ANI
NEWSROOM

പൊലീസ് ക്രൂരത; രാഹുല്‍ ഗാന്ധിയെ അറസ്റ്റ് ചെയ്തത് റോഡിലൂടെ വലിച്ചിഴച്ച്, പ്രിയങ്കയുടെ കഴുത്തില്‍ കുത്തിപ്പിടിച്ചു

ഇന്നത്തെ പ്രധാനവാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍

ന്യൂസ് ഡെസ്ക്

ഡല്‍ഹിയില്‍ കോണ്‍ഗ്രസ് നേതാക്കളോട് പൊലീസിന്റെ ക്രൂരത

സിജെപി പ്രവർത്തകരോടുള്ള അതിക്രമങ്ങളിൽ പ്രതിഷേധിച്ച കോൺഗ്രസ് നേതാക്കളോട് പൊലീസിന്റെ ക്രൂരത. രാഹുൽ ഗാന്ധിയെ അറസ്റ്റ് ചെയ്തത് റോഡിലൂടെ വലിച്ചിഴച്ച്. പ്രതിപക്ഷ നേതാവിൻ്റെ മൂക്കിന് പരിക്കേറ്റു. കഴുത്തിൽ കുത്തിപ്പിടിച്ചാണ് പ്രിയങ്ക ഗാന്ധിയെ വാനിൽ കയറ്റിയത്. പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിൽ നടത്തിയ സമരം പിന്‍വലിക്കാന്‍ കേന്ദ്രം നടത്തിയ അനുനയ നീക്കം പാളിയതിനു പിന്നാലെയായിരുന്നു പൊലീസ് അതിക്രമം.

ഈ സമരം രാജ്യത്തെ ഭാവി തലമുറയ്ക്ക് വേണ്ടി: അലോഷ്യസ് സേവ്യർ

ഇന്ന് രാജ്യം നേരിടുന്ന ഏറ്റവും വലിയ ഭീഷണി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സംഘപരിവാർ ഭരണമാണെന്ന് കെഎസ്‍യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യര്‍. പ്രവേശന പരീക്ഷകൾക്കുള്ള ചോദ്യപേപ്പർ തയ്യാറാക്കുന്നത് ഗുജറാത്തിലെ സൂര്യ എന്ന പ്രസ്സിൽ നിന്നുമാണ്. ബിജെപി ഇടനിലക്കാർ ചേർന്ന് ചോദ്യപേപ്പറുകൾ തെരുവിൽ തൂക്കി വിൽക്കുന്നു. ചോദ്യപേപ്പര്‍ ചോര്‍ച്ച ചോദ്യം ചെയ്ത രാജ്യത്തെ വിദ്യാർഥികളെ യാതൊരു മര്യാദയും ഇല്ലാതെ തല്ലിച്ചതയ്ക്കുന്നു. രാജ്യത്തെ ഭാവി തലമുറയ്ക്ക് വേണ്ടിയാണ് ഈ സമരം. എത്ര അടിച്ചമർത്താൻ ശ്രമിച്ചാലും സമരം തുടരുമെന്നും അലോഷ്യസ് സേവ്യര്‍ പറഞ്ഞു.

പ്രതിഷേധം സംസ്ഥാനങ്ങളിലേക്കും പടരുന്നു

ഡൽഹിയിലെ കോൺഗ്രസ് നേതാക്കൾക്കെതിരായ പൊലീസ് നടപടി വിവിധ സംസ്ഥാനങ്ങളിലും പ്രതിഷേധം. തിരുവനന്തപുരത്ത് കെഎസ്‌യു ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ തിരുവനന്തപുരം ഏജീസ് ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. പാലക്കാട് ചിറ്റൂരില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനം നടത്തി. ഇടുക്കി തൊടുപുഴയില്‍ കെഎസ്‌യു നേതൃത്വത്തിലായിരുന്നു പ്രകടനം. യുപിയില്‍ ലക്‌നൗവിലും കര്‍ണാടകയില്‍ ബെംഗളൂരുവും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടത്തി.

കേന്ദ്രത്തിന്റെ അനുനയനീക്കം പാളി; സമരം തുടര്‍ന്ന് കോണ്‍ഗ്രസ് നേതാക്കള്‍

സിജെപി പ്രക്ഷോഭത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് പ്രധാനമന്ത്രിയുടെ വസതിക്കു മുന്നില്‍ കോണ്‍ഗ്രസ് നേതാക്കളുടെ സമരം തുടരുന്നു. സമരത്തിന് തടയിടാന്‍ മന്ത്രിമാരെ ഉള്‍പ്പെടെ പൊലീസ് അറസ്റ്റ് ചെയ്തുനീക്കി. പലരെയും വലിച്ചിഴച്ചായിരുന്നു പൊലീസ് നടപടി. സമരമുഖം സംഘര്‍ഷഭരിതമായതോടെ, കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ്, ആഭ്യന്തര സെക്രട്ടറി ഗോവിന്ദ് മോഹന്‍ എന്നിവര്‍ അനുനയ നീക്കവുമായി നേരിട്ടെത്തി. രാഹുല്‍ ഗാന്ധിയുമായി സംസാരിച്ചെങ്കിലും സമരം അവസാനിപ്പിക്കാന്‍ കോണ്‍ഗ്രസ് തയ്യാറായിട്ടില്ല. കോണ്‍ഗ്രസ് അധ്യക്ഷന്‍, കേരള-കര്‍ണാടക മുഖ്യമന്ത്രിമാര്‍, എംപിമാര്‍ ഉള്‍പ്പെടെ നേതാക്കളാണ് സമരമുഖത്തുള്ളത്.

സിജെപി പ്രക്ഷോഭത്തിന് പിന്തുണയറിച്ച് വിസ്മയ മോഹന്‍ലാല്‍

ജന്തര്‍മന്തറില്‍ സിജെപി നടത്തുന്ന പ്രക്ഷോഭത്തിന് പിന്തുണയറിയിച്ച് വിസ്മയ മോഹന്‍ലാല്‍. 'ഒരു ജനാധിപത്യം സ്വന്തം പൗരന്മാരോട് ഇങ്ങനെയാണ് പ്രതികരിക്കേണ്ടതെന്ന് നിങ്ങൾ വിശ്വസിക്കുന്നുണ്ടോ?' എന്ന ചോദ്യം ഉന്നയിച്ച കുറിപ്പാണ് വിസ്മയ പങ്കുവച്ചിരിക്കുന്നത്. വിൽ മേക് ഇറ്റ് എസ്കെ എന്ന പേജിലെ പോസ്റ്റ് പങ്കുവച്ചാണ് വിസ്മയയുടെ ഐക്യദാര്‍ഢ്യം.

കുറ്റാരോപിതര്‍ ആരെന്ന് ശ്വേത വ്യക്തമാക്കണം: മാലാ പാര്‍വതി

താരസംഘടനയായ അമ്മയുമായി ബന്ധപ്പെട്ട് തുടരുന്ന തര്‍ക്കങ്ങളില്‍ ശ്വേത മേനോന് മറുപടിയുമായി മാലാ പാര്‍വതി. ഹേമ കമ്മിറ്റിയിലെ കുറ്റാരോപിതര്‍ സംഘടനയിലെ ചിലരെ മുന്നില്‍ നിര്‍ത്തി തന്നെ വ്യക്തിപരമായി അപമാനിക്കാനും യഥാര്‍ഥ വിഷയങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാനും ശ്രമിക്കുകയാണെന്ന് ശ്വേത മേനോന്‍ ആരോപിച്ചിരുന്നു. ഈ കുറ്റാരോപിതര്‍ ആരെന്ന് വ്യക്തമാക്കണമെന്നാണ് മാലാ പാര്‍വതി ആവശ്യപ്പെടുന്നത്. തന്‍റെ ഭാഗം പറഞ്ഞുകൊണ്ട് ശ്വേത മേനോന്‍ ഇന്ന് പുലര്‍ച്ചെ ഒരു പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ ഇട്ടിരുന്നു. ഇതിന് പ്രതികരണമായാണ് സോഷ്യല്‍ മീഡിയയിലൂടെത്തന്നെ മാലാ പാര്‍വതി നടത്തിയിരിക്കുന്നത്.

സമരത്തീയിൽ തലസ്ഥാനം, സിജെപി സമരത്തിനെത്തിയ കോൺഗ്രസ് എംപിമാരെ അറസ്റ്റ് ചെയ്തു; സമരമുഖത്ത് വി.ഡി. സതീശനും

സിജെപി സമരത്തിന് പിന്തുണയറിയിച്ചുള്ള രാഹുലിന്റെ നേതൃത്വത്തിലുള്ള സമരത്തിനെതിരെ പൊലീസ് നടപടി. എംപിമാരെയും കേരളത്തിലെ മന്ത്രിമാരെയും അറസ്റ്റ് ചെയ്തു. മുഖ്യമന്ത്രി വി.ഡി. സതീശനും പ്രതിഷേധത്തിനെത്തി. അറസ്റ്റിനെ പ്രതിരോധിച്ച പ്രവർത്തകരും പൊലീസും തമ്മിൽ ഉന്തും തള്ളും.

സിജെപി സമരം; പ്രധാനമന്ത്രിയുടെ വസിതിക്ക് മുന്നിൽ കോൺഗ്രസ് പ്രതിഷേധം

പ്രധാനമന്ത്രിയുടെ വസിതിക്ക് മുന്നിൽ കോൺഗ്രസ് പ്രതിഷേധം. നീറ്റ് ക്രമക്കേടിൽ സി ജെ പി നടത്തുന്ന സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചാണ് പ്രതിഷേധം. രാഹുലും പ്രിയങ്കയും ഉൾപ്പെടെ നേതാക്കൾ കുത്തിയിരുന്ന് പ്രതിഷേധിക്കുന്നു. വിമർശനങ്ങൾക്കൊടുവിലാണ് പ്രതിഷേധവുമായി രാഹുൽ രംഗത്തെത്തിയത്. പ്രധാനമന്ത്രിയുടെ രാജി ആവശ്യപ്പെട്ടാണ് പ്രതിഷേധം.

സിജെപി സമരത്തിന് പിന്തുണ; രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും മല്ലികാർജുൻ ഖാർഗെയും ജന്തർ മന്തറിൽ

സിജെപി സമരത്തിന് പിന്തുണയുമായി രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ജന്തർ മന്തറിലെത്തി. പ്രതിഷേധക്കാരോട് രാഹുൽ സംസാരിച്ചു. സമരപന്തലിൽ പ്രതിഷേധക്കാർക്കൊപ്പമിരുന്ന് രാഹുൽ ഗാന്ധിയും പ്രിയങ്കയും മുദ്രവാക്യം വിളിച്ചു. കെ.സി. വേണുഗോപാൽ, മല്ലികാർജുൻ ഖാർഗെ തുടങ്ങിയവരും ജന്തർ മന്തറിലെത്തിയിട്ടുണ്ട്.

സ്ത്രീത്വത്തെ അപമാനിച്ചെന്ന കേസ്: വിനായകൻ പൊലീസിന് മുന്നിൽ ഹാജരായി

സ്ത്രീത്വത്തെ അപമാനിച്ചെന്ന കേസിൽ നടൻ വിനായകൻ പൊലീസിന് മുന്നിൽ ഹാജരായി. മാവേലിക്കര പൊലീസ് സ്റ്റേഷനിൽ ആമ് നടൻ ഹാജരായത്. നടൻ്റെ മൊഴി എടുത്ത് മൊബൈൽ

സോനം വാങ്ചുക്കിന് ആശ്വാസം; ചികിത്സയ്ക്കായി മേദാന്ത ആശുപത്രിയിലേക്ക് മാറാമെന്ന്ഡൽഹി ഹൈക്കോടതി

സോനം വാങ്ചുക്കിന്റെ ഭാര്യ നൽകിയ ഹർജിയിൽ ഇടപെട്ട് ഡൽഹി ഹൈക്കോടതി. ഡൽഹിയിലെ ആശുപത്രിയിൽ നിന്ന് ചികിത്സ മാറ്റാമെന്ന് ഡൽഹി ഹൈക്കോടതി അറിയിച്ചു. തുടർ ചികിത്സയ്ക്കായി മേദാന്ത ആശുപത്രിയിലേക്ക് മാറാമെന്ന് കോടതി അറിയിച്ചു.

ഭാവി തലമുറയുടെ ശബ്ദം അടിച്ചമർത്തരുത്; സിജെപി സമരത്തെ പിന്തുണച്ച് ടൊവിനോ തോമസ്

സിജെപി സമരത്തെ പിന്തുണച്ചും പൊലീസ് നരനായാട്ടിനെ വിമർശിച്ചും നടൻ ടൊവിനോ തോമസ്. സമരത്തെ കൈകാര്യം ചെയ്യേണ്ട രീതി ഇതല്ല. ഭാവി തലമുറയുടെ ശബ്ദം അടിച്ചമർത്തരുത്. അത് ഭാവിയെ ചവിട്ടി മെതിക്കുന്നതിന് തുല്യമെന്നും ടൊവിനോ. നടൻ്റെ പ്രതികരണം ഇസ്റ്റാഗ്രാമിൽ.

അഴിമതിയോ സ്വജന പക്ഷപാതമോ ഭരിച്ച കാലയളവിൽ ഉണ്ടായില്ല; യുഡിഎഫിനോട് കടപ്പാട് ഉണ്ടെന്ന് ദിയ പുളിക്കക്കണ്ടം

ചെയർപേഴ്സൺ സ്ഥാനം നൽകിയ യുഡിഎഫിനോട് എന്നും കടപ്പാട് ഉണ്ടെന്ന് ദിയ പുളിക്കക്കണ്ടം. അഴിമതിയോ സ്വജന പക്ഷപാതമോ കാട്ടാതെ ആറ് മാസം ഭരിച്ചു. വിപ്പ് ലംഘിച്ചവർക്ക് എതിരെ കോൺഗ്രസ് നടപടി സ്വീകരിക്കുമെന്നാണ് പ്രതീക്ഷ എന്നും ബിനു പുളിക്കകണ്ടം പറഞ്ഞു.

കള്ളകടത്ത് സ്വർണം പിടികൂടിയ പൊലീസിന് കസ്റ്റംസ് അയച്ച നോട്ടീസ് സ്റ്റേ ചെയ്ത് ഹൈക്കോടതി

കള്ളകടത്ത് സ്വർണം പിടികൂടിയ പൊലീസിന് കസ്റ്റംസ് അയച്ച നോട്ടീസ് സ്റ്റേ ചെയ്ത് ഹൈക്കോടതി. കരിപ്പൂർ വിമാനത്താവളത്തിലെ സ്വർണകടത്ത് പിടികൂടിയ എസ്എച്ച്. ഒമാർക്കാണ് കസ്റ്റംസ് നോട്ടീസ് അയച്ചത്. പൊലീസിന് സ്വർണം പിടികൂടാൻ അധികാരമില്ലെന്ന് ചൂണ്ടികാണിച്ചാണ് കസ്റ്റംസ് കാരണം കാണിക്കൽ നോട്ടിസ് നൽകിയത്. വിമാനത്താവളത്തിന് പുറത്ത് സ്വർണം എത്തിയാൽ അത് പിടികൂടാൻ് പോലിസിന് അധികാരമുണ്ടെന്നാണ് പോലിസിന്ർറെ വാദം. എന്നാൽ കസ്റ്റംസ് ആക്ട് പ്രക്രാരം സ്വർണം പിടിക്കേണ്ടത് തങ്ങളാണെന്നാണ് കസ്ററംസ് നിലപാട്. അധികാര തർക്കം സംബന്ധിച്ച് ഹൈക്കോടതി കസ്റ്റംസിൽ നിന്നും വിശദീകരണം തേടിയിട്ടുണ്ട്.

ഓൺലൈൻ ടാക്സി തൊഴിലാളികളുടെ അനിശ്ചിതകാല പണിമുടക്ക് ആരംഭിച്ചു

ഓൺലൈൻ ടാക്സി തൊഴിലാളികളുടെ അനിശ്ചിതകാല പണിമുടക്ക് ആരംഭിച്ചു. ഊബർ, ഒല, റാപ്പിഡോ തുടങ്ങിയ ഓൺലൈൻ പ്ലാറ്റ്ഫോമുകൾക്കെതിരെയാണ് പ്രതിഷേധം. കമ്പനികൾ ഈടാക്കുന്ന കമ്മീഷൻ തുക കുറയ്ക്കണം എന്നാണ് ടാക്സി തൊഴിലാളികളുടെ ആവശ്യം. ആയിരം രൂപയ്ക്ക് സവാരി നടത്തിയാൽ 500 രൂപയാണ് ഓൺലൈൻ പ്ലാറ്റ്ഫോമുകൾ കമ്മീഷനായി ഈടാക്കുന്നത്. ഇന്ധനവില അടക്കം ഉയർന്നു നിൽക്കുന്ന സാഹചര്യത്തിൽ ലാഭമില്ലാതെയാണ് സവാരി നടത്തുന്നത് എന്ന് ടാക്സി ജീവനക്കാർ പറയുന്നു.. ഉയർന്ന കമ്മീഷൻ ഈടാക്കുന്നതിൽ നിന്ന് കമ്പനികൾ പിന്നോട്ട് പോകണമെന്നും ടാക്സി തൊഴിലാളികൾ ആവശ്യപ്പെടുന്നു... കേരള സർക്കാരിൻറെ ഓൺലൈൻ ടാക്സി പ്ലാറ്റ്ഫോമായ കേരളസവാരിക്കെതിരെയും പ്രതിഷേധമുണ്ട്.

ഹമാസിന്റെ പുതിയ രാഷ്ട്രീയകാര്യ തലവൻ ഖലീൽ അൽ ഹയ്യ; തെരഞ്ഞെടുത്തു

പലസ്തീൻ സായുധ സംഘടന ഹമാസിന്റെ പുതിയ രാഷ്ട്രീയകാര്യ തലവനായി മുതിർന്ന നേതാവ് ഖലീൽ അൽ ഹയ്യയെ തെരഞ്ഞെടുത്തു. 2024 ഒക്ടോബറിൽ ഗസ്സയിൽ വെച്ച് ഇസ്രയേൽ സൈന്യം വധിച്ച യഹിയ സിൻവാറിന്റെ പിൻഗാമിയായാണ്, അൽ ഹയ്യ സംഘടനയുടെ തലപ്പത്തേക്ക് എത്തുന്നത്. ഹമാസിന്റെ ഉന്നത നയരൂപീകരണ സമിതിയായ ജനറൽ ഷൂറ കൗൺസിലിൽ തിങ്കളാഴ്ച നടന്ന വോട്ടെടുപ്പിൽ ഖാലിദ് മിശ്അലിനെതിരെ ആയിരുന്നു അൽ ഹയ്യയുടെ വിജയം... 2027 വരെയായിരിക്കും അൽ ഹയ്യയുടെ ഔദ്യോഗിക കാലാവധി

പത്താം ദിവസും ഇറാനിലേക്ക് യുഎസ് ആക്രമണം 

തുടർച്ചയായ പത്താം ദിവസും ഇറാനിലേക്ക് ആക്രമണം തുടർന്ന് യുഎസ്. തെക്കൻ തുറമുഖ നഗരങ്ങളായ ബന്ദർ അബ്ബാസ്, സിരിക്ക്, ഖെഷാം, ഇഷ്ഫഹാൻ എന്നിവിടങ്ങളിൽ സ്ഫോടന ശബ്‌ദം കേട്ടതായി അന്താരാഷ്ട്ര മാധ്യമങ്ങളുടെ റിപ്പോർട്ട്. ജോർദനിലെയും ഇറാഖിലെയും അമേരിക്കൻ സൈനിക താവളത്തിലേക്ക് കഴിഞ്ഞ ദിവസം ഇറാൻ നടത്തിയ ആക്രമണത്തിൽ സൈനികർ കൊല്ലപ്പെട്ടിരുന്നു. ഇതിന് തിരിച്ചടിയാണ് പ്രത്യാക്രമണം. ഇറാൻ ആക്രമണത്തിൽ അമേരിക്കൻ സൈനികർ കൊല്ലപ്പെട്ടതിന് പകരം ചെയ്യുമെന്നും സൈനികരുട കൊലപാതകത്തിന് ഇറാൻ പതിന്മടങ്ങ് വില നൽകേണ്ടിവരുമെന്നും ട്രംപ് ഭീഷണി മുഴക്കിയിരുന്നു. വിവിധ ആക്രമണങ്ങളിലായി കൊല്ലപ്പെടുന്ന അമേരിക്കൻ സൈനികരുടെ എണ്ണം ഇതോടെ 17 ആയി.

തിർത്തി കടന്നുള്ള ഭീകരവാദം അവസാനിപ്പിച്ചാൽ മാത്രം; സിന്ധു നദീജല കരാറിൽ നിലപാട് കടുപ്പിച്ച് ഇന്ത്യ

സിന്ധു നദീജല കരാറിൽ നിലപാട് കടുപ്പിച്ച് ഇന്ത്യ. പാകിസ്ഥാൻ അതിർത്തി കടന്നുള്ള ഭീകരവാദം അവസാനിപ്പിച്ചാൽ മാത്രമേ കരാർ പുനസ്ഥാപിക്കുന്നത് ആലോചിക്കൂവെന്ന് ഇന്ത്യ വ്യക്തമാക്കി. നിലവിലെ രൂപത്തിൽ കരാർ തുടരാനാകില്ല. 65 വർഷം പഴക്കമുള്ള കരാറിന് സമ​ഗ്രമായ മാറ്റം ആവശ്യമാണെന്നും ഇന്ത്യ അറിയിച്ചു. സിന്ധു നദീജല കരാറിൽ ഭേദ​ഗതി വേണമെന്നാണ് ഇന്ത്യയുടെ നിലപാട്. പഹൽ​ഗാം ഭീകരാക്രമണത്തിന് പിന്നാലെയാണ് പാകിസ്ഥാനുമായുള്ള സിന്ധു നദീജല കരാർ ഇന്ത്യ മരവിപ്പിച്ചത്.

സംസ്ഥാന ആസൂത്രണ ബോർഡ് പുനഃസംഘടിപ്പിച്ച് സർക്കാർ ഉത്തരവിറക്കി

സംസ്ഥാന ആസൂത്രണ ബോർഡ് പുനഃസംഘടിപ്പിച്ച് സർക്കാർ ഉത്തരവിറക്കി. മുഖ്യമന്ത്രി വി ഡി സതീശനാണ് ബോർഡ് ചെയർപേഴ്സൺ. കെ എം ചന്ദ്രശേഖറാണ് വൈസ് ചെയർപേഴ്സൺ. മുൻ കേന്ദ്ര ക്യാബിനറ്റ് സെക്രട്ടറിയായിരുന്ന ചന്ദ്രശേഖരന്റെ നേതൃത്വത്തിൽ ആയിരുന്നു യുഡിഎഫ് സർക്കാർ ധവളപത്രം പുറത്തിറക്കിയത്. മന്ത്രിമാരായ പി കെ കുഞ്ഞാലിക്കുട്ടി, സണ്ണി ജോസഫ്, മോൻസ് ജോസഫ്, ഷിബു ബേബി ജോൺ, സിപി ജോൺ എന്നിവരും അംഗങ്ങളാണ്. സർക്കാർ മാറ്റമുണ്ടായതിനെ തുടർന്നാണ് നടപടി.

നിതിൻരാജിൻ്റെ മരണത്തിൽ പ്രതി ഡോ. റാമിൻ്റെ അറസ്റ്റിൽ സംഭവിച്ചത് എന്തെന്ന് അന്വേഷിക്കും: ആഭ്യന്തരമന്ത്രി

അഞ്ചരക്കണ്ടി ദന്തൽ കോളേജിലെ നിതിൻരാജിൻ്റെ മരണത്തിൽ പ്രതിയായ ഡോ. റാമിൻ്റെ അറസ്റ്റിൽ സംഭവിച്ചത് എന്തെന്ന് അന്വേഷിക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ഉത്തരമേഖല ഐജിയോട് റിപ്പോർട്ട് തേടി. നിതിൻ രാജിൻ്റെ മരണം അന്വേഷിക്കാൻ ഐജി അജിത ബീഗത്തിൻ്റെ നേതൃത്വത്തിൽ പുതിയ സംഘം രൂപീകരിച്ചിട്ടുണ്ട്. നിലവിലെ അന്വേഷണത്തിൽ തൃപ്തി ഇല്ലെന്ന് കുടുംബം അറിയിച്ചതിൻ്റെ അടിസ്ഥാനത്തിൽ ആണ് തീരുമാനമെന്നും മന്ത്രി വ്യക്തമാക്കി.

വിദ്യാർത്ഥികളെ തിരിച്ചറിയാത്ത സംഘപരിവാർ സിൻഡിക്കേറ്റിനോട് പുച്ഛം മാത്രം; കേരള സർവകലാശാലയിൽ ബാനറുകൾ നിരോധിച്ചതിൽ സിൻഡിക്കേറ്റ്

കേരള സർവകലാശാലയിൽ ബാനറുകൾ നിരോധിച്ച സിൻഡിക്കേറ്റ് തീരുമാനത്തിനെതിരെ എസ്എഫ്ഐ രംഗത്ത്. വിദ്യാർത്ഥികളെ തിരിച്ചറിയാത്ത സംഘപരിവാർ സിൻഡിക്കേറ്റിനോട് പുച്ഛം മാത്രമാണുള്ളത്. ഗവർണർക്കെതിരെ പറയുന്ന അവസാന വിദ്യാർത്ഥിയെയും ഇല്ലാതാക്കുക എന്നതാണ് ആവശ്യം. കുറുക്കു വഴികളിലൂടെ മാത്രമേ സർവകലാശാലകളെ പിടിച്ചെടുക്കാൻ കഴിയൂവെന്നും അതിലൊന്നാണ് വി.ഡി സതീശൻ നേതൃത്വം നൽകുന്ന യുഡിഎഫ് സർക്കാരെന്നും എസ് എഫ് ഐ വിമർശിച്ചു. രാജ്യത്തെ സർക്കാരിനെതിരെ വലിയ വിദ്യാർത്ഥി പ്രതിഷേധം നടക്കുമ്പോഴാണ് കേരള സർവകലാശാല സിൻഡിക്കേറ്റിൻ്റെ പുതിയ തീരുമാനം. ഇത്തരം തീരുമാനങ്ങളൊന്നും നടപ്പിലാക്കാൻ അനുവദിക്കില്ലെന്നും എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവ് ന്യൂസ് മലയാളത്തോട് പറഞ്ഞു.

"ഫിഷ് ഫ്രൈ ഫ്രഷ് അല്ല"; ഷെഫിനകുത്തി ഹോട്ടൽ ഉടമ

എറണാകുളത്ത് ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ. ഫിഷ് ഫ്രൈ ഫ്രഷ് അല്ലെന്ന് ആരോപിച്ചായിരുന്നു ആക്രമണം. അങ്കമാലി മീൻ വിലാസം ഹോട്ടലിലെ ഷെഫിനാണ് പരിക്കേറ്റത്.

കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ ജാമ്യം എടുത്ത് സിപിഐഎം

കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ ജാമ്യം എടുത്ത് സിപിഐഎം. തൃശൂർ ജില്ലാ സെക്രട്ടറി കെ.വി. അബ്ദുൾ ഖാദർ ആണ് പാർട്ടിയെ പ്രതിനിധീകരിച്ച് ഹാജരായത്. കേസിലെ മറ്റ് പതിനൊന്ന് പ്രതികളും ജാമ്യം എടുത്തു. കൊച്ചയിലെ പിഎംഎൽഎ കോടതിയിൽ ആണ് പ്രതികൾ ഹാജരായത്. കേസിൽ സിപിഐഎമ്മിനെ പ്രതിചേർത്തത് ജനാധിപത്യത്തോട് ഉള്ള വെല്ലുവിളിയാണെന്ന് കെ.വി. അബ്ദുൾ ഖാദർ പറഞ്ഞു

പ്രതിപക്ഷ പ്രവർത്തനത്തെ പരോക്ഷമായി വിമർശിച്ച് തോമസ് ഐസക്

പ്രതിപക്ഷ പ്രവർത്തനത്തെ പരോക്ഷമായി വിമർശിച്ച് തോമസ് ഐസക്. സമരങ്ങൾ കൊണ്ട് കേരളം പൊട്ടിത്തെറിക്കേണ്ട സമയം കഴിഞ്ഞു എന്ന് ഐസക്ക് വിമർശിച്ചു. പ്രതിപക്ഷത്ത് ആയിരിക്കുമ്പോൾ എങ്ങനെ സമരം ചെയ്യണമെന്ന് പഠിപ്പിച്ചത് വി.എസ്. അടുത്ത തെരഞ്ഞെടുപ്പിൽ തിരിച്ചുവരാനുള്ള പ്രവർത്തനങ്ങളുടെ തുടക്കമാകണം സമരങ്ങൾ എന്നും തോമസ് ഐസക് ഓർമിപ്പിച്ചു.

ആനയിറങ്ങുന്നത് തടയാന്‍ ത്രി ടയര്‍ സുരക്ഷ; കാട്ടാന ആക്രമണം തടയാന്‍ എഐ സംവിധാനവുമായി വനംവകുപ്പ്

കാട്ടാന ആക്രമണം തടയാന്‍ എഐ സംവിധാനവുമായി വനംവകുപ്പ്. കേരളത്തിന്റെ ആകെ വനാതിർത്തിയെ 12 ലാൻഡ്സ്കേപ്പ് പ്ലാനുകളാക്കി തിരിക്കും. ജനവാസമേഖലകളിലടക്കം ആനയിറങ്ങുന്നത് തടയാന്‍ ത്രി ടയര്‍ സുരക്ഷ സംവിധാനം നടപ്പാക്കുമെന്നും വനംമന്ത്രി ഷിബു ബേബി ജോൺ അറിയിച്ചു.

പാലാ നഗരസഭയിൽ കോൺഗ്രസിന് വൻ പ്രതിസന്ധി

പാലാ നഗരസഭയിൽ കോൺഗ്രസിന് വൻ പ്രതിസന്ധി. ഡിസിസിയുടെ വിപ്പ് ലംഘിച്ച് നാല് കൗൺസിലർമാർ അവിശ്വാസപ്രമേയ ചർച്ചയിൽ പങ്കെടുക്കുന്നു. ദിയ പുളിക്കണ്ടം അടക്കം പുളിക്കണ്ടം കുടുംബത്തിലെ കൗൺസിലർമാരും പങ്കെടുക്കുന്നില്ല. മാണി സി. കാപ്പന്റെ പ്രതിനിധിയും പങ്കെടുക്കുന്നില്ല.

ഹൈക്കോടതിക്ക് മുന്നിൽ വിഷം കഴിച്ച് ജീവനൊടുക്കാൻ ശ്രമിച്ച് ദമ്പതികൾ

ഹൈക്കോടതിക്ക് മുന്നിൽ വിഷം കഴിച്ച് ജീവനൊടുക്കാൻ ശ്രമിച്ച് ദമ്പതികൾ. ആംബുലൻസ് ഡ്രൈവർ വിനുവും ഭാര്യ ബിൻസിയുമാണ് വിഷം കഴിച്ചത്. പൊലീസ് ഉദ്യോഗസ്ഥർക്കും ഒരു ജഡ്ജിക്കും എതിരെ കുറിപ്പ് കണ്ടെത്തി. പൊലീസ് എത്തി ഇരുവരെയും ആശുപത്രിയിലേക്ക് മാറ്റി.

മന്ത്രി എ.പി. അനിൽ കുമാറിനെതിരെ വണ്ടൂർ മണ്ഡലം മുസ്‌ലിം ലീഗ് കമ്മറ്റി

റവന്യൂ മന്ത്രി എ.പി. അനിൽ കുമാറിനെതിരെ വണ്ടൂർ മണ്ഡലം മുസ്‌ലിം ലീഗ് കമ്മറ്റി. നിയോജക മണ്ഡലം പ്രവർത്തക സമിതി യോഗത്തിൽ മന്ത്രിക്കെതിരെ രൂക്ഷ വിമർശനമുയർന്നു. മന്ത്രിയായതോടെ അനിൽകുമാർ മുസ്ലിംലീഗിനെ അവഗണിക്കുന്നു. തന്നിഷ്ടപ്രകാരം കാര്യങ്ങൾ ചെയ്യുന്നു. അനിൽ കുമാറിനെ വിജയിപ്പിച്ചത് മുസ്ലിം ലീഗെന്ന് മറക്കരുതെന്നും വിമർശനം. മണ്ഡലത്തിലെ 8 പഞ്ചായത്തുകളിൽ നിന്നുള്ള പ്രതിനിധികളും യോഗത്തിൽ മന്ത്രിയെ രൂക്ഷമായി വിമർശിച്ചു.

റാന്നിയിൽ മൂന്നു വയസുകാരി ഷോക്കേറ്റ് മരിച്ചു

പത്തനംതിട്ട റാന്നിയിൽ മൂന്നു വയസുകാരി ഷോക്കേറ്റ് മരിച്ചു. ബിനോയി സാന്ദ്ര ദമ്പതികളുടെ മകൾ അവന്തികയാണ് മരിച്ചത്. വീട്ടിൽ വച്ചാണ് കുട്ടിക്ക് ഷോക്കേറ്റത്.

വഖഫിൽ അമുസ്ലിങ്ങളെ നിയമിക്കാമെന്ന് യുഡിഎഫ് സർക്കാർ കോടതിയെ അറിയിച്ചിട്ടില്ല: പി.എം.എ. സലാം

വഖഫ് ബോർഡ് പുനസംഘടനയിൽ വിശദീകരണവുമായി മുസ്സീം ലിഗ്. അമുസ്ലിങ്ങളെ നിയമിക്കാമെന്ന് യുഡിഎഫ് സർക്കാർ കോടതിയെ അറിയിച്ചിട്ടില്ലെന്ന് പി.എം.എ. സലാം. അറിയിച്ചത് എൽഡിഎഫ് വ്യവസ്ഥകൾ പാലിക്കാതെ വഖഫ് ബോർഡ് രുപീകരിച്ചത് പരിശോധിക്കാം എന്നാണെന്നും പി.എം.എ. സലാം ചന്ദ്രികദിനപത്രത്തിൽ എഴുതിയ ലേഖനത്തിൽ പറഞ്ഞു. ബിജെപിക്ക് പരവതാനി വിരിച്ചത് ഇടത് സർക്കാർ എന്നും സലാം ആരോപിച്ചു.

"എൻ്റെ യുദ്ധം പവര്‍ഗ്രൂപ്പിനെതിരെ, കുറ്റാരോപിതര്‍ 'അമ്മ'യുടെ തലപ്പത്ത് വരില്ല''; വീണ്ടും ഫേസ്ബുക്ക് കുറിപ്പുമായി ശ്വേത മേനോന്‍

താരസംഘടന 'അമ്മ'യിലെ വിവാദങ്ങള്‍ക്ക് പിന്നാലെ വീണ്ടും ഫേസ്ബുക്ക് കുറിപ്പുമായി ശ്വേത മേനോന്‍. തന്റെ യുദ്ധം ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ഗുരുതര ആരോപണങ്ങള്‍ നേരിടുന്ന പവര്‍ ഗ്രൂപ്പിനോട് ആണെന്നും താന്‍ ഉള്ളിടത്തോളം ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ഗുരുതര ആരോപണങ്ങള്‍ നേരിടുന്നവര്‍ ഒരിക്കലും 'അമ്മ'യുടെ തലപ്പത്ത് വരില്ലെന്നും ശ്വേത മേനോന്‍ വ്യക്തമാക്കി. അക്കാര്യം ഉറപ്പിക്കാന്‍ ഏതറ്റം വരേയും പോകുമെന്ന് ശ്വേത മേനോന്‍ പറഞ്ഞു.

പൊലീസുകാരെ തടഞ്ഞുവെച്ച സംഭവം; ഇടുക്കിയിൽ സിപിഐഎം നേതാക്കൾക്കെതിരെ അടക്കം കേസ്

ഇടുക്കിയിൽ ഡ്യൂട്ടിക്കിടെ മദ്യപിച്ചെന്നാരോപിച്ച് പൊലീസുകാരെ തടഞ്ഞുവെച്ച സംഭവത്തിൽ സിപിഐഎം നേതാക്കൾക്കെതിരെ അടക്കം കേസ്. സിപിഐഎം ഏരിയ സെക്രട്ടറി ഉൾപ്പെടെ കണ്ടാൽ അറിയാവുന്ന 200 പേർക്കെതിരെയാണ് കേസെടുത്ത്. അന്യായമായി സംഘം ചേരൽ, കൃത്യനിർവഹണം തടസപ്പെടുത്തൽ എന്നി വകുപ്പുകൾ ചുമത്തിയാണ് കേസ്.

കൊല്ലത്ത് കശുവണ്ടി ഇറക്കുമതിയുടെ പേരിൽ കോടികളുടെ തട്ടിപ്പ്

കൊല്ലത്ത് കശുവണ്ടി ഇറക്കുമതിയുടെ പേരിൽ കോടികളുടെ തട്ടിപ്പ്. എസ്.എൻ.ക്യാഷ്യൂ ഉടമ സലീമിന് രണ്ട് കോടിയിലധികം രൂപ നഷ്ടമായി. ലോയൽ പ്ലസ് കമ്മോടിറ്റീസ് സിംഗപ്പൂർ എന്ന കമ്പനിയാണ് തട്ടിപ്പ് നടത്തിയത്. തിരുവനന്തപുരം പൂന്തുറ സ്വദേശി മുഹ്സിനാണ് കമ്പനിയുടെ വിലാസത്തിൽ പണം തട്ടിയത്. 300 മെട്രിക് ടൺ കശുവണ്ടി ഇറുക്കുമതി ചെയ്തു നൽകാമെന്നായിരുന്നു വാഗ്ദാനം. സലീമിനറെ പരാതിയിൽ മുഹ്സിന് എതിരെ പൊലീസ് കേസ് എടുത്തു.

വി.എസ് ഒരു കാലഘട്ടത്തിന്റെ പ്രതിരൂപം: വിജയൻ പറഞ്ഞു

വി.എസ്. അച്യുതാന്ദൻ ഒരു കാലഘട്ടത്തിന്റെ പ്രതിരൂപയെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ പറഞ്ഞു. വിഎസിന്റെ ജീവിത യാത്ര അധ്വാനിക്കുന്ന ജനവിഭാഗത്തിന്റെ അതിജീവിനത്തിന്റെ ചരിത്രമാണെന്നും പിണറായി ഫേസ്ബുക്കിൽ കുറിച്ചു. എ കെജി സെന്ററിൽ നടന്ന വിഎസ് അനുസ്മരണ പരിപാടിയിൽ ടിപി രാമകൃഷ്ണൻ അടക്കമുള്ള നേതാക്കൾ പങ്കെടുത്തു. ആലപ്പുഴയിൽ നടന്ന അനുസ്മരണ ചടങ്ങിൽ വി.എസിന്റെ പത്നി വസുമതിയും എം.വി ഗോവിന്ദൻ അടക്കം സിപിഐഎം നേതാക്കളും പങ്കെടുത്തു.

ബേബി മെമ്മോറിയൽ ആശുപത്രിയിലെ ചികിത്സാ പിഴവ്; ഡോക്ടറുടെ മുൻ‌കൂർ ജാമ്യ ഹർജി കോടതി പരിഗണിക്കും

പയ്യന്നൂർ ബേബി മെമ്മോറിയൽ ആശുപത്രിയിലെ ചികിത്സാ പിഴവ് കേസിൽ ഡോക്ടറുടെ മുൻ‌കൂർ ജാമ്യ ഹർജി കോടതി ഇന്ന് പരിഗണിക്കും. കുട്ടിക്ക് അനസ്തീഷ്യ നൽകിയ ഡോക്ടറാണ് മുൻ‌കൂർ ജാമ്യത്തിനായി തലശ്ശേരി കോടതിയെ സമീപിച്ചത്. കഴിഞ്ഞ ദിവസം ഡോക്ടറെ പയ്യന്നൂർ പോലീസ് ചോദ്യം ചെയ്തിരുന്നു. വീഴ്ച സംഭവിച്ചില്ലെന്നും അത്യാവശ്യം ആയതുകൊണ്ടാണ് അനസ്തീഷ്യ നൽകിയത് എന്നുമാണ് ഡോക്ടറുടെ മൊഴി. സംഭവത്തിൽ ജില്ലാ തല വിദഗ്ദ സമിതിയുടെ റിപ്പോർട്ട് ഉടൻ പോലീസിന് കൈമാറും. കേസിൽ കുട്ടിയെ ചികിൽസിച്ച പീഡിയാട്രിക്, പ്ലാസ്റ്റിക് സർജറി വിഭാഗം ഡോക്ടർമാരെ കൂടി പ്രതി ചേർക്കണം എന്നാണ് കുടുംബത്തിന്റെ ആവശ്യം.

ദേശാഭിമാനി വാരാന്ത പതിപ്പ് വിവാദം; കള്ളൻ വിജയൻ എന്ന ലേഖനം പുറത്ത് വിട്ട് ടി.സി. രാജേഷ് സിന്ധു

ദേശാഭിമാനി വാരാന്ത പതിപ്പ് വിവാദങ്ങൾക്കിടെ കള്ളൻ വിജയൻ എന്ന ലേഖനം പുറത്ത് വിട്ട് ടി.സി. രാജേഷ് സിന്ധു. എഫ്.ബിയിൽ പ്രസിദ്ധീകരിച്ചത് വാരാന്തപതിപ്പിൽ നിന്നും ഒഴിവാക്കിയ ലേഖനം. വിവരിക്കുന്നത് തിരുവനന്തപുരം സ്വദേശിയായ നാടകകലാകാരനെ കുറിച്ച്.

ഇന്ത്യാ സഖ്യത്തിൻ്റെ യോഗംഇന്ന്

പാർലമെൻ്റ് വർഷകാല സമ്മേളനം നടക്കവേ പ്രതിപക്ഷ നീക്കം ചർച്ച ചെയ്യാൻ ഇന്ത്യാ സഖ്യം വിളിച്ച യോഗം ഇന്ന്. രാവിലെ 10 മണിക്കാണ് യോഗം ചേരുക. അയോധ്യ സംഭാവനകൊള്ള, സിജെപി പ്രതിഷേധം എന്നിവ യോഗത്തിൽ ചർച്ചയാവും. യോഗത്തിൽ ഏതൊക്കെ പാർട്ടികൾ പങ്കുടുക്കുമെന്ന് വ്യക്തമായിട്ടില്ല. ഡിഎംകെ യോഗത്തിൽ പങ്കെടുത്തേക്കില്ല എന്നാണ് സൂചൻ അതേസമയം തൃണമൂൽ കോൺഗ്രസ് പങ്കെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്.

 ഡൽഹിയിൽ സമരം ശക്തമാക്കാൻ സിജെപി

ഡൽഹിയിൽ സമരം ശക്തമാക്കാൻ ഒരുങ്ങി കോക്രോച്ച് ജനതാ പാർട്ടി. പൊലീസ് പൊളിച്ച് നീക്കിയ സമരപന്തൽ പ്രതിഷേധക്കാർ പുനർനിർമ്മിച്ചു. ധർമ്മേന്ദ്രപ്രധാൻ രാജിവെക്കും വരെ ജന്തർമന്തിറിൽ തുടരുമെന്നാണ് സിജെപി വ്യക്തമാക്കുന്നത്. രാഷ്ട്രീയ-സാംസ്കാരിക രംഗത്തെ പ്രമുഖരും സമരത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

SCROLL FOR NEXT