NEWSROOM

കക്ഷി രാഷ്ട്രീയത്തിന് അതീതമായി നിന്നാല്‍ എന്തും വിജയിപ്പിക്കാമെന്നതിന് ഉദാഹരണം; കലോത്സവം ഗിന്നസ് ബുക്കില്‍ രേഖപ്പെടുത്തും: വി. ശിവൻകുട്ടി

ജഡ്ജസിനെ സ്വാധീനിക്കാൻ സാധ്യതയുള്ള മാഫിയകൾ നിരീക്ഷണത്തിൽ ആയിരുന്നു.

Author : ന്യൂസ് ഡെസ്ക്

63-ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിൽ എല്ലാവരും ഒരേ മനസോടെ പ്രവർത്തിച്ചുവെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി. ഇതൊരു കൂട്ടായ്മയുടെ വിജയമാണ്. പരാതി രഹിത കലോത്സവമായി മാറി. 19 കമ്മിറ്റികൾ നല്ല രീതിയിൽ പ്രവർത്തിച്ചു. ഭക്ഷണ കമ്മിറ്റി പ്രശംസ പിടിച്ചുപറ്റിയെന്ന് വിദ്യാഭ്യാസമന്ത്രി പറഞ്ഞു. മന്ത്രി മാധ്യമങ്ങൾക്കും അഭിനന്ദനമറിയിച്ചു. ഈ കലോത്സവം ഗിന്നസ് ബുക്കിൽ രേഖപ്പെടുത്താനുള്ള നടപടി ആരംഭിച്ചിട്ടുണ്ട്. സമാപന സമ്മേളനത്തിലടക്കം അച്ചടക്കം ഉണ്ടായിരുന്നുവെന്നും വി. ശിവൻകുട്ടി അറിയിച്ചു.

അതേസമയം, കലോത്സവ മാന്വലിൽ മാറ്റം വരുത്താൻ തീരുമാനമായി. സ്കൂൾതല മത്സരവുമായി ബന്ധപ്പെട്ട് നിരവധി പരാതികൾ ലഭിക്കുന്നു. പരിഹരിക്കാൻ ആവശ്യമായ ശ്രദ്ധ പുലർത്തുകയും മാന്വലിൽ മാറ്റം വരുത്തുകയും ചെയ്യും. സാമ്പത്തികമായി പിന്നാക്കമുള്ള കുട്ടികളെ മത്സരങ്ങളിൽ നിന്ന് മാറ്റി നിർത്താൻ പാടില്ല. എല്ലാ കുട്ടികളെയും ഒരേ രൂപത്തിൽ കാണണമെന്നും വിദ്യാഭ്യാസമന്ത്രി പറഞ്ഞു.

പാരമ്പര്യ കലകൾ അഞ്ച് എണ്ണം പുതിയതായി ഉൾപ്പെടുത്തി. വിദേശികളടക്കം കാണികളായി എത്തി. നാടകം കാണാൻ ടാഗോർ ഹാൾ നിറഞ്ഞു. വിധി നിർണയം തൃപ്തികരമായിരിക്കണമെന്നും വിദ്യാഭ്യാസമന്ത്രി പറഞ്ഞു.

കക്ഷിരാഷ്ട്രീയത്തിന് അതീതമായി നിന്നാൽ ഏതു കാര്യവും വിജയിപ്പിക്കാം എന്നുള്ളതിന് ഉദാഹരണമാണ് കലോത്സവം. ജഡ്ജസിനെ സ്വാധീനിക്കാൻ സാധ്യതയുള്ള മാഫിയകൾ നിരീക്ഷണത്തിൽ ആയിരുന്നു. പൊലീസിന്റെ ഭാഗത്ത് നിന്ന് വളരെ നല്ല സമീപനമായിരുന്നു. ചെറിയ കാര്യങ്ങൾ പോലും സൂക്ഷ്മതയോടെ കൈകാര്യം ചെയ്തു. അടുത്ത കലോത്സവം ഗ്രാമ അന്തരീക്ഷമുള്ള ജില്ലയിലായിരിക്കുമെന്നും വിദ്യാഭ്യാസമന്ത്രി പറഞ്ഞു.

SCROLL FOR NEXT