കുറുപ്പുംപടിയിൽ നിന്ന് കാണാതായ ഒഡീഷ പെൺകുട്ടിയെ കണ്ടെത്തി കേരള പൊലീസ്. ഒഡീഷയിലെ നക്സൽ ബാധിത ഗ്രാമമായ നബാഗൊച്ചയിൽ നിന്നാണ് പതിമൂന്നുകാരിയെ കണ്ടെത്തിയത്. ഒഡീഷ പൊലീസിന്റെ കൺവോയിൽ രാത്രി 40 കി.മീ. അപകമേഖലയിലൂടെ സഞ്ചരിച്ചാണ് 'കുറുപ്പുംപടി സ്ക്വാഡ്' പെണ്‍കുട്ടിയെ കണ്ടെത്തിയത്. കഴിഞ്ഞ 13നാണ് ഒഡീഷ പെൺകുട്ടിയെ കാണാതായത്. ഫോൺ കേന്ദ്രീകരിച്ചുള്ള പരിശോധനയിലാണ് സുഹൃത്തിനൊപ്പം പോയതായി കണ്ടെത്തിയത്. പെൺകുട്ടിക്കായി 4000 കി.മീറ്ററോളമാണ് കുറുപ്പംപടി പൊലീസ് സഞ്ചരിച്ചത്. സബ് ഇൻസ്പെക്ടർ കെ.എം. അഭിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഒഡീഷയിലെത്തിയത്.
എക്സൈസ് ഉദ്യോഗസ്ഥർക്ക് മദ്യപിച്ചെത്തിയ സിപിഐഎം ജനപ്രതിനിധിയുടെ ഭീഷണി. ആര്യങ്കാവ് പഞ്ചായത്തംഗം മനു മത്തായിയാണ് എക്സൈസ് ഉദ്യോഗസ്ഥരെ വെല്ലുവിളിച്ചത്. വാഹനം നടുറോഡിൽ നിർത്തി ഗതാഗത തടസ്സമുണ്ടാക്കിയത് ചോദ്യം ചെയ്തതാണ് പ്രകോപനം. ഉദ്യോഗസ്ഥരെ വെല്ലുവിളിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. എക്സൈസ് ഇൻസ്പെക്ടർ പൊലീസിൽ പരാതി നൽകി.
സിഎംആര്‍എല്‍ എക്സാലോജിക് കേസില്‍ മുഹമ്മദ് റിയാസിന്റെ സുഹൃത്തുക്കളുമായുള്ള വീണയുടെ സാമ്പത്തിക ഇടപാടുകളിൽ കൂടുതൽ അന്വേഷണം. വീണയ്ക്ക് കൂടുതൽ കമ്പനികളിൽ പങ്കാളിത്തം ഉണ്ടോ എന്നാണ് പരിശോധിക്കുന്നത്. റിയാസിന്റെ സുഹൃത്ത് നിഖിലിന്റെ മൊബൈൽ ഫോൺ റെയ്ഡിനിടെ ഇഡി പിടിച്ചെടുത്തിരുന്നു. ഇത് ഫോറൻസിക് പരിശോധനയ്ക്ക് അയയ്‌ക്കും. നിഖിൽ മറ്റൊരു ഫോണും സിമ്മും ഉപയോഗിച്ചിരുന്നതായാണ് ഇഡിക്ക് ലഭിച്ചിരിക്കുന്ന വിവരം. ഇത് ഹവാലാ ഇടപാടുകൾക്ക് വേണ്ടിയാണെന്നാണ് അന്വേഷണസംഘം സംശയിക്കുന്നത്. മുഹമ്മദ് റിയാസിന്റെ സുഹൃത്തുക്കളുടെ സ്വത്തുക്കളിലും വിശദമായ അന്വേഷണമുണ്ടാകുമെന്നാണ് വിവരം.
കോഴിക്കോട് കൊടുവള്ളിയില്‍ മോഷണം ആരോപിച്ച് 12വയസ്സുകാരനെ മര്‍ദിച്ച സംഭവത്തില്‍ പ്രതികള്‍ക്കായുള്ള അന്വേഷണം ഊര്‍ജിതമായിക്കി പൊലീസ്. കുട്ടിയെ ക്രൂരമായി മര്‍ദിച്ച പിതൃസഹോദരനും, ഭാര്യയും ഒളിവിലാണ്. ഇവരുടെ മൊബൈല്‍ ഫോണുകള്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. പ്രതികള്‍ കേരളത്തില്‍നിന്ന് കടന്നുകളഞ്ഞതായാണ് പൊലീസ് സംശയിക്കുന്നത്.
വിവാദമായ 'മിസ' നാടകം വീണ്ടും അവതരിപ്പിക്കുമെന്ന് ഡിവൈഎഫ്ഐ. സംസ്ഥാന സമ്മേളന വേദിയിൽ തന്നെ നാടകം അവതരിപ്പിക്കാനാണ് ആലോചന. തെറ്റിദ്ധരിപ്പിക്കും വിധം നാടകത്തിന്റെ ദൃശ്യങ്ങൾ പ്രചരിച്ചതും വ്യാജ പ്രചാരണങ്ങൾ ഉണ്ടായതിനും പിന്നാലെയാണ് തീരുമാനം. നഗ്നതാ പ്രദര്‍ശനമെന്ന പേരിലാണ് നാടകത്തിന്റെ ഒരു ഭാഗം സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നതെന്നും ഡിവൈഎഫ്ഐ നേതാക്കള്‍ അഭിപ്രായപ്പെട്ടു.
പൊതുമേഖലാ സ്ഥാപനമായ കെഎംഎംഎല്ലിലെ നിയമനങ്ങളില്‍ ക്രമക്കേട് നടക്കുന്നുണ്ടെന്ന് ഭരണകക്ഷി യൂണിയനായ എസ്‍ടിയു. ഇക്കാര്യം ചൂണ്ടിക്കാട്ടി യൂണിയന്‍ വ്യവസായ മന്ത്രിക്ക് നല്‍കിയ കത്ത് ന്യൂസ് മലയാളത്തിന് ലഭിച്ചു. നിയമനത്തിനായി അഡ്വൈസ് മെമ്മൊ അയക്കുമ്പോൾ തന്നെ ചിലർ ഉദ്യോഗാർഥികളെ സമീപിക്കുന്നു. മുൻ കാലങ്ങളിൽ നടന്ന അതേ അഴിമതി ഇപ്പോഴും നടക്കുന്നു. ചില നിഗൂഢ ശക്തികളുടെ സമ്മർദത്തിന് വഴങ്ങിയാണ് വൻ അഴിമതി നടക്കുന്നതെന്നും കത്തില്‍ ചൂണ്ടിക്കാട്ടുന്നു. വിവാദ നിയമനങ്ങളില്‍ ജില്ലാ ക്രൈം ബ്രാഞ്ച് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ടിപി യൂണിറ്റിൽ നടന്ന ജൂനിയർ ടെക്‌നിഷ്യൻ ഫിറ്റർ, ജൂനിയർ അനലിസ്റ്റ് തസ്തികളിലേക്ക് നടന്ന നിയമനങ്ങളിലാണ് അന്വേഷണം. കെഎംഎംഎൽ മാനേജിങ് ഡയറക്ടർ, എച്ച് ആർ വിഭാഗം തലവൻ, ഡിജിഎം പി&എ, യുടിയുസി യൂണിയൻ എന്നിവരാണ് അന്വേഷണ പരിധിയിലുള്ളത്.
ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി അവതരിപ്പിച്ച 'മിസ' എന്ന നാടകത്തിനെതിരെ സംഘപരിവാർ സൈബർവേട്ട നടത്തുകയാണെന്ന് പുരോഗമന കലാ സാഹിത്യ സംഘം. ആവിഷ്കാര സ്വാതന്ത്ര്യത്തിനെതിരെ രാജ്യത്തെമ്പാടും സംഘപരിവാർ നടത്തുന്ന ആക്രമണങ്ങളുടെ തുടർച്ചയാണിത്. കലാവിഷ്‌കാരങ്ങൾ സ്വാതന്ത്ര്യത്തിന്റെയും ജനാധിപത്യത്തിന്റെയും ആശയങ്ങൾ ഉയർത്തിപ്പിടിക്കുന്നു എന്നത് സംഘപരിവാറിന് സഹിക്കാനാവില്ല. രാജ്യത്തുടനീളം കലാകാരന്മാരെയും, എഴുത്തുകാരെയും, സാംസ്‌കാരിക പ്രവർത്തകരെയും അവർ വേട്ടയാടുകയാണ്. 'മിസ' നാടകത്തിനു നേരെയുള്ള സംഘപരിവാർ സൈബർ വേട്ടയിൽ സർഗാത്മക പ്രതിഷേധം ഉയർത്തിക്കൊണ്ടുവരണമെന്ന് സകല ജനാധിപത്യവാദികളോടും അഭ്യർഥിക്കുന്നതായി പ്രസിഡന്റ് വൈശാഖനും, ജനറല്‍ സെക്രട്ടറി ഡോ. കെ.പി. മോഹനനും വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി അവതരിപ്പിച്ച നാടകം വിവാദമായ സംഭവത്തില്‍ പ്രതികരണവുമായി തിയേറ്റർ ആർട്ടിസ്റ്റ് ചിന്നൂസ് ചിലങ്ക. നാടകത്തിന്റെ ഒരു ഭാഗം മാത്രം മുറിച്ചെടുത്ത് പ്രചരിപ്പിക്കുന്നുവെന്ന് ചിന്നൂസ് ന്യൂസ് മലയാളത്തോട് പറഞ്ഞു. അടിയന്തരാവസ്ഥയിൽ തുടങ്ങി ബിജെപി സർക്കാരിന്റെ ഭരണകൂട ഭീകരത വരെയുള്ള കാര്യങ്ങാണ് 'മിസ' സംസാരിക്കുന്നത്. നാടക പ്രവർത്തകയും എഴുത്തുകാരിയുമായ സ്നേഹ ലത റെഡ്ഡിയുടെ ജീവിതത്തെ കുറിച്ചാണ് നാടകം സംസാരിക്കുന്നത്. ഭരണകൂട ഭീകരതയ്‌ക്കെതിരെ ഇനിയും ചോദ്യങ്ങള്‍ ഉയരുമെന്നും ചിന്നൂസ് ചിലങ്ക ന്യൂസ് മലയാളത്തോട് വ്യക്തമാക്കി.
തൃശൂരില്‍ നടക്കുന്ന ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളനത്തില്‍ നേതൃത്വത്തിന് അതിരൂക്ഷ വിമര്‍ശനം. ചൈന സോഷ്യലിസ്റ്റ് പാതയിൽ ആണോ എന്ന് സംശയിക്കണം, ചൈനയെ ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പാർട്ടികൾ മാതൃകയാക്കണമോയെന്നും വിമർശനം. മുതലാളിത്ത ഉപരോധത്താൽ ക്യൂബ വലിഞ്ഞു മുറുക്കപ്പെടുമ്പോൾ റഷ്യയും ചൈനയും നോക്കിനിൽക്കുന്നു. സാർവദേശീയ വിഷയങ്ങളിൽ പ്രതിഷേധം നടത്തുന്നതിനപ്പുറം രാജ്യത്തെ ഇടതു സംഘടനകൾ സാർവദേശീയ വിഷയങ്ങളിൽ ഇടപെടൽ നടത്തണം.
ഡിവൈഎഫ്ഐ അഖിലേന്ത്യാ നേതൃത്വം ദേശീയതലത്തിൽ ശ്രദ്ധിക്കപ്പെടുന്ന ക്യാമ്പയിനുകൾ ഏറ്റെടുക്കുന്നില്ല. സിജെപി ഏറ്റെടുത്ത് നടത്തിയ പ്രതിഷേധങ്ങൾക്ക് നേതൃത്വം നൽകേണ്ടിയിരുന്നത് ഡിവൈഎഫ്ഐ. ഡിവൈഎഫ്ഐ ആക്കിയ നേതാക്കളുടെ പലരുടെയും പേരുപോലും താഴെത്തട്ടിലെ പ്രവർത്തകർക്ക് അറിയില്ല. നീറ്റ് വിഷയത്തിൽ സിജെപിക്ക് മാത്രമല്ല ഡിവൈഎഫ്ഐക്കും സമരം ഏറ്റെടുത്ത് മുന്നോട്ടുപോകാമായിരുന്നു.
ജെൻസി കാലഘട്ടത്തിനനുസരിച്ച് അടിമുടി സംസ്ഥാന സംഘടനയില്‍ മാറ്റം വരണം. ഡിവൈഎഫ്ഐ നേതാക്കളുടെ വസ്ത്രധാരണത്തിൽ പോലും മറ്റം വരണം. പരമ്പരാഗത രീതികളിൽ നിന്ന് മാറി ജെൻസികളെ ആകർഷിക്കാൻ ആകും വിധം പ്രവർത്തനത്തിൽ മാറ്റം വരണം. ഇന്നത്തെ തലമുറയിലെ ഡിവൈഎഫ്ഐ നേതാക്കൾക്കും രാഷ്ട്രീയ വിദ്യാഭ്യാസമില്ല. രാഷ്ട്രീയ വീക്ഷണവും കാഴ്ചപ്പാടുകളും നേതാക്കൾക്കുമില്ല. ക്വട്ടേഷൻ സംഘങ്ങളെ നിയന്ത്രിക്കാനും അകറ്റിനിർത്താനും ഡിവൈഎഫ്ഐ ശ്രദ്ധിക്കണം. ഡിവൈഎഫ്ഐയിൽ ഇല്ലാതാകുന്ന സ്ത്രീ സാന്നിധ്യം വർധിപ്പിക്കണം എന്നിങ്ങനെ നീളുന്നു വിമര്‍ശനങ്ങള്‍.