കേന്ദ്ര ആരോഗ്യ മന്ത്രി ജെ.പി. നഡ്ഡയുമായി നടത്തിയ കൂടിക്കാഴ്ച പോസിറ്റീവാണെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. സംസ്ഥാനത്തിൻ്റെ ആവശ്യങ്ങളെല്ലാം കേന്ദ്രമന്ത്രി വളരെ വ്യക്തമായി തന്നെ കേട്ടു. ആശമാരുടെ പ്രശ്നങ്ങൾ കൂടാതെ പൊതുവിഷയങ്ങളും കേന്ദ്രമന്ത്രിയുടെ ശ്രദ്ധയിൽപെടുത്തിയെന്നും മന്ത്രി പ്രതികരിച്ചു.
ഇൻസെൻ്റീവ് വർധിപ്പിക്കുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ സംസാരിച്ചിട്ടുണ്ട്. കേന്ദ്രത്തിൻ്റെ ഭാഗത്തുനിന്ന് അനുകൂല നീക്കം ഉണ്ടാകുമെന്ന പ്രതീക്ഷയും അവർ പങ്കുവച്ചു. ഇൻസെൻ്റീവ് ഉയർത്തുന്ന കാര്യം കേന്ദ്ര സർക്കാരിൻ്റെ പരിഗണനയിലാണ്. ഇൻസെൻ്റീവിൻ്റെ കാര്യത്തിൽ കേന്ദ്രസർക്കാരിൻ്റെ വിഹിതം 60ശതമാനവും, സംസ്ഥാനത്തിൻ്റെ വിഹിതം 40 ശതമാനവും എന്ന അനുപാതത്തിലാണ്. കാസർഗോഡും വയനാടും മെഡിക്കൽ കോളേജുകൾ ആരംഭിക്കുന്നതിന് വേണ്ടിയുള്ള പിന്തുണ നൽകണമെന്നും മന്ത്രിയോട് അഭ്യർഥിച്ചിട്ടുണ്ട്. കേരളത്തിന് പ്രത്യേകമായി എന്തുചെയ്യാൻ കഴിയുമെന്നത് പരിശോധിക്കാമെന്നും കേന്ദ്ര ആരോഗ്യമന്ത്രി അറിയിച്ചു.
ജിമ്മുകളിൽ ഉൾപ്പെടെ ലക്ഷകണക്കിന് രൂപയുടെ സ്റ്റിറോയ്ഡ്സ് കണ്ടെത്തിയിരുന്നു. ഏത് മരുന്നും ഓൺലൈനായി ലഭിക്കുന്ന സാഹചര്യമാണ് കേരളത്തിൽ ഉള്ളത്. ഇത് ഗൗരവകരമായ വിഷയമാണ്. നേരത്തെ തന്നെ കേന്ദ്ര സർക്കാരുമായി വിഷയം ആശയവിനിമയം നടത്തിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. കേരളത്തിൽ എയിംസ് വരുമെന്ന കാര്യത്തിൽ പ്രതീക്ഷയുണ്ട്. പോസിറ്റീവായ സമീപനമാണ് മന്ത്രിയുടെ ഭാഗത്തുനിന്ന് ഉണ്ടായതെന്നും മന്ത്രി കൂട്ടിച്ചേർത്തു.