നഞ്ചിയമ്മ പാടിപ്പരിചയപ്പെടുത്തിയ പാട്ട് പെട്ടെന്ന് കലോത്സവ വേദയില്‍ മുഴങ്ങിക്കേട്ടതും പലരും അത്ഭുതപ്പെട്ടു. അട്ടപ്പാടിയിലെ ഇരുള സമുദായത്തിന്റെ പാട്ടാണത്. ഇത്തവണത്തെ കലോത്സവത്തിന്റെ മാറ്റ് കൂട്ടിയ മത്സരയിനവും. കലോത്സവത്തിന് സ്വന്തമായി പഠിച്ചും, പഠിപ്പിച്ചും കിട്ടിയ അനുഭവം മാത്രം മുറുകെപ്പിടിച്ചാണ് ഇരുള നൃത്തത്തിന് മത്സരാർഥികൾ തിരുവനന്തപുരത്തേക്ക് എത്തിയത്. പരിശീലകരായും മത്സരാർഥികളായും അവർ വേഷപ്പകർച്ച നടത്തി. ആയാസം തെല്ലുമില്ലാതെയാണ് അവർ അരങ്ങിൽ നൃത്തം അവതരിപ്പിച്ചത്. ആഘോഷവേളകളിൽ, ഒത്തുകൂടലുകളിൽ അവതരിപ്പിക്കുന്ന ആ നൃത്തരൂപം അത്ര കണ്ട് ജീവിതത്തോട് ചേർന്ന് കിടക്കുന്നതുകൊണ്ടാവും അവർക്ക് ആ അനായാസത അനുഭവപ്പെട്ടത്.
ഇരുള നൃത്തം ഉൾപ്പെടെ അഞ്ച് തദ്ദേശീയ കലാരൂപങ്ങളാണ് കലോത്സവത്തിൽ ഇക്കുറി ഉൾപ്പെടുത്തിയിരുന്നത്. പണിയ നൃത്തം, മലപ്പുലയ ആട്ടം, പളിയ നൃത്തം, മംഗലം കളി തുടങ്ങിയവാണ് മറ്റ് കലാരൂപങ്ങള്‍.