ഇഡി അന്വേഷണവുമായി ബന്ധപ്പെട്ട കാര്യങ്ങൾക്കെല്ലാം മാധ്യമങ്ങൾക്ക് വിശദമായ മറുപടി നൽകിയതാണെന്നും, തെറ്റ് ചെയ്യാത്തതിനാൽ ആത്മവിശ്വാസത്തോടെ, നിയമപരമായി നേരിടാനാകും എന്ന ബോധ്യമുണ്ടെന്നും പി.എ. മുഹമ്മദ് റിയാസ്. സിഎംആര്‍എല്ലില്‍ നിന്ന് വീണയ്ക്ക് സേവനത്തിനു ലഭിച്ച പണം തന്റെ അക്കൗണ്ട് വഴി പലരുടെയും അക്കൗണ്ടുകളിലേക്ക് കൈമാറ്റം ചെയ്തുവെന്നും, ഇതുമായി ബന്ധപ്പെട്ട് രണ്ടുതവണ തന്നോട് ഫോണിൽ വിശദീകരണം ചോദിച്ചുവെന്നുമുള്ള പത്രവാര്‍ത്ത പച്ചക്കള്ളമാണ്. അസംബന്ധ വാർത്തയ്‌ക്കെതിരെ നിയമനടപടി സ്വീകരിക്കും. അന്വേഷണം നടക്കുന്നതിനാലും, നിയമപരമായി നേരിടുന്നതിനാലും ഓരോ ദിവസവും വരുന്ന അടിസ്ഥാനരഹിതമായ വാർത്തകൾക്ക് മറുപടി നൽകുന്നില്ല. തെറ്റ് ചെയ്യാത്തതിനാൽ ആത്മവിശ്വാസത്തോടെ, നിയമപരമായി നേരിടാനാകും എന്ന നല്ല ബോധ്യമുണ്ട്. ഇതിന്റെ രാഷ്‌ട്രീയ വശങ്ങൾ പാർട്ടിയും താനും നേരത്തെ സൂചിപ്പിച്ചതാണെന്നും റിയാസ് ഫേസ്ബുക്കില്‍ കുറിച്ചു.
സിഎംആര്‍എല്‍-എക്സാലോജിക് സാമ്പത്തിക ഇടപാടു കേസിൽ വീണ ടിയെ വീണ്ടും ചോദ്യം ചെയ്യാൻ ഇഡി. അടുത്തയാഴ്ച വീണയ്ക്ക് നോട്ടീസ് നൽകിയേക്കും. വിദേശത്തേക്ക് പണം അയച്ചതിൽ ഫെമ ചട്ടലംഘനം ഉണ്ടായോ എന്ന കാര്യവും അന്വേഷിക്കും. വീണയുടെ ഭര്‍ത്താവും മുന്‍ മന്ത്രിയുമായ പി.എ. മുഹമ്മദ് റിയാസിന്റെ സുഹൃത്ത് നന്ദുലാലിന്റെ പേരിലെടുത്ത സിം ഉപയോഗിച്ചത് ഹവാല ഇടപാടുകൾക്ക് വേണ്ടിയെന്നാണ് സംശയം. അടുത്തയാഴ്ച വീണയ്ക്ക് നോട്ടീസ് നല്‍കിയേക്കുമെന്നാണ് സൂചന. വീണ ഉപയോഗിച്ചിരുന്ന സിം കാര്‍ഡ് എടുത്തത് നന്ദുലാലിന്റെ പേരിലാണ്. കോഴിക്കോട്ടെ ഡിടിപിസി ഡെസ്റ്റിനേഷന്‍ മാനേജരാണ് നന്ദുലാല്‍. 2014 മുതല്‍ വീണ ഈ സിം കാര്‍ഡ് ഉപയോഗിക്കുന്നു. വീണയും റിയാസും ആവശ്യപ്പെട്ടിട്ടാണ് സിം എടുത്തതെന്നാണ് നന്ദുലാലിന്റെ മൊഴി. എന്ത് ആവശ്യത്തിനാണ് സിം എടുത്തതെന്ന് അറിയില്ലെന്നും നന്ദുലാല്‍ മൊഴി നല്‍കിയിട്ടുണ്ട്. അതേസമയം, അനധികൃത പണമിടപാടുകള്‍ക്കായുള്ള ഇന്റര്‍നെറ്റ് കോളുകള്‍ക്കു വേണ്ടിയാണ് വ്യാജ സിം ഉപയോഗിച്ചതെന്നാണ് ഇഡിയുടെ വാദം.
ഇടമലയാർ ആനവേട്ട കസ്റ്റഡി മർദ്ദന കേസില്‍ ഐഎഫ്എസ് ദമ്പതികളെ ഉള്‍പ്പെടെ എട്ട് വനം വകുപ്പ് ഉദ്യോഗസ്ഥരെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി. ഐഎഫ്എസ് ഉദ്യോഗസ്ഥരായ ടി. ഉമ, ഭർത്താവ് ആർ. കമലഹാർ, വിജയാനന്ദ് ഉൾപ്പെടെ എട്ടു പേരെ പ്രോസിക്യൂട്ട് ചെയ്യാനാണ് തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി അനുമതി നല്‍കിയത്. മർദനത്തിനിരയായ അജി ബ്രൈറ്റിന്റെ പരാതിയിലാണ് നടപടി. നേരത്തെ സർക്കാർ പ്രോസിക്യൂഷൻ അനുമതി നിഷേധിച്ചിരുന്നു. അന്വേഷണം റദ്ദാക്കാൻ ഐഎഫ്എസ് ദമ്പതികൾ ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും നിരാകരിച്ചിരുന്നു. 2015 ജൂലൈയിലാണ് അജി ബ്രൈറ്റ് ക്രൂരമായ മർദ്ദനത്തിനിരയായത്. കേസില്‍ ക്രൈംബ്രാഞ്ച് അന്വേഷണം നടക്കുകയാണ്.