NEWSROOM

ഐഎഫ്എഫ്കെ മൂന്നാം ദിനത്തിൽ തിങ്ങി നിറഞ്ഞു തിയേറ്ററുകൾ

കൈരളി,അജന്ത,ടാഗോർ, കലാഭവൻ തീയേറ്ററുകളിൽ ചലച്ചിത്രാസ്വാദകരുടെ വലിയ തിരക്കായിരുന്നു

Author : ന്യൂസ് ഡെസ്ക്

പ്രേക്ഷക മനം കീഴടക്കി കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ മൂന്നാംദിനം. എല്ലാ തിയേറ്ററുകളിലും തിങ്ങി നിറഞ്ഞ കാണികൾക്കു മുന്നിലായിരുന്നു കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ മൂന്നാം ദിനത്തിലെ പ്രദർശനം. പ്രദർശിപ്പിച്ച എല്ലാ ചിത്രങ്ങൾക്കും മികച്ച ജനസ്വീകാര്യത ലഭിച്ചു. കൈരളി, അജന്ത, ടാഗോർ, കലാഭവൻ തീയേറ്ററുകളിൽ ചലച്ചിത്രാസ്വാദകരുടെ വലിയ തിരക്കായിരുന്നു. വ്യത്യസ്തമായ കഥകളും അവതരണ ശൈലിയുമാണു മേളയിലെ സിനിമകളെ ജനപ്രിയമാക്കുന്നത്.



ലോക സിനിമ വിഭാഗത്തിലെ ലൂക്കാ ഗ്വാഡഗ്‌നിനോയുടെ ക്വീറിന് വലിയ ജനപങ്കാളിത്തമാണ് അജന്താ തീയേറ്ററിലുണ്ടായത്. മെക്‌സിക്കൻ പശ്ചാത്തലത്തിൽ ഒരുക്കിയ ചിത്രം, സ്വവർഗ ബന്ധങ്ങളുടെ സങ്കീർണതകളും അവരനുഭവിക്കുന്ന ആത്മസംഘർഷങ്ങളുമാണു ചർച്ചചെയ്യുന്നത്. മത്സര വിഭാഗത്തിലെ സ്പാനിഷ് ചിത്രം 'മെമ്മറിസ് ഓഫ് എ ബെണിങ് ബോഡി' നിറഞ്ഞ കൈയടികളോടെയാണ് ചിത്രത്തെ പ്രേക്ഷകർ സ്വീകരിച്ചത്.

ഓയിൽ ഇന്ത്യ ലിമിറ്റഡിൻ്റെ 'ഭാഗ്ജാൻ' ഫീൽഡിൽ 2020ൽ നടന്ന ദുരന്തത്തിൻ്റെ  പശ്ചാത്തലത്തിലാണ് ജയിച്ചേങ് 'ഭാഗ്ജാൻ' ഒരുക്കിയത്. ഡോക്യുമെൻ്ററി ശൈലിയിൽ എടുത്ത സിനിമയിൽ കൂടുതലും അഭിനയിച്ചത് ദുരന്ത ബാധിതരാണ്. ജയൻ ചെറിയാൻ്റെ 'റിതം ഓഫ് ദമ്മം, കലേഡോസ്‌കോപ്പ് വിഭാഗത്തിൽ അഫ്രാത് വി.കെ. സംവിധാനം ചെയ്ത റിപ്‌റ്റൈഡ്, ഫാസിൽ മുഹമ്മദിൻ്റെ ഇൻ്റർനാഷണൽ കോമ്പറ്റിഷൻ വിഭാഗത്തിലുള്ള 'ഫെമിനിച്ചി ഫാത്തിമ' എന്നിവ മൂന്നാം ദിനത്തിൽ പ്രേക്ഷകരുടെ മനം കീഴടക്കി.

SCROLL FOR NEXT