NEWSROOM

ഓപ്പറേഷന്‍ ഡി ഹണ്ട്: സംസ്ഥാനത്ത് മാര്‍ച്ച് 15 ന് അറസ്റ്റിലായത് 284 പേര്‍; പിടികൂടിയത് 35 കിലോ കഞ്ചാവും 26 ഗ്രാം MDMAയും

ഇന്നലെ കോട്ടയം ജില്ലയില്‍ മാത്രം രജിസ്റ്റര്‍ ചെയ്തത് 12 ലഹരിക്കേസുകളാണ്. ഇതില്‍ രണ്ട് ഇതര സംസ്ഥാന തൊഴിലാളികള്‍ ഉള്‍പ്പെടെ 12 പേര്‍ പിടിയിലായി

Author : ന്യൂസ് ഡെസ്ക്

ഓപ്പറേഷന്‍ ഡി ഹണ്ടിന്റെ ഭാഗമായി സംസ്ഥാനത്ത് കഴിഞ്ഞ ദിവസം മാത്രം അറസ്റ്റിലായത് 284 പേര്‍. 2,841 പേരെയാണ് പരിശോധനയ്ക്ക് വിധേയമാക്കിയത്. വിവിധതരത്തിലുള്ള മയക്കുമരുന്നുകള്‍ കൈവശം വെച്ചതിന് 273 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.

26.433 ഗ്രാം എംഡിഎംഎ, 35.2 കിലോ കഞ്ചാവ്, 193 കഞ്ചാവ് ബീഡി എന്നിവയാണ് പിടികൂടിയത്. നിരോധിത മയക്കുമരുന്നുകളുടെ സംഭരണത്തിലും വിപണനത്തിലും ഏര്‍പ്പെട്ടിരിക്കുന്നവരെ കണ്ടുപിടിച്ച് കര്‍ശന നിയമനടപടികള്‍ സ്വീകരിക്കുന്നതിനാണ് 2025 മാര്‍ച്ച് 15ന് സംസ്ഥാന വ്യാപകമായി ഓപ്പറേഷന്‍ ഡി-ഹണ്ട് നടത്തിയത്.

സംസ്ഥാന പോലീസ് മേധാവി ഡോ. ഷെയ്ഖ് ദര്‍വേഷ് സാഹിബിന്റെ നിര്‍ദ്ദേശാനുസരണം സംസ്ഥാന ആന്റി നര്‍ക്കോട്ടിക്‌സ് ടാസ്‌ക് ഫോഴ്‌സ് തലവനും ക്രമസമാധാന വിഭാഗം എ.ഡി.ജി.പിയുമായ മനോജ് എബ്രഹാമിന്റെ നേതൃത്വത്തില്‍ റേഞ്ച് അടിസ്ഥാനത്തില്‍ എന്‍.ഡി.പി.എസ് കോര്‍ഡിനേഷന്‍ സെല്ലും ജില്ലാ പോലീസ് മേധാവിമാരും ചേര്‍ന്നാണ് ഓപ്പറേഷന്‍ ഡി-ഹണ്ട് നടപ്പാക്കുന്നത്.

പൊതുജനങ്ങളില്‍ നിന്ന് മയക്കുമരുന്ന് സംബന്ധിച്ച വിവരങ്ങള്‍ സ്വീകരിച്ച് നടപടികള്‍ കൈക്കൊള്ളുന്നതിനായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ആന്റി നര്‍ക്കോട്ടിക്ക് കണ്‍ട്രോള്‍ റൂം (9497927797) നിലവിലുണ്ട്. ഈ നമ്പറിലേക്ക് ബന്ധപ്പെടുന്നവരുടെ വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കും.

മയക്കുമരുന്നുമായി ബന്ധപ്പെട്ട ഇടപാടുകള്‍ നടത്തുന്നവരുടെ ഡാറ്റാ ബാങ്ക് തയ്യാറാക്കി നിരീക്ഷണം നടത്തി ഓപ്പറേഷന്‍ ഡി-ഹണ്ട് വരും ദിവസങ്ങളിലും തുടരുന്നതാണ്.

കോട്ടയം ജില്ലയില്‍ മാത്രം 12 കേസുകള്‍



ഇന്നലെ കോട്ടയം ജില്ലയില്‍ മാത്രം രജിസ്റ്റര്‍ ചെയ്തത് 12 ലഹരിക്കേസുകളാണ്. ഇതില്‍ രണ്ട് ഇതര സംസ്ഥാന തൊഴിലാളികള്‍ ഉള്‍പ്പെടെ 12 പേര്‍ പിടിയിലായി. പ്രതികളില്‍ ഒരാളൊഴികെ ബാക്കിയുള്ളവരില്‍ നിന്ന് പിടികൂടിയത് വില്‍പ്പനയ്ക്കായി സൂക്ഷിച്ച ലഹരി വസ്തുക്കളാണ്.

മണിമല, കാഞ്ഞിരപ്പള്ളി, മുണ്ടക്കയം, പാമ്പാടി, തിടനാട്, ചിങ്ങവനം, ഗാന്ധിനഗര്‍, തലയോലപ്പറമ്പ് സ്റ്റേഷനുകളിലായാണ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്. തലയോലപ്പറമ്പില്‍ വിവാഹ ആഘോഷത്തിന് സൂക്ഷിച്ച കഞ്ചാവ് ആണ് പിടിച്ചെടുത്തത്.

SCROLL FOR NEXT