NEWSROOM

സിപിഐയുടേത് യുക്തിപരമല്ലാത്ത ആവശ്യങ്ങളും അവകാശവാദവും; ഉപനേതൃപദവിക്ക് എന്തു ന്യായം? വിമര്‍ശനം തുടര്‍ന്ന് സി.എന്‍. മോഹനന്‍

ഇന്നത്തെ പ്രധാനവാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍

ന്യൂസ് ഡെസ്ക്

സിപിഐ ഉന്നയിക്കുന്നത് യുക്തിപരമല്ലാത്ത ആവശ്യങ്ങളും അവകാശവാദവും; എന്തു ന്യായത്തിലാണ് ഉപനേതൃപദവി നല്‍കേണ്ടത്? വിമര്‍ശനം തുടര്‍ന്ന് സി.എന്‍. മോഹനന്‍

നിയമസഭ പ്രതിപക്ഷ ഉപനേതൃപദവി വിഷയത്തില്‍ സിപിഐയെ കടന്നാക്രമിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം സി.എന്‍. മോഹനന്‍. കഴിഞ്ഞദിവസം ഫേസ്ബുക്ക് കുറിപ്പിലായിരുന്നു വിമര്‍ശനമെങ്കില്‍ ഇക്കുറി ദേശാഭിമാനിയില്‍ എഴുതിയ ലേഖനത്തിലാണ് കടുത്ത വിമര്‍ശനം ആവര്‍ത്തിക്കുന്നത്. ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ എൽഡിഎഫ്‌ അംഗബലം മുപ്പത്തഞ്ചായി ചുരുങ്ങി. തികച്ചും രാഷ്‌ട്രീയമായ കാരണങ്ങളാലാണ് എല്‍ഡിഎഫിന് കനത്ത പരാജയമുണ്ടായത്. കേന്ദ്ര സർക്കാർ, ഗവര്‍ണര്‍, യുഡിഎഫ്, വലതുപക്ഷ മാധ്യമങ്ങള്‍ എന്നിവരുടെ സംയുക്തമുന്നണിയാണ് വാസ്‌തവത്തില്‍ എല്‍ഡിഎഫിനെ പരാജയപ്പെടുത്തിയത്. 2021ൽ ആരംഭിച്ച സർക്കാർവിരുദ്ധ വാര്‍ത്താപ്രവാഹത്തിന്റെ ഉച്ചസ്ഥായിയായിരുന്നു തദ്ദേശ തെരഞ്ഞെടുപ്പിനുശേഷമുള്ള മാധ്യമവിളയാട്ടം. തരിമ്പും ജനാധിപത്യമര്യാദയില്ലാതെ ഒരു മുന്നണിയെ വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നു ബിജെപിയും യുഡിഎഫും മാധ്യമങ്ങളും. 2001ലെ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് 41 സീറ്റാണ് ലഭിച്ചത്. എന്നാല്‍, ഈ തെരഞ്ഞെടുപ്പിലെ പരാജയം സിപിഐഎമ്മിന്റെ രാഷ്ട്രീയവും ഭരണപരവുമായ പരാജയമായിട്ടാണ് വലതുപക്ഷ മാധ്യമങ്ങള്‍ പ്രചരിപ്പിച്ചതും പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നതും. ഈ പ്രചാരണത്തിന്റെ താളത്തിനനുസരിച്ചാണ് സിപിഐ നിലപാടുകള്‍ മാധ്യമങ്ങളിലൂടെ പുറത്തുവരുന്നത്. യുക്തിപരമല്ലാത്ത ആവശ്യങ്ങളും അവകാശവാദവുമാണ് സിപിഐ ഉന്നയിക്കുന്നത്.

1980ൽ എൽഡിഎഫ്‌ രൂപംകൊണ്ടശേഷം നിയമസഭയിലെ പ്രതിപക്ഷനേതാവും ഉപനേതാവും സിപിഐ എമ്മിൽനിന്നാണ്. പതിവിനു വിപരീതമായി ഉപനേതാവ് പദവി തങ്ങൾക്ക് വേണമെന്ന് സിപിഐ ആവശ്യപ്പെടുകയാണ്. മാധ്യമങ്ങളിലൂടെ ഇതിന്റെ ന്യായാന്യായങ്ങള്‍ വിളമ്പുകയാണ് സിപിഐ നേതൃത്വം. അതിലെന്തോ ശരിയുണ്ടെന്ന മട്ടിലാണ് മാധ്യമങ്ങളുടെ പ്രചാരണവും. എന്തു ന്യായത്തിലാണ് ഇതുവരെ തുടര്‍ന്നുവന്ന കീഴ്‌വഴക്കം മറികടന്ന് സിപിഐക്ക്‌ ഉപനേതാവ് പദവി നല്‍കേണ്ടതെന്ന് സിപിഐ നേതൃത്വം ഇതുവരെ വ്യക്തമാക്കിയിട്ടില്ല. മുന്നണി പരാജയപ്പെട്ടാല്‍ സിപിഐഎമ്മിന്റെ കൈവശമുള്ള ഉപനേതാവ് സ്ഥാനം തങ്ങള്‍ക്ക് വിട്ടുനല്‍കിയില്ലെങ്കില്‍ കൂട്ടായ പ്രവര്‍ത്തനം പ്രതീക്ഷിക്കേണ്ടെന്നാണോ സത്യന്‍ മൊകേരിയും സിപിഐയും ഉദ്ദേശിക്കുന്നത്? ഈ ആവശ്യത്തിനുപിന്നിലുള്ള യുക്തിയെന്താണ്? സിപിഐഎമ്മിന്‌ 26 സീറ്റും സിപിഐക്ക്‌ എട്ട്‌ സീറ്റുമാണ് എന്നതിനാല്‍ ഈ പരാജയപ്പെട്ട നിമിഷത്തില്‍ സിപിഐ വളര്‍ന്നുപോയി എന്നാണോ അവർ അർഥമാക്കുന്നത്? എന്നിങ്ങനെ നീളുന്നു സി.എന്‍ മോഹനന്റെ വിമര്‍ശനങ്ങള്‍.

മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞ കേസിൽ ഡിസിസി അംഗം ചേന്തി അനില്‍ അറസ്റ്റില്‍

തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞ കേസിൽ കോണ്‍ഗ്രസ് ജില്ലാ നേതാവ് അറസ്റ്റിൽ. ഡിസിസി അംഗം ചേന്തി അനിലിന്റെ അറസ്റ്റ് രേഖപ്പെടുത്തി ശ്രീകാര്യം പൊലീസ്. ജോലി തടസപ്പെടുത്തിയെന്നും അപമര്യാദയായി പെരുമാറിയെന്നും എഫ്ഐആര്‍. പൊലീസ് കസ്റ്റഡിയിലെടുത്തത് അർധരാത്രി വീട്ടിലെത്തി.

പാലക്കാട് റെയില്‍വേ ഡിവിഷന്‍ വിഭജനം: സമരത്തിന് യുഡിഎഫിനൊപ്പം കൈകോര്‍ക്കാന്‍ സിപിഐഎം

പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജനത്തില്‍ യുഡിഎഫിനൊപ്പം സമരം ചെയ്യാൻ തയ്യാറെന്ന് സിപിഐഎം. കേന്ദ്ര അവഗണനയ്ക്കെതിരെ ഒറ്റക്കെട്ടായി പ്രതിഷേധിക്കണമെന്ന് കെ. രാധാകൃഷ്ണൻ എംപി ന്യൂസ് മലയാളത്തോട് പറഞ്ഞു. റെയിൽവേ ഡിവിഷൻ വിഭജനം കേരളത്തിന്റെ റെയിൽവേ വികസനം മന്ദഗതിയിലാക്കും. പാലക്കാട് ഡിവിഷന്റെ ചരക്കുനീക്കത്തിൽ 90 ശതമാനവും മംഗലാപുരം മേഖലയിൽ നിന്നാണ്‌. രണ്ടേമുക്കാൽ കോടിയാണ് നിലവിലെ പ്രതിദിന വരുമാനം. പാലക്കാട് ഡിവിഷൻ വിഭജനത്തോടെ, റെയിൽവേ വികസനം ഇല്ലാതാകുന്ന സ്ഥിതിയാണെന്നും കെ രാധാകൃഷ്ണൻ വിമർശിച്ചു .

മേപ്പിള്‍ തടികൾ ലഭിക്കാൻ വൈകും; കൊല്ലം ഇൻഡോർ സ്‌റ്റേഡിയം ഉടനൊന്നും തുറക്കില്ല

കായിക താരങ്ങൾ പതിറ്റാണ്ടുകളായി സ്വപ്നം കാണുന്ന കൊല്ലം ഇൻഡോർ സ്‌റ്റേഡിയം ഉടനൊന്നും തുറക്കില്ല. സ്റ്റേഡിയത്തിന് അകത്ത് പാകാനുള്ള മേപ്പിള്‍ തടികൾ ലഭിക്കാൻ ഇനിയും വൈകുമെന്നതാണ് പ്രതിസന്ധി. 3.6 ഏ​ക്ക​ർ ഭൂ​മി​യി​ൽ 42 കോ​ടി രൂ​പ ചെ​ല​വ​ഴി​ച്ച്‌ പണി പൂർത്തീകരിച്ച സ്റ്റേഡിയം കെട്ടിടം കാട് കയറി നശിക്കുകയാണ്. ഒളിംപ്യന്‍ സുരേഷ് ബാബുവിന്റെ പേരിലാണ് കൊല്ലം പീരങ്കി മൈതാനത്ത് ഇന്‍ഡോര്‍ സ്റ്റേഡിയം കെട്ടിടം പൂർത്തീകരിച്ചത്. 2000 പേർക്ക് ഇരിക്കാവുന്ന ഗ്യാലറി, ആൺകുട്ടികൾക്ക് ഹോസ്റ്റൽ, സ്‌റ്റേഡിയത്തിലെ നീന്തൽ കുളം നവീകരണം എന്നിവ പദ്ധതിയിൽ ഉൾപ്പെട്ടിരുന്നു. 2021 ഫെബ്രുവരി 21ന് അന്നത്തെ കായിക മന്ത്രി ഇ.പി. ജയരാജൻ ഓൺലൈനായാണ് കെട്ടിടം ഉദ്ഘാടനം ചെയ്തത്. 2024 ഡിസംബറിൽ പണി പൂർത്തീകരിച്ച് തുറന്നു നൽകുമെന്നായിരുന്നു വാഗ്ദാനം. വർഷം രണ്ട് കഴിഞ്ഞിട്ടും സ്‌റ്റേഡിയം അടഞ്ഞു തന്നെ കിടക്കുകയാണ്.

SCROLL FOR NEXT