8 പേരുടെ മരണത്തിനിടയാക്കിയ തൃശൂർ കയ്പമംഗലത്തെ വാഹനാപകടത്തിൻ്റെ കാരണങ്ങളെ കുറിച്ച് സമഗ്രമായ അന്വേഷണം നടത്താൻ നിർദേശിച്ച് മനുഷ്യാവകാശ കമ്മീഷൻ. രണ്ടാഴ്ചക്കകം അന്വേഷണ റിപ്പോർട്ട് തേടിയിട്ടുണ്ട്. റിപ്പോർട്ട് നൽകാൻ ദേശീയപാതാ അതോറിറ്റി പാലക്കാട് പ്രോജക്റ്റ് ഡയറക്ടർക്കും ത്യശൂർ ആർ.ടി.ഒയ്ക്കും നിർദേശം നൽകി. ചരക്കു ലോറികളുടെ അനധികൃത പാർക്കിംഗും, ദേശീയപാതാ അതോറിറ്റി കൃത്യമായ സൂചനാ ബോർഡുകൾ സ്ഥാപിക്കാത്തതുമാണ് അപകട കാരണമെന്ന ആരോപണം അന്വേഷിക്കും. പത്രവാർത്തകളുടെ അടിസ്ഥാനത്തിൽ സ്വമേധയാ എടുത്ത കേസിലാണ് നടപടി.
അതിരപ്പിള്ളിയിൽ അവശനിലയിൽ കണ്ടെത്തിയ കാട്ടാന ചരിഞ്ഞു. മുനിത്തടം ഭാഗത്താണ് ആന ചരിഞ്ഞത്. കുറച്ചു ദിവസങ്ങൾക്കു മുൻപാണ് അവശനിലയിൽ പ്ലാന്റേഷൻ മേഖലയിൽ ആനയെ കണ്ടത്. വനം വകുപ്പ് ചികിത്സ നൽകി വരുന്നതിനിടയിലാണ് ആന ചരിഞ്ഞത്.
ജന്തർ മന്തർ പ്രതിഷേധക്കാരി നിഷു ആസാദിൻ്റെ വീടിന് നേരെ കല്ലേറ്. വീട്ടിലേക്ക് അജ്ഞാതർ കല്ലെറിഞ്ഞു എന്ന് നിഷു പറഞ്ഞു. ജീവന് ഭീഷണി ഉണ്ടെന്നും പൊലീസ് സുരക്ഷ ഒരുക്കണം എന്നും നിഷു ആവശ്യപ്പെട്ടു.
ജന്തർ മന്തർ പ്രതിഷേധക്കാരി നിഷു ആസാദിനും പിതാവിനുമെതിരെ പരാതി. സുപ്രീം കോടതി അഭിഭാഷക അമിത സച്ച്ദേവയാണ് ഡൽഹി സൈബർ പൊലീസിൽ പരാതി നൽകിയത്. നിഷു ആസാദും പിതാവും ഹിന്ദു ദേവതകളെ അപമാനിക്കുന്ന പരാമർശങ്ങൾ നടത്തി എന്നാണ് പരാതിക്കാർ ആരോപിക്കുന്നത്.
24 മണിക്കൂർ സ്പെഷ്യാലിറ്റി സേവനം നൽകുന്നതിൽ ഡോക്ടർമാരുടെ കുറവ് നികത്താൻ ആരോഗ്യവകുപ്പ്. സ്ഥാനകയറ്റത്തിലൂടെ ഒഴിവുകൾ നികത്താൻ ആരോഗ്യമന്ത്രി നിർദേശം നൽകി. പ്രൊവിഷണൽ പ്രൊമോഷൻ നൽകാനാണ് നീക്കം. ആരോഗ്യമന്ത്രി പ്രിൻസിപ്പൽ സെക്രട്ടറിക്ക് നിർദേശം നൽകി. പ്രതിസന്ധി ഉണ്ടെന്ന് കെ.ജി.എം.ഒ.എ ആരോഗ്യമന്ത്രിയെ അറിയിച്ചിരുന്നു.
അപകടത്തിന് കാരണം ദേശീയപാത അതോറിറ്റി അധികൃതരുടെ അനാസ്ഥയെന്ന് കെ.കെ. വത്സരാജ്. "ദേശീയപാതയിലെ അനധികൃത പാർക്കിങ് അടക്കം തടയുന്നതിൽ ഗുരുതര വീഴ്ചയുണ്ടായി. നൽകുന്ന ഉറപ്പുകളൊന്നും പാലിക്കപ്പെടുന്നില്ല. അപകടത്തിൻ്റെ ഉത്തരവാദി കരാർ കമ്പനിയാണ്. എല്ലാ പ്രവർത്തനങ്ങൾക്കും ഓരോ മാനദണ്ഡങ്ങളുണ്ട്. അത് പാലിച്ച് വേണം പ്രവർത്തിക്കാൻ. ഹൈവേ പട്രോളിങ് കൃത്യമായി നടന്നില്ല. നടന്നിരുന്നെങ്കിൽ ലോറി പാർക്ക് ചെയ്തിരുന്നത് തടയാമായിരുന്നു. പൊലീസ് കേസെടുത്തിരിക്കുന്നത് ലോറിക്കാർക്കെതിരെ മാത്രമാണ്. പക്ഷേ അവരുടെ മാത്രം കുഴപ്പമല്ല കൃത്യമായി പരിശോധന ഇല്ലാത്തതു കൊണ്ടാണ് ഇത്തരത്തിൽ അപകടം ഉണ്ടാകുന്നത്," കെ.കെ. വത്സരാജ് കൂട്ടിച്ചേർത്തു.
"ഈ മാസം 8ന് ദേശീയപാത അതോറിറ്റിക്കും കരാർ കമ്പനിക്കുമെതിരെ നടപടി ആവശ്യപ്പെട്ട് പ്രതിഷേധം സംഘടിപ്പിക്കും. ഡിവൈഡർ വച്ച് വാഹനം തിരിച്ചുവിടുന്നുണ്ടെങ്കിൽ 200 മീറ്റർ മുന്നിൽ എങ്കിലും സിഗ്നൽ സ്ഥാപിക്കണം. എവിടെയൊക്കെ നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നുണ്ടോ അവിടെയൊക്കെ മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കണം. അനധികൃത പാർക്കിങ് ഒഴിവാക്കാൻ ഹൈവേ പട്രോളിങ് ശക്തമാക്കണം. നിർമാണ പ്രവർത്തനങ്ങൾക്ക് കൊണ്ടുവരുന്ന സാധനസാമഗ്രികൾ ഒരു കാരണവശാലും ഹൈവേയിലെ വഴികളിൽ ഇടാൻ പാടില്ല. ഇത്രയും കാര്യങ്ങൾ ചെയ്താൽ ഒരു പരിധി വരെ അപകടങ്ങൾ ഒഴിവാക്കാം," കെ.കെ. വത്സരാജ് കൂട്ടിച്ചേർത്തു.
മലപ്പുറം ദേശീയപാത 66 ചേലേമ്പ്ര ഇടിമുഴിക്കലിൽ കാറും ലോറിയും കൂട്ടിയിടിച്ച് രണ്ട് യുവാക്കൾ മരിച്ചു. പെരുവള്ളൂർ കോട്ടീരി ഹാരിസ്, കെ.ടി ജംഷീർ എന്നിവരാണ് മരിച്ചത്. കാറിലുണ്ടായിരുന്ന മറ്റു മൂന്ന് പേർക്ക് ഗുരുതര പരിക്ക്. പുലർച്ചെ 3.30 ഓടെയാണ് അപകടം. സർവീസ് റോഡിലേക്ക് പ്രവേശിക്കാൻ യൂടേൺ എടുത്ത ലോറിയിൽ കാറിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ മുസമ്മിൽ, ഉവൈസ്, ജാബിർ എന്നിവർ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ. രണ്ട് മൃതദേഹങ്ങൾ കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിൽ.