പിഎം ശ്രീ മന്ത്രിതല ഉപസമിതി അംഗമായ റോജി എം. ജോണ്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുമായി ഇന്ന് കൂടിക്കാഴ്ച നട്തും. കേന്ദ്രമന്ത്രി പ്രഹ്ളാദ് ജോഷിയുമായി ഉച്ചയ്ക്ക് ഒന്നരയ്ക്കാണ് കൂടിക്കാഴ്ച. പിഎം ശ്രീം ഉപാധികളോടെ നടപ്പാക്കാന്‍ തീരുമാനിച്ചതിനു പിന്നാലെയാണ് കൂടിക്കാഴ്ച. കരിക്കുലം നിർണയിക്കാനും, വിദ്യാലയങ്ങൾ തിരഞ്ഞെടുക്കാനും അധികാരം വേണമെന്ന ഉപാധിയാണ് കേരളം മുന്നോട്ടുവച്ചിരിക്കുന്നത്.
ജി. സുധാകരന്‍ എംഎല്‍എയ്ക്കെതിരെ ഗുരുതര ആരോപണവും വെല്ലുവിളിയുമായി സിപിഐഎം മുന്‍ എംഎല്‍എ എച്ച്. സലാം. മാധ്യമ പ്രവർത്തകനെ ആക്രമിക്കാൻ ജി. സുധാകരന്‍ നിർദേശം നൽകി. ഡിവൈഎഫ്ഐ നേതാക്കളോട് കുറ്റകൃത്യം ചെയ്യാൻ ആഹ്വാനം ചെയ്തു. നവമാധ്യമങ്ങളിൽ ഒരു വനിതയെ വ്യക്തിഹത്യ ചെയ്യാൻ പറഞ്ഞു. 2021ൽ നിയമസഭാ തിരഞ്ഞെടുപ്പിൽ പിരിച്ച ലക്ഷങ്ങളുടെ കണക്ക് പുറത്തുവിടാൻ തയ്യാറാണോ എന്നും വെല്ലുവിളി. വായും കയ്യും പോയ കോടാലിയായി മാറരുതെന്ന തലക്കെട്ടില്‍ ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പിലാണ് സലാമിന്റെ പ്രതികരണം.
ഡിഎംകെ നേതാവും മുന്‍ മുഖ്യമന്ത്രിയുമായ എം.കെ. സ്റ്റാലിനെതിരായ മുഖ്യമന്ത്രി ജോസഫ് വിജയ്‌യുടെ മിസ പരാമര്‍ശങ്ങളിലും ആംഗ്യങ്ങളിലും വിമര്‍ശനവുമായി ഇടതു പാര്‍ട്ടികള്‍. വിജയ്‌യുടെ പരാമര്‍ശങ്ങളില്‍ സിപിഐഎം സംസ്ഥാന സെക്രട്ടറി പി. ഷണ്‍മുഖം വിയോജിപ്പ് അറിയിച്ചു. വിജയ് നിയമസഭയിൽ സ്റ്റാലിനെ ബോഡി ഷെയ്മിങ് ചെയ്തുവെന്നാണ് വിമർശനം. അടിയന്തരാവസ്ഥക്കാലത്ത് സ്റ്റാലിനെ പൊലീസ് ക്രൂരമായി മർദിക്കുകയും, താടിയെല്ല് തകരുകയും ചെയ്തിരുന്നു. മുഖ്യമന്ത്രിയുടെ പ്രവൃത്തി അപലപനീയമെന്നും ഷണ്മുഖം കൂട്ടിച്ചേര്‍ത്തു.
കണ്ണൂര്‍ സര്‍വകലാശാലയിലെ പ്രിയ വര്‍ഗീസിന്റെ അസി. പ്രൊഫസര്‍ നിയമനവുമായി ബന്ധപ്പെട്ട കേസിലെ അഭിഭാഷക മാറ്റത്തില്‍ നാടകീയ നീക്കങ്ങള്‍. വക്കാലത്ത് കൈമാറാനുള്ള നോ ഒബ്ജെക്ഷൻ സർട്ടിഫിക്കറ്റ് നിലവിലെ അഭിഭാഷകനായ സുഭാഷ് ചന്ദ്രന്‍ നൽകിയില്ല. വക്കാലത്തിന്റെ ഒറിജിനല്‍ ലഭിച്ചാലേ എന്‍ഒസി കൈമാറൂ എന്നാണ് സുഭാഷ് ചന്ദ്രന്റെ നിലപാട്. അതേസമയം, വക്കാലത്ത് ഇല്ലെങ്കിലും ഇന്ന് കോടതിയിൽ ഹാജരാകാനാണ് പുതിയ അഭിഭാഷകൻ സുൽഫിക്കർ അലിയുടെ തീരുമാനം. രണ്ട് അഭിഭാഷകർ ഹാജരായാൽ കോടതിയിൽ സർവകലാശാലയുടെ ഏത് നിലപാട് പറയുമെന്നാണ് ആകാംക്ഷ. കേസിൽ യുജിസിക്കു വേണ്ടി അഡീഷണൽ സോളിസിറ്റർ ജനറൽ കെ.എം. നടരാജ് ആണ് ഹാജരാകുന്നത്.
ആലുവയിൽ വൻ തീപിടിത്തത്തില്‍ വസ്ത്രശാല പൂർണമായി നശിച്ചു. ആലുവ പ്രൈവറ്റ് ബസ് സ്റ്റാന്‍ഡിനു സമീപമുള്ള ദീൻ എന്ന വസ്ത്രശാലയ്ക്കാണ് തീപിടിച്ചത്. ആറരയോടെയായിരുന്നു തീപിടിത്തം ഉണ്ടായത്. ആലുവ ഫയർഫോഴ്സ് എത്തിയാണ് തീയണച്ചത്. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമായി പറയുന്നത്. ലക്ഷക്കണക്കിന് രൂപയുടെ നഷ്ടം സംഭവിച്ചിട്ടുണ്ട്.
പൊലീസ് സ്റ്റേഷനില്‍ അറിയിച്ചശേഷം പെൺകുട്ടി ആൺസുഹൃത്തിനൊപ്പം കടന്നു. ഇന്നലെ പനങ്ങാട് പൊലീസ് സ്റ്റേഷനിലാണ് സംഭവം. ഓട്ടോറിക്ഷയിൽ പൊലീസ് സ്റ്റേഷനിലെത്തിയ പെൺകുട്ടി വേഗത്തിൽ കുറിപ്പ് വലിച്ചെറിഞ്ഞു കൊടുത്ത ശേഷം കടന്നു കളയുകയായിരുന്നു. "ഞാൻ കാമുകനോടൊപ്പം ഒളിച്ചോടുകയാണ്. ഇക്കാര്യം എന്റെ വീട്ടുകാരേ അറിയിക്കണം" എന്നായിരുന്നു കുറിപ്പ്. വീട്ടുകാരുടെ നമ്പരും കുറിപ്പില്‍ ചേര്‍ത്തിയിരുന്നു. ഇക്കാര്യം വീട്ടുകാരെ അറിയിച്ച പനങ്ങാട് പെലീസ് ആളെ കാണാനില്ലാത്തതിന് കേസെടുത്തു.
തൃക്കാക്കര നഗരസഭ എൻജിനീയറിങ് വിഭാഗത്തിൽ അലമാരകൾ തകർത്ത് ഫയലുകൾ കടത്തിക്കൊണ്ടുപോകാൻ ശ്രമം. റെക്കോഡ് മുറിയിലെ അഞ്ച് അലമാരകൾ കുത്തിത്തുറന്ന നിലയിൽ കണ്ടെത്തി. ഇന്നലെ വൈകിട്ടോടെയാണ് അലമാരകളുടെ പൂട്ടുകൾ പൊളിച്ചതായി ജീവനക്കാരുടെ ശ്രദ്ധയിൽപ്പെട്ടത്. നിരവധി അലമാരകളുള്ള റെക്കോഡ് മുറിയിൽ ഒരേ വലിപ്പത്തിലുള്ള അലമാരകളുടെ പൂട്ടുകൾ മാത്രം പൊളിച്ചതിന് പിന്നിൽ ദുരൂഹതയുണ്ടെന്ന് സെക്രട്ടറി ഇൻ ചാർജ് സി.എസ്. ഷിജു വ്യക്തമാക്കി.
കൊച്ചിയിൽ വീണ്ടും സ്വകാര്യ ബസ് ജീവനക്കാരുടെ അതിക്രമം. ടോൾ ഗേറ്റ് നശിപ്പിക്കുന്ന ദൃശ്യം ന്യൂസ് മലയാളത്തിന് ലഭിച്ചു. സ്വകാര്യ ബസിലെ കണ്ടക്ടറാണ് അതിക്രമം കാട്ടിയത്. സംഭവത്തില്‍ ടോൾ പ്ലാസ ജീവനക്കാർ പരാതി നൽകി. യാതൊരു പ്രകോപനവുമില്ലാതെ അസഭ്യ വർഷം നടത്തിയെന്നാണ് പരാതി. ടോൾ പ്ലാസയിൽ അതിക്രമം നടത്തിയ സുൽത്താന ബസ് മുൻപ് പാലാരിവട്ടത്ത് നടുറോഡിൽ യാത്രക്കാരനെ മർദിച്ച കേസിൽ പൊലീസ് പിടിച്ചിട്ടിരുന്നു. ഇന്നലെയാണ് ബസ് സ്റ്റേഷനിൽ നിന്നും പുറത്തിറക്കിയത്. ബസ് ജീവനക്കാർ നടുറോഡിൽ യാത്രക്കാരനെ മര്‍ദിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.
തൃക്കാക്കര ഭാരത് മാതാ കോളേജിലെ മോർഫിങ് കേസിൽ പണമിടപാട് നടന്നതിന്റെ തെളിവുകൾ പൊലീസിന് ലഭിച്ചു. ഇന്നലെ അറസ്റ്റ് ചെയ്ത മാവേലിക്കര ഐഎച്ച്ആർഡി കോളേജ് വിദ്യാർഥി സനീഷിൽ നിന്നാണ് നിർണായക തെളിവുകൾ കണ്ടെത്തിയത്. സനീഷ് ഉൾപ്പെടെയുള്ളവർ പണം നൽകിയാണ് ഗ്രൂപ്പുകളിലേക്ക് ആളെ ചേർത്തത്. ശ്രീഹരി നൽകുന്ന ചിത്രങ്ങളാണ് ഇവർ ഇതിൽ ഷെയർ ചെയ്തത്. മറ്റൊരു കോളേജിലെ വിദ്യാർഥി കൂടി കേസിൽ അറസ്റ്റിലായതോടെ ഇവരുടെ ശൃംഖല വലുതാണെന്ന് നിഗമനത്തിലാണ് അന്വേഷണസംഘം. സംഭവത്തിൽ കൂടുതൽ അറസ്റ്റുകൾ ഉണ്ടാകും. കേസിൽ ആദ്യം അറസ്റ്റിലായ ശ്രീഹരിയെ മൂന്ന് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. കോളേജിലും താമസസ്ഥലത്തും ഇയാളെ തെളിവെടുപ്പിന് കൊണ്ടുപോകും.
ആയിരങ്ങളുടെ ജീവനും സ്വത്തുക്കളും കവർന്ന മിന്നൽ പ്രളയത്തിന്റെ 13-ാം ദിവസം നേപ്പാളിൽ ദേശീയ ദുഃഖാചരണം നടന്നു. പ്രളയത്തിൽ മരിച്ചവരുടെ ഓർമയ്ക്കായാണ് ദുഃഖാചരണം നടത്തിയത്. സർക്കാർ സ്ഥാപനങ്ങളിൽ ദേശീയ പതാകകൾ താഴ്ത്തിക്കെട്ടി. പ്രളയത്തിൽ കാണാതായവർക്കായുള്ള തെരച്ചിൽ ഇപ്പോഴും തുടരുകയാണ്.
റഷ്യയെയും ഉത്തരകൊറിയയെയും ബന്ധിപ്പിക്കുന്ന ആദ്യ റോഡ് പാലം തുറന്നു . ടൂമെൻ നദിക്ക് കുറുകെ ഒരു കിലോമീറ്റർ നീളമുള്ളതാണ് പാലം. ഉഭയകക്ഷി ബന്ധം കൂടുതൽ ദൃഢമാക്കുന്നതിന്റെ ഭാഗമായാണ് പുതിയ പാലം തുറന്നതെന്ന് ഇരു രാജ്യങ്ങളും അറിയിച്ചു . വ്യാപാര, സാമ്പത്തിക, സാങ്കേതിക മേഖലകളിലെ സഹകരണത്തിന് പാലം സഹായകമാകുമെന്നാണ് പ്രതീക്ഷ. നിലവിൽ ചരക്ക് വാഹനങ്ങൾ മാത്രം കടന്നുപോകുന്ന പാലം, ഈ വർഷം അവസാനത്തോടെ യാത്രാ വാഹനങ്ങൾക്കായും തുറന്ന് നൽകാനാകുമെന്നാണ് കരുതുന്നത്. ഉത്തരകൊറിയൻ നേതാവായിരുന്ന കിം ഇൽ-സംഗിനെ വധശ്രമത്തിൽ നിന്ന് രക്ഷിച്ച, സോവിയറ്റ് യൂണിയൻ ഓഫീസർ യാക്കോവ് നൊവിചെങ്കോയുടെ പേരാണ് പുതിയ റോഡ് പാലത്തിന് നൽകിയിരിക്കുന്നത്.
ഫ്രാൻസിൽ ഹിന്ദു സംഘടനയുടെ സന്ദർശനത്തിനിടെ വനിതാ ജീവനക്കാരെ മാറ്റിനിർത്തിയതിൽ പ്രതിഷേധിച്ച് പാരീസിലെ ഈഫൽ ടവർ താല്‍ക്കാലികമായി അടച്ചു. ലിംഗവ്യത്യാസത്തിന്റെ അടിസ്ഥാനത്തിൽ വനിതാ ജീവനക്കാരെ ജോലികളിൽ നിന്ന് മാറ്റിനിർത്തുകയും, ചിലയിടങ്ങളിൽ അവർക്ക് പകരം പുരുഷന്മാരെ നിയോഗിക്കുകയും ചെയ്തതായി ജീവനക്കാർ ആരോപിച്ചു. തുടർന്ന് ജീവനക്കാർ പ്രതിഷേധിച്ചതിന് പിന്നാലെയാണ് ടവർ അടച്ചിട്ടത്. ഇത്തരം നിബന്ധനകൾ അംഗീകരിച്ചത് തെറ്റായിപ്പോയെന്ന് ടവർ മാനേജ്‌മെന്റ് അധികൃതർ അംഗീകരിച്ചെന്നും സംഭവത്തിൽ വിശദമായ അന്വേഷണമുണ്ടാകുമെന്നും പാരിസ് മേയർ അറിയിച്ചു . 100 പേരടങ്ങുന്ന BAPS എന്ന ഹൈന്ദവ സംഘടനാ പ്രതിനിധികൾ ടവർ സന്ദർശിക്കാനെത്തിയപ്പോഴാണ് വനിതാ ജീവനക്കാർക്ക് വിവേചനം നേരിടേണ്ടി വന്നത്. പ്രതിഷേധം കടുത്തതോടെ സംഘടന, ജീവനക്കാരോട് ക്ഷമ ചോദിക്കുകയും ചെയ്തു. ഫ്രാൻസിലെ ആദ്യ ഹിന്ദു ക്ഷേത്രം ഉദ്ഘാടനം ചെയ്തതിൻ്റെ പിറ്റേ ദിവസമാണ് സംഭവം.
സുരക്ഷാ കാരണങ്ങളെ തുടർന്ന് 2024ൽ നിർത്തിവെച്ച ഇന്ത്യ-ബംഗ്ലാദേശ് റെയിൽവേ സർവീസുകൾ പുനരാരംഭിക്കുന്നതിനുള്ള ചർച്ചകൾ സജീവം. കൊൽക്കത്തയിൽ നിന്ന് ധാക്ക, ഖുൽന എന്നിവിടങ്ങളിലേക്കും ന്യൂ ജൽപായ്ഗുരിയിൽ നിന്ന് ധാക്കയിലേക്കുമുള്ള ട്രെയിന്‍ സർവീസുകൾ പുനരാരംഭിക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകളാണ് നടക്കുക. ഇരുരാജ്യങ്ങളുടെയും പ്രതിനിധികൾ പങ്കെടുക്കുന്ന വാർഷിക അന്തർ സർക്കാർ റെയിൽവേ മീറ്റിങ്ങിലാണ് വിഷയം ചർച്ച ചെയ്യുന്നത്.
രാജ്യത്ത് ആദ്യമായി, പ്രധാനമന്ത്രി പങ്കെടുക്കുന്ന പൊതുപരിപാടിക്ക് ‘ബുക്ക് മൈ ഷോ’ വഴി രജിസ്‌ട്രേഷൻ. നരേന്ദ്ര മോദിയുടെ വഡോദര സന്ദർശനത്തോട് അനുബന്ധിച്ചാണ് ബുക്ക് മൈ ഷോയിലെ ടിക്കറ്റ് വിൽപ്പന. പൊതുപരിപാടിക്കുള്ള സൗജന്യ രജിസ്‌ട്രേഷൻ ആരംഭിച്ച് ഒരു മണിക്കൂറിനുള്ളിൽ തന്നെ ബുക്കിങ് പൂർത്തിയായി. 42,000ത്തിൽ അധികം ആളുകളെയാണ് വെയ്റ്റിങ് ലിസ്റ്റിൽ ഉൾപ്പെടുത്തിയത്. രജിസ്‌ട്രേഷൻ മുതൽ വേദിയിലേക്കുള്ള പ്രവേശനം വരെ പൂർണമായും ഡിജിറ്റൽ ക്യുആർ കോഡ് സംവിധാനത്തിലാണ് ഒരുക്കിയിരിക്കുന്നത്. മഹാരാജ സായാജിറാവു യൂണിവേഴ്സിറ്റി പവലിയൻ ഗ്രൗണ്ടിൽ നമോ ഫോർ വികസിത് ഭാരത് എന്ന പേരിലാണ് പരിപാടി. വഡോദര സന്ദർശനത്തിൽ 35,000 കോടിയുടെ വികസന പദ്ധതികൾക്കും പ്രധാനമന്ത്രി തറക്കല്ലിടും .
ഡൽഹിയിൽ വീടിന് സമീപമുള്ള മദ്യപാനം ചോദ്യം ചെയ്തതിന് മണിപ്പൂരി ഗായകനെ തല്ലിക്കൊന്നു. 54 കാരനായ വിക്രം സിങ് ആണ് കൊല്ലപ്പെട്ടത് . അപ്പാർട്ട്മെന്റിന് പുറത്ത് മദ്യപിച്ച് ബഹളമുണ്ടാക്കിയത്, വിക്രം സിങ് ചോദ്യം ചെയ്തതാണ് പ്രതികളെ പ്രകോപിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു. മർദനത്തിൽ ഗുരുതരമായി പരിക്കേറ്റ വിക്രമിനെ, മകൻ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കേസിൽ പ്രായപൂർത്തിയാകാത്ത ഒരാളെ അടക്കം ഏഴ് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.
സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധിയുണ്ടെന്ന് മന്ത്രി സണ്ണി ജോസഫ്. പ്രതിസന്ധി വേഗം ഉണ്ടായതല്ല. ചൂട് കൂടുന്നതനുസരിച്ച് വൈദ്യുതി ഉപഭോഗവും കൂടി. അതേസമയം, ഉല്‍പ്പാദനം കുറഞ്ഞു. ദേശീയ ഗ്രിഡില്‍നിന്നും ലഭിക്കുന്ന വൈദ്യുതിയിലും കുറവുണ്ടായി. ഈ സാഹചര്യത്തില്‍ സംസ്ഥാനത്ത് ഭാഗിക നിയന്ത്രണം തുടരുമെന്നും മന്ത്രി വ്യക്തമാക്കി.
തിരുവിതാംകൂർ ദേവസ്വം ബോർഡിൽ നിന്ന് ശബരിമലയുടെ നിയന്ത്രണം ഏറ്റെടുക്കാന്‍ സംസ്ഥാന സർക്കാർ. ഇതു സംബന്ധിച്ച നിയമ നിർമാണത്തിനുള്ള ആദ്യ യോഗം സെപ്റ്റംബർ 11ന് ചേരും. ശബമരിമല വികസന അതോറിറ്റി യാഥാർഥ്യമാകുന്നതോടെ ശബരിമലയിൽ സർക്കാരിന് സമ്പൂർണ നിയന്ത്രണം കൈവരും. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തെ തീരുമാനമാണ് യുഡിഎഫ് സര്‍ക്കാരും സ്വീകരിച്ചിരിക്കുന്നത്. വികസന അതോറിറ്റി യാഥാർഥ്യമാകുന്നതോടെ, തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ അധികാരങ്ങൾ പരിമിതമാകും. ദേവസ്വം ബോർഡിന്റെ സാമ്പത്തിക സ്ഥിരത നഷ്ടമാകുമെന്ന ആശങ്കയുമുണ്ട്. നിലവിൽ സ്വയം പര്യാപ്തമായ ഏക ദേവസ്വം ബോർഡാണ് തിരുവിതാംകൂർ.
കായിക വകുപ്പിലെ അഴിമതി അന്വേഷണങ്ങളിൽ സർക്കാരിന് മെല്ലെപ്പോക്ക്. 12 കോടിയുടെ പൈക്ക അഴിമതിയിൽ അന്വേഷണം ഇഴയുന്നു. ഗ്രാമീണ കായിക വികസനം ലക്ഷ്യമിട്ടുള്ള മുൻ കേന്ദ്ര പദ്ധതിയിൽ, കേന്ദ്ര ഫണ്ട് എങ്ങോട്ട് മാറ്റിയെന്നതിൽ വകുപ്പിന് ഇപ്പോഴും വ്യക്തതയില്ല. സ്പോർട്‌സ് കൗൺസിൽ ജീവനക്കാരുടെ പിഎഫ് ഫണ്ട് വകമാറ്റത്തിൽ പ്രഖ്യാപിച്ച അന്വേഷണവും എങ്ങുമെത്തിയില്ല. സ്പോർട്‌സ് കൗൺസിൽ ആസ്ഥാനത്ത് ലക്ഷങ്ങൾ വിലമതിക്കുന്ന മത്സര ഉപകരണങ്ങൾ ഗോഡൗണിൽ തള്ളിയതിൽ പ്രഖ്യാപിച്ച അന്വേഷണവും പേരിന് മാത്രമായി തുടരുന്നു. വകുപ്പ് സ്പെഷ്യൽ സെക്രട്ടറിയാണ് തട്ടിപ്പുകൾ അന്വേഷിക്കുന്നത്. മാസങ്ങള്‍ ആയിട്ടും കേരള സംസ്ഥാന സ്പോർട്‌സ് കൗൺസില്‍ പുനഃസംഘടനയും ആയിട്ടില്ല.