NEWSROOM

ജയിലുകളിലെ അപര്യാപ്തത പരിഹരിക്കാൻ ഉന്നതതല സമിതി; നിർദേശങ്ങൾ സമർപ്പിക്കാൻ മുഖ്യമന്ത്രിയുടെ നിർദേശം

ആഭ്യന്തരവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി, ധനകാര്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി, ജയില്‍ മേധാവി എന്നിവരടങ്ങിയ സമിതി രൂപീകരിക്കാനാണ് നിർദേശിച്ചിട്ടുള്ളത്

Author : ന്യൂസ് ഡെസ്ക്

സംസ്ഥാനത്തെ ജയിലുകളിലെ അപര്യാപ്തതകള്‍ പരിഹരിക്കാൻ ഉന്നതതല സമിതി രൂപീകരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ജയിലുകളിലെ അപര്യാപ്തത പരിഹരിക്കുന്നതിനാവശ്യമായ നിർദേശങ്ങൾ സമർപ്പിക്കാൻ ഉന്നതല സമിതിയെ നിയോഗിക്കണമെന്ന് മുഖ്യമന്ത്രി അറിയിച്ചു. ആഭ്യന്തരവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി, ധനകാര്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി, ജയില്‍ മേധാവി എന്നിവരടങ്ങിയ സമിതി രൂപീകരിക്കാനാണ് നിർദേശിച്ചിട്ടുള്ളത്. ഇതു സംബന്ധിച്ച നിർദേശങ്ങൾ മൂന്ന് മാസത്തിനകം സമര്‍പ്പിക്കണമെന്നും മുഖ്യമന്ത്രി നിർദേശിച്ചു.

ജയിലുകളിലെ തടവുകാരുടെ ബാഹുല്യം കുറയ്ക്കാനുള്ള സുപ്രീം കോടതി നിര്‍ദേശപ്രകാരം ചേര്‍ന്ന ഓണ്‍ലൈന്‍ യോഗത്തില്‍ മുഖ്യമന്ത്രി പങ്കെടുത്തിരുന്നു. ഇതിന് ശേഷമാണ് ജയിലുകളിലെ അപര്യാപ്തത പരിഹരിക്കാൻ യോഗം വിളിച്ച് ചേർത്തത്. തടവുകാരെ എണ്ണം കൂടുതലുള്ള ജയിലുകളില്‍ നിന്നും ശേഷി കൂടിയതും ​എണ്ണം കുറവുള്ളതുമായ ജയിലുകളിലേക്ക് മാറ്റി പാര്‍പ്പിക്കണമെന്നും, വിയ്യൂരിനും തിരുവനന്തപുരത്തിനുമിടയില്‍ പുതുതായി ഒരു സെന്‍ട്രല്‍ ജയില്‍ സ്ഥാപിക്കാന്‍ അനുയോജ്യമായ സ്ഥലം കണ്ടെത്തുമെന്നും യോഗ തീരുമാനങ്ങളായി അറിയിച്ചു.

സെല്ലുകള്‍ അറ്റകുറ്റപ്പണി ചെയ്തും പുതിയ സെല്ലുകള്‍ പണിതും ബാഹുല്യം കുറയ്ക്കാന്‍ നടപടിയെടുക്കണം. പത്തനംതിട്ട, തളിപ്പറമ്പ്, എന്നിവിടങ്ങളിൽ പുതിയ ജയിലുകളുടെ നിർമാണ പ്രവൃത്തികൾ ത്വരിതപ്പെടുത്തുമെന്നും യോഗത്തിൽ തീരുമാനിച്ചിട്ടുണ്ട്. യോഗത്തില്‍ ചീഫ് സെക്രട്ടറി ശാരദാ മുരളീധരന്‍,അഡീഷണല്‍ ചീഫ് സെക്രട്ടറിമാരായ ഡോ. എ ജയതിലക്, ബിശ്വനാഥ് സിന്‍ഹ, സംസ്ഥാന പൊലീസ് മേധാവി ഷെയ്ഖ് ദര്‍വേഷ് സാഹിബ്, ജയില്‍ ഡിജിപി ബല്‍റാം കുമാര്‍ ഉപാധ്യായ തുടങ്ങിയവര്‍ സംസാരിച്ചു.

SCROLL FOR NEXT