സ്വാതന്ത്ര്യത്തിനുശേഷം ആദ്യമായി ചെങ്കോട്ടയില്‍ വന്ദേമാതരം മുഴങ്ങിയത് ചരിത്രനിമിഷമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ന്, എല്ലാ ഹൃദയങ്ങളും വന്ദേമാതരത്തിന്റെ താളത്തിൽ മിടിക്കുന്നു. ഇന്നിവിടെ സന്നിഹിതരായ എല്ലാവർക്കും ഇതൊരു ചരിത്ര നിമിഷമാണ്. എല്ലാ ഹൃദയങ്ങളിലും ദേശീയഗാനം പ്രതിധ്വനിക്കുന്നു, എല്ലാ വീട്ടിലും ത്രിവർണ പതാക പാറുന്നു, എല്ലാ മനസ്സുകളിലും അത് കുടികൊള്ളുന്നു. പുതിയ പ്രതിബദ്ധതകള്‍ ഏറ്റെടുത്തുകൊണ്ട്, രാജ്യം ആവേശത്തോടെയും ഉത്സാഹത്തോടെയും മുന്നോട്ടു പോവുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
എൺപതാം സ്വാതന്ത്ര്യദിനാഘോഷത്തിന്റെ നിറവിൽ രാജ്യം. പ്രധാനമന്ത്രി നരേന്ദ്ര മോദി ചെങ്കോട്ടയിൽ പതാക ഉയർത്തിയതോടെ രാജ്യത്തെ സ്വാതന്ത്ര്യദിന ആഘോഷങ്ങള്‍ക്ക് തുടക്കമായി. രാജ്ഘട്ടിലെത്തി പുഷ്പാർച്ചന നടത്തിയ ശേഷമാണ് പ്രധാനമന്ത്രി ചെങ്കോട്ടയിലെത്തിയത്. ചെങ്കോട്ടയിൽ വന്ദേമാതരവും പിന്നാലെ ദേശീയഗാനവും ആലപിച്ചു. ചരിത്രത്തിൽ ആദ്യമായാണ് ചെങ്കോട്ടയിൽ വന്ദേമാതരം മുഴങ്ങുന്നത്. തുടർന്ന് പതാക ഉയർത്തിയതോടെ ആഘോഷപരിപാടികള്‍ക്ക് തുടക്കമായി. സ്വാതന്ത്ര്യദിനത്തിന്റെ നൂറാം വാർഷികം ആഘോഷിക്കുന്ന 2047ൽ വികസിത രാജ്യമാകുക എന്നതാണ് ഇന്ത്യയുടെ ലക്ഷ്യമെന്ന് പ്രധാനമന്ത്രി പറഞ്ഞു.
സംസ്ഥാനത്തും സ്വാതന്ത്ര്യദിനാഘോഷപരിപാടികൾ വിപുലമാണ്. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ മുഖ്യമന്ത്രി പതാക ഉയർത്തും. വിവിധ സേനാവിഭാഗങ്ങൾ അണിനിരക്കുന്ന പരേഡിന്റെ അഭിവാദ്യം മുഖ്യമന്ത്രി സ്വീകരിക്കും. ഗവർണറുടെ നേതൃത്വത്തിൽ ലോക്ഭവനിലും സ്വാതന്ത്ര്യദിനം ആഘോഷിക്കും.