പി.വി. അന്‍വർ ഉന്നയിച്ച ഫോൺ ചോർത്തൽ വിവാദത്തിൽ സർക്കാരിനെതിരെ പ്രതികരണവുമായി കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. വിഷയത്തില്‍ നാളിതുവരെ സർക്കാർ നടപടി സ്വീകരിച്ചില്ല. രണ്ട് ദിവസം കൂടി നോക്കിയശേഷം സ്വന്തം നിലയ്ക്ക് നടപടിയെടുക്കുമെന്നും ഗവർണർ പറഞ്ഞു.
Also Read: ഇനി തീപ്പന്തം പോലെ കത്തും, ജന പിന്തുണയുണ്ടെങ്കിൽ പാര്‍ട്ടി രൂപീകരിക്കും : പി.വി. അന്‍വര്‍
നിലമ്പൂർ എംഎല്‍എ ഉന്നയിച്ച ഫോണ്‍ ചോർത്തല്‍ ആരോപണത്തെ അതീവ ഗൗരവത്തോടെയാണ് ഗവർണർ സമീപിച്ചത്. ക്രമസമാധാന ചുമതലയുള്ള എഡിജിപി എം.ആർ. അജിത് കുമാർ ക്യാബിനറ്റ് മന്ത്രിമാരുടെ ഉൾപ്പെടെ ഫോൺ ചോർത്തിയെന്നായിരുന്നു പി.വി. അൻവറിൻ്റെ ആരോപണം. ഇതുമായി ബന്ധപ്പെട്ട തെളിവുകൾ കയ്യിലുണ്ടെന്നും അൻവർ അവകാശപ്പെട്ടിരുന്നു.
വിഷയത്തിൽ ഗവർണർ മുഖ്യമന്ത്രി പിണറായി വിജയനോട് വിശദീകരണം തേടിയിരുന്നു. രാജ്യ സുരക്ഷയെ ബാധിക്കുന്ന ഈ വിഷയത്തിൽ എന്ത് നടപടിയെടുത്തു എന്ന് മുഖ്യമന്ത്രി വിശദീകരിക്കണമെന്നും റിപ്പോർട്ട് ഉടൻ സമർപ്പിക്കണമെന്നും നിർദേശിച്ചായിരുന്നു രാജ്ഭവന്‍റെ കത്ത്.
Also Read: 'കമ്മ്യൂണിസ്റ്റ് വിരുദ്ധ പ്രചരണങ്ങളുടെ നാവ്'; അന്‍വറിനെ വിമർശിച്ച് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്
അതേസമയം, അന്‍വറിനെതിരെ തുറന്ന പോരിന് ഇറങ്ങിയിരിക്കുകയാണ് സിപിഎം. എല്‍ഡിഎഫുമായുള്ള അന്‍വറിന്‍റെ എല്ലാ ബന്ധങ്ങളും അവസാനിച്ചുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. വലതുപക്ഷ രാഷ്ട്രീയ ശക്തികളുടെയും മാധ്യമങ്ങളുടെയും കമ്മ്യൂണിസ്റ്റ് വിരുദ്ധ പ്രചരണങ്ങളുടെ നാവായി അന്‍വർ മാറിയെന്ന് സിപിഎം സെക്രട്ടേറിയറ്റും വിമർശിച്ചു. പിന്നാലെ, ജന പിന്തുണയുണ്ടെങ്കില്‍ പുതിയ സംഘടന രൂപീകരിക്കുമെന്ന് അന്‍വറും അറിയിച്ചു. മാധ്യമങ്ങളുമായി ചേർന്ന് അന്‍വർ നടത്തുന്ന തെറ്റായ പ്രചാരണങ്ങളെ പ്രതിരോധിക്കാനുള്ള പാർട്ടി ആഹ്വാനത്തിനു പിന്നാലെ വിവിധയിടങ്ങളില്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടന്നു.