NEWSROOM

ഉത്തരക്കടലാസുകള്‍ കാണാതായ സംഭവം; പുനഃപരീക്ഷ എഴുതാത്ത വിദ്യാര്‍ഥിക്ക് ശരാശരി മാര്‍ക്ക് നല്‍കാനുള്ള ലോകായുക്ത ഉത്തരവിന് സ്‌റ്റേ

എംബിഎ മൂന്നാം സെമസ്റ്ററിലെ പ്രൊജക്ട് ഫിനാന്‍സ് പേപ്പറിന് വിദ്യാര്‍ഥിയുടെ അക്കാദമിക് റെക്കോഡ് പരിശോധിച്ച് ശരാശരി മാര്‍ക്ക് നല്‍കാനായിരുന്നു ലോകായുക്തയുടെ ഉത്തരവ്

Author : ന്യൂസ് ഡെസ്ക്

കേരള സര്‍വകലാശാലയില്‍ ഉത്തരക്കടലാസ് കാണാതായ സംഭവത്തില്‍ പുനഃപരീക്ഷ എഴുതാത്ത വിദ്യാര്‍ഥിക്ക് ശരാശരി മാര്‍ക്ക് നല്‍കണമെന്ന ലോകായുക്ത ഉത്തരവിന് സ്‌റ്റേ. സര്‍വകലാശാലയുടെ ഹര്‍ജിയിലാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ നടപടി.


മൂന്നാം സെമസ്റ്ററിലെ പ്രൊജക്ട് ഫിനാന്‍സ് പേപ്പറിന് വിദ്യാര്‍ഥിയുടെ അക്കാദമിക് റെക്കോഡ് പരിശോധിച്ച് ശരാശരി മാര്‍ക്ക് നല്‍കാനായിരുന്നു ലോകായുക്തയുടെ ഉത്തരവ്. വിദ്യാര്‍ഥിക്കായി പ്രത്യേകം പരീക്ഷ നടത്താമെന്ന സര്‍വകലാശാലയുടെ നിര്‍ദേശം ലോകായുക്ത തള്ളിയിരുന്നു. നിര്‍ദേശം അപ്രായോഗികമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു തള്ളിയത്.

മാത്രമല്ല, ഉത്തരക്കടലാസുകള്‍ കാണാതായ സംഭവത്തില്‍ സര്‍വകലാശാലയെ രൂക്ഷമായ ഭാഷയില്‍ ലോകായുക്ത വിമര്‍ശിക്കുകയും ചെയ്തിരുന്നു. ഉത്തരക്കടലാസുകള്‍ സൂക്ഷിക്കേണ്ടത് സര്‍വകലാശാലയുടെ ചുമതലയാണ്. സര്‍വകലാശാലയുടെ ഭാഗത്തു നിന്നുണ്ടായ വീഴ്ചയ്ക്ക് വിദ്യാര്‍ഥി ബുദ്ധിമുട്ടുന്നത് സ്വാഭാവിക നീതിയല്ല. പുനഃപരീക്ഷ എഴുതിക്കാനുള്ള തീരുമാനം യുക്തിപരമല്ലെന്നുമായിരുന്നു ലോകായുക്തയുടെ നിരീക്ഷണം.


2024 മെയില്‍ നടന്ന എംബിഎ മൂന്നാം സെമസ്റ്റര്‍ പരീക്ഷയിലെ 'പ്രോജക്ട് ഫിനാന്‍സ്' വിഷയത്തില്‍ പരീക്ഷയെഴുതിയ 71 വിദ്യാര്‍ഥികളുടെ ഉത്തരക്കടലാസുകളാണ് ജനുവരിയില്‍ നഷ്ടപ്പെട്ടത്. 65 റഗുലര്‍ വിദ്യാര്‍ഥികളുടെയും 6 സപ്ലിമെന്ററി വിദ്യാര്‍ഥികളുടെയും ഉത്തരക്കടലാസുകളാണ് കാണാതായത്. പാലക്കാട് വെച്ച് ബൈക്കില്‍ സഞ്ചരിക്കവേയാണ് അധ്യാപകന്റെ പക്കല്‍ നിന്നും വീഴ്ച ഉണ്ടായത്. 2022-2024 ബാച്ച് വിദ്യാര്‍ഥികളുടെതായിരുന്നു ഉത്തരക്കടലാസുകള്‍.

പ്രാജക്ട് ഫിനാന്‍സ് വിഷയത്തില്‍ വീണ്ടും പരീക്ഷ എഴുതണമെന്ന് വിദ്യാര്‍ഥികള്‍ക്ക് ഇ-മെയില്‍ സന്ദേശം ലഭിച്ചതിന് തുടര്‍ന്നാണ് സംഭവം ചര്‍ച്ചയായത്. പിന്നാലെ പരീക്ഷയും നടത്തിയിരുന്നു. ആറ് കേന്ദ്രങ്ങളിലായി നടന്ന 65 വിദ്യാര്‍ഥികളായിരുന്നു പരീക്ഷ എഴുതിയത്. പരീക്ഷയെഴുതാന്‍ കഴിയാത്തവര്‍ക്കായി വീണ്ടും പരീക്ഷ നടത്തുമെന്നും സര്‍വകലാശാല അറിയിച്ചിരുന്നു.

SCROLL FOR NEXT