനിക്കാൻ മിനിറ്റുകൾ ശേഷിക്കെ ബ്ലാസ്‌റ്റേഴ്‌സ് കാത്തിരുന്ന നിമിഷമെത്തി. 44-ാം മിനിറ്റിൽ മീട്ടി നോഹയെ ബോക്സിൽ വീഴ്‌ത്തിയതിന് പെനാൽറ്റി ബ്ലാസ്റ്റേഴ്സിന് അനുകൂലമായി ലഭിച്ചു. കിക്ക് എടുത്ത മൊറോക്കൻ ഈഗിളിന് പിഴച്ചില്ല. സ്കോർ കേരള ബ്ലാസ്റ്റേഴ്സ് 1 - പഞ്ചാബ് എഫ്‌സി 0.
എന്നാൽ 58-ാം മിനിറ്റിൽ ബ്ലാസ്റ്റേഴ്സിന് ആദ്യത്തെ തിരിച്ചടി കിട്ടി. രണ്ടാം മഞ്ഞക്കാർഡ് കിട്ടിയ സെൻ്റർ ബാക്ക് മിലോസ് ഡ്രിൻസിച്ച് പുറത്തായി. ഉടനെ തന്നെ നോഹയേയും ഡാനിഷിനേയും പിൻവലിച്ച് പരിശീലകൻ ഉടൻ രണ്ട് മാറ്റങ്ങൾ വരുത്തി. പകരം അമാവിയായും അലക്‌സാൻഡ്രെ കൊയേഫുമെത്തി. കോറുവിന് പകരം പ്രീതം കോട്ടാലുമെത്തി. ഇതോടെ കളിക്ക് ചൂടുപിടിച്ചു. ആളെണ്ണം കുറഞ്ഞതിന്റെ ക്ഷീണം ബ്ലാസ്‌റ്റേഴ്‌സിനെ ബാധിച്ചു. പഞ്ചാബ് നിരന്തം മുന്നേറി. ഇതിനിടെ ലൂണയുടെ ഫ്രീകിക്ക് അപകടം വിതയ്‌ക്കാതെ അകന്നുപോയി.
പതുക്കെ കളം പിടിക്കുമ്പോഴാണ് അടുത്ത തിരിച്ചടി കിട്ടിയത്. രണ്ടാം മഞ്ഞക്കാർഡ് വാങ്ങി പ്രതിരോധത്തിലെ മറ്റൊരു താരമായ ഐബനും ഡോഹ്‌ലിങും പുറത്തായി. പിന്നീട് ഒമ്പതു പേരുമായി ബ്ലാസ്‌റ്റേഴ്‌സ് കളി തുടർന്നു. പ്രത്യാക്രമണങ്ങളിൽ മാത്രമായി അവരുടെ ശ്രദ്ധ. എന്നാൽ പഞ്ചാബ് താരങ്ങൾ ബ്ലാസ്‌റ്റേഴ്‌സ് ബോക്സിൽ ആക്രമണം തുടർന്നു.ഇതിനിടെ പഞ്ചാബ് താരം റിക്കിയുടെ ശ്രമം നേരിയ വ്യത്യാസത്തിലാണ് പുറത്തുപോയത്. കളിയുടെ അവസാന മിനിറ്റുകളിൽ ബ്ലാസ്‌റ്റേഴ്‌സ് നിര പൂർണമായും പ്രതിരോധത്തിലേക്ക് പിൻവാങ്ങി.
പഞ്ചാബിൻ്റെ പല ഗോൾശ്രമങ്ങളിലും സച്ചിൻ സുരേഷ് വൻമതിലായി കോട്ട കാത്തു. നവോച്ചയും ഹോർമിപാമും ഉൾപ്പെട്ട പ്രതിരോധം ഉറച്ചുനിന്നതോടെ ബ്ലാസ്‌റ്റേഴ്‌സ് ആവേശകരമായ ജയം സ്വന്തമാക്കി. കൊച്ചിയിൽ ജനുവരി 13ന് ഒഡിഷ എഫ്‌സിയുമായാണ് ബ്ലാസ്റ്റേഴ്സിൻ്റെ അടുത്ത മത്സരം.