പാലക്കാട് തെരഞ്ഞെടുപ്പ് പ്രചാരണം അവസാന ലാപ്പിലേക്ക് കടന്നതോടെ ഓരോ വോട്ടും ഉറപ്പിക്കാനുള്ള ഓട്ടത്തിലാണ് മുന്നണികൾ. യുഡിഎഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിൽ പാലക്കാട് നഗരത്തിലായിരുന്നു രാവിലത്തെ പ്രചാരണ പരിപാടി. എൽഡിഎഫ് സ്ഥാനാർഥി പി സരിൻ ജനസമ്പർക്ക പരിപാടിയിലാണ്. എൻഡിഎ സ്ഥാനാർഥി സി കൃഷണകുമാറിനായി സംസ്ഥാന നേതാക്കൾ പങ്കെടുത്തു കൊണ്ടുള്ള കുടുംബയോഗങ്ങൾ തുടരുകയാണ്. അതിനിടെ കല്പാത്തി രഥോത്സവത്തിന്റെ അവസാന ദിനമായ ഇന്ന് സ്ഥാനാർഥികൾ കല്പാത്തി കേന്ദ്രീകരിച്ചും പ്രചാരണം തുടരുന്നുണ്ട്.
അതേസമയം വോട്ടർ പട്ടികയിൽ ക്രമക്കേട് നടന്നതിനെ പറ്റി പ്രതികരണവുമായി നേതാക്കൾ രംഗത്തെത്തിയിരുന്നു. ക്രമക്കേട് നടത്തിയത് ആരാണെന്ന് ജനങ്ങൾക്ക് അറിയാമെന്നായിരുന്നു പാലക്കാട്ടെ ബിജെപി സ്ഥാനർഥി സി.കൃഷ്ണകുമാർ പറഞ്ഞു. ചേർത്ത വോട്ടുകൾ പരിശോധിച്ചാൽ ഏത് പാർട്ടിയാണെന്ന് മനസിലാകും. കണ്ണാടി പഞ്ചായത്തിലെ കോൺഗ്രസ് അംഗമാണ് സമീപത്തുള്ള കൊടുമ്പ് പഞ്ചായത്തിലെ വോട്ട് ചേർത്തതെന്നും അദ്ദേഹം ആരോപിച്ചു.
ആറ് മാസം ഒരു സ്ഥലത്ത് താമസിച്ചാൽ മാത്രമേ ആ വിലാസത്തിൽ വോട്ടർ പട്ടികയിൽ വോട്ട് ചേർക്കാനാകു. സരിൻ പാലക്കാട്ടെ വിലാസത്തിൽ വോട്ട് ചേർത്തു. ആ വീട് വാടകക്ക് നൽകിയതാണെന്നാണ് പറയുന്നത്. ബിജെപി വൈസ് പ്രസിഡൻ്റിന് പാലക്കാടും കോഴിക്കോടും വോട്ടുണ്ടെന്ന് തെളിയിച്ചാൽ ഇലക്ഷനിൽ നിന്ന് പിന്മാറാമെന്നും, തെളിയിക്കാൻ വെല്ലുവിളിക്കുന്നതായും കൃഷ്ണകുമാർ പറഞ്ഞു.
ബിജെപി അനുകൂല വോട്ടുകൾ നീക്കം ചെയ്തിട്ടുണ്ട്. ഇതിൽ കളക്ടർ വലിയ വീഴ്ച വരുത്തിയെന്നും അദ്ദേഹം ആരോപിച്ചു. തെരഞ്ഞെടുപ്പ് കമീഷനെ സിപിഎം അവരുടെ ഉപകരണമായി ഉപയോഗിക്കുന്നു.ഇരട്ട വോട്ടുകൾ നീക്കം ചെയ്യേണ്ടത് ഇലക്ഷൻ കമ്മീഷനാണ് . ഇത്തരം നീക്കങ്ങൾക്കെതിരെ നിയമ നടപടികൾ സ്വീകരിക്കുമെന്നും എൽഡിഎഫ് -യുഡിഎഫ് മുന്നണികൾ വ്യാപക ക്രമക്കേട് നടത്തുന്നുവെന്നും കൃഷ്ണകുമാർ അറിയിച്ചു.