തലസ്ഥാന നഗരമായ തിരുവനന്തപുരത്ത് അനധികൃത ബോർഡുകളുടെ പ്രളയമെന്ന് ഹൈക്കോടതി. ബോർഡുകളിൽ രാഷ്ട്രീയ പാർട്ടികളും നേതാക്കളുമാണ് മുന്‍പന്തിയിൽ. അധികൃതരുടെ മൂക്കിന് താഴെയാണ് നിയമലംഘനം നടക്കുന്നത്. എത്ര ബോർഡുകൾ നീക്കിയെന്നും എത്ര രൂപ പിഴയിട്ടെന്നും വ്യക്തമാക്കി തിരുവനന്തപുരം കോർപറേഷൻ അടുത്തയാഴ്ച റിപ്പോർട്ട് നൽകണമെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ നിർദേശിച്ചു. ബോർഡുകൾ നീക്കി പിഴ വാങ്ങാത്ത പക്ഷം കോർപറേഷൻ സെക്രട്ടറിക്കെതിരെ കോടതിയലക്ഷ്യവും പിഴ ശിക്ഷാ നടപടിയും സ്വീകരിക്കേണ്ടി വരുമെന്നും കോടതി മുന്നറിയിപ്പ് നൽകി.
നേരത്തെ കൊച്ചി നഗരത്തിലെ അനധികൃത ബോര്‍ഡുകള്‍ക്കെതിരെയും ഹൈക്കോടതി വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു.രാഷ്ട്രീയ പാർട്ടികളുടെ അനധികൃത ബോർഡുകൾ നീക്കം ചെയ്യാത്തതിലായിരുന്നു കോടതിയുടെ വിമർശനം. നിരവധി ആളുകളാണ് അനധികൃത ബോർഡുകൾ കാരണം മരണമടഞ്ഞിട്ടുള്ളത്. ബോർഡുകൾ നീക്കാത്ത പക്ഷം സെക്രട്ടറിമാർക്കെതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിക്കുമെന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.