സംസ്ഥാനത്തെ വൈദ്യുതി നിയന്ത്രണം തുടരുമെന്ന് മന്ത്രി സണ്ണി ജോസഫ്. രാജ്യത്താകെ വൈദ്യുതി പ്രതിസന്ധിയുണ്ട്. സംസ്ഥാനത്ത് പ്രതിസന്ധി രൂക്ഷമാണ്. ഒറ്റയടിക്ക് തീര്‍ക്കാനാകുന്ന പ്രതിസന്ധിയല്ല. ഉപഭോഗം വര്‍ധിക്കുകയും, ഉല്‍പ്പാദനം കുറയുകയും ചെയ്തു. കൂടുതല്‍ വൈദ്യുതി വാങ്ങാന്‍ നടപടിയെടുക്കും. വൈദ്യുതി നിയന്ത്രണം തുടരുമെന്നും വൈദ്യുതി മന്ത്രി വ്യക്തമാക്കി.
വൈദ്യുതി പ്രതിസന്ധി രൂക്ഷമാകുന്നതിനിടെ, ആശങ്ക വര്‍ധിപ്പിച്ച് ഡാമുകളില്‍ ജലനിരപ്പ് താഴുന്നു. സംസ്ഥാനത്തെ ഡാമുകളില്‍ ഉള്ളത് 100 ദിവസം വൈദ്യുതി ഉല്‍പ്പാദിപ്പിക്കാനുള്ള വെള്ളം മാത്രം. 17 ഡാമുകളിലായി ശരാശരി 50 ശതമാനം വെള്ളം മാത്രമാണുള്ളത്. കഴിഞ്ഞ വർഷത്തേക്കാൾ 30 ശതമാനമാണ് കുറവ്. ഏഴ് ഡാമുകളില്‍ മാത്രമാണ് 50 ശതമാനത്തിനു മുകളില്‍ വെള്ളം ഉള്ളത്. സംസ്ഥാനത്തെ ഏറ്റവും വലിയ അണക്കെട്ടായ ഇടുക്കി ഡാമില്‍ ഉള്ളത് 2369 അടി വെള്ളമാണ്. കഴിഞ്ഞവര്‍ഷം ഇതേസമയം 2382 അടി വെള്ളമാണ് ഡാമിൽ ഉണ്ടായിരുന്നത്. മഴ മാറിയതും, വൈദ്യുതി ഉപഭോഗം വർധിച്ചതുമാണ് ജലനിരപ്പ് താഴാൻ കാരണം. 2025ല്‍ 80 ശതമാനം, 2024ല്‍ 70, 2023ല്‍ 40 (തുലാമഴയിൽ ഉയർന്നു), 2022ല്‍ 83, 2021ല്‍ 75, 2020ല്‍ 68 എന്നിങ്ങനെയാണ് മുന്‍ വര്‍ഷങ്ങളിലെ ഡാമുകളിലെ ശരാശരി ജലനിരപ്പ്.
ആസൂത്രണ ബോർഡിലെ പരീക്ഷാ ക്രമക്കേടിൽ പിഎസ്‌സി ചെയർമാനും അംഗങ്ങളും ചോദ്യം ചെയ്യലിനായി ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് ഹാജരാകില്ല. ചോദ്യം ചെയ്യാനും മൊഴി എടുക്കാനും അന്വേഷണ ഉദ്യോഗസ്ഥർ പിഎസ്‌സി ആസ്ഥാനത്തെ അംഗങ്ങളുടെ ചേംബറില്‍ എത്തണമെന്നാണ് നിർദേശം. ക്രൈംബ്രാഞ്ച് നൽകിയ നോട്ടീസിന് മറുപടിയായി അംഗങ്ങൾ ഇക്കാര്യം അറിയിക്കും. പ്രോട്ടോക്കോള്‍ ചൂണ്ടിക്കാട്ടിയാണ് കമ്മീഷന്റെ നടപടി.